താലിബാന്‍ ഇന്ത്യയിലേക്ക് വരുമോ? ശക്തമായ താക്കീതുമായി യോഗി, 300 പ്ലസ് സീറ്റ് നേടാന്‍ ബിജെപി
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ കളംനിറയുകയാണ്. യോഗി ആദിത്യനാഥിനെതിരെ ശക്തമായ ആക്രമണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. വികസനമില്ലായ്മ, ആരോഗ്യ രംഗത്തെ പ്രതിസന്ധികള്‍, വര്‍ഗീയ പ്രചാരണം, മുസ്ലിം-ദളിത് പീഡനം എന്നിവയെല്ലാം ബിജെപിക്കെതിരെ എസ്പിയും കോണ്‍ഗ്രസും ചര്‍ച്ചാ വിഷയമാക്കുന്നു.
എന്നാല്‍ പ്രതിപക്ഷത്തിന് ശക്തമായ മറുപടി നല്‍കിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി പ്രതിനിധി യോഗത്തില്‍ സംസാരിച്ചത്. അഫ്ഗാനിലെ താലിബാന്‍ വിഷയവും അദ്ദേഹം ഉന്നയിച്ചു. 300ലധികം സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

താലിബാനെതിരെ യോഗിയുടെ വാക്കുകള്‍ ഇങ്ങനെ- മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ശക്തമാണ്. ഇന്ത്യയ്‌ക്കെതിരെ നീങ്ങാന്‍ ഒരു രാജ്യത്തിനും ധൈര്യമില്ല. താലിബാന്‍ കാരണം അഫ്ഗാനും പാകിസ്താനും അസ്വസ്ഥമാണിന്ന്. താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങുകയാണെങ്കില്‍ അപ്പോള്‍ തന്നെ വ്യോമാക്രമണം നടത്തുമെന്നും യോഗി പറഞ്ഞു.

നേരത്തെ യോഗി മന്ത്രിസഭയിലുണ്ടായിരുന്ന എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭാര്‍ ഇപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമാണ്. ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചാണ് രാജ്ഭാര്‍ രംഗത്തുവന്നത്. എന്നാല്‍ ഇദ്ദേഹത്തിനുള്ള യോഗിയടെ മറുപടി കടുത്തതായിരുന്നു. കുടുംബ കാര്യം മാത്രമാണ് രാജ്ഭാര്‍ നോക്കുന്നതെന്ന് യോഗി കുറ്റപ്പെടുത്തി. പിതാവിന് മന്ത്രിയാകണം. മകന് എംപിയും. മറ്റൊരു മകന് എംഎല്‍സിയുമാകാനാണ് രാജ്ഭാറിന്റെ ശ്രമമെന്നും യോഗി പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയം ബിഎസ്പിയും കോണ്‍ഗ്രസും വികസനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. രാമഭക്തരെ കൊലപ്പെടുത്തിയവരാണ് അവര്‍, ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറുണ്ടോ എന്നും എസ്പിയുടെ പേര് പറയാതെ യോഗി ചോദിച്ചു. എസ്പി നേതാവ് അഖിലേഷ് യാദവിനെതിരെ ശക്തമായ ഭാഷയിലാണ് യോഗി സംസാരിച്ചത്. അഖിലേഷിനെ താലിബാനോട് താരതമ്യം ചെയ്തായിരുന്നു വിമര്‍ശനം.

അഖിലേഷ് യാദവ് പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് യോഗി രംഗത്തുവന്നത്. സര്‍ദാര്‍ പട്ടേല്‍, മഹാത്മാ ഗാന്ധി, നെഹ്രു, ജിന്ന എന്നിവരെല്ലാം ഒരേ സ്ഥാപനത്തില്‍ പഠിച്ചാണ് അഭിഭാഷകരായത്. അവരെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി. അവര്‍ പോരാട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ലെന്നും ഹര്‍ദോയില്‍ പ്രസംഗിക്കവെ അഖിലേഷ് യാദവ് പറഞ്ഞു.

സര്‍ദാര്‍ പട്ടേല്‍ ശക്തനായിരുന്നു. അദ്ദേഹം ഒരു ആദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയ വ്യക്തിയാണ്. ഇന്ന് അതേ ആദര്‍ശമുള്ളവര്‍ രാജ്യത്തിന്റെ ഐക്യത്തെ കുറിച്ച് പറയുന്നു. മാത്രമല്ല, അവര്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു. സാഹചര്യം മനസിലാക്കിയാണ് സര്‍ദാര്‍ പട്ടേല്‍ ശക്തമായ തീരുമാനം എടുത്തതെന്നും ആര്‍എസ്എസിനെ പരോക്ഷമായി സൂചിപ്പിച്ച് അഖിലേഷ് പറഞ്ഞു.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

അഖിലേഷ് യാദവിന്റെ പ്രസ്താവന നാണക്കേടാണെന്ന് യോഗി പ്രതികരിച്ചു. ജിന്നയെയും പട്ടേലിനെയും താരതമ്യം ചെയ്തിരിക്കുന്നു. വിഭജനത്തില്‍ വിശ്വസിക്കുന്നത് താലിബാന്റെ മനോഭാവമാണ്. പട്ടേല്‍ രാജ്യത്തെ ഐക്യപ്പെടുത്താനാണ് ശ്രമിച്ചത്. ഇന്ന് മോദിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതും അതിന് വേണ്ടിയാണെന്നും യോഗി പറഞ്ഞു. മറ്റു ബിജെപി നേതാക്കളും അഖിലേഷിനെതിരെ രംഗത്തുവന്നു.

അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും 300ലധികം സീറ്റുകള്‍ നേടുമെന്നും ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ അവകാശപ്പെട്ടു. ദേശീയവാദികളായ മോദിയെയും യോഗിയെയും മോശക്കാരാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. എല്ലാ വെല്ലുവിളികളും മറികടന്ന് ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുമെന്നും ദിനേശ് ശര്‍മ പറഞ്ഞു.












Click it and Unblock the Notifications