ഹിന്ദു പരാമർശം നടത്തി വീണ്ടും കമൽ ഹാസൻ; പാർട്ടി രൂപീകരിക്കാനുള്ള സമയമായില്ല, ഫണ്ട് തിരിച്ചുകൊടുക്കും
ചെന്നൈ: ഹിന്ദു തീവ്രവാദം പരാമർശനത്തിന് പിന്നാലെ പിന്നാലെ വീണ്ടും 'ഹിന്ദു' പരാമർശം നടത്തി ഉലകനായകൻ കമൽ ഹാസൻ. ഇന്ത്യയില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിക്കാനും തെറ്റ് ചെയ്താല്‍ അവരെ തിരുത്തണമെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. വലതു പക്ഷത്തിന് തീവ്രവാദികളെ വെല്ലുവിളിക്കാനുള്ള അവകാശമില്ലെന്നും കാരണം തീവ്രവാദം അവരുടെ ക്യാമ്പുകളിലും പ്രവേശിച്ചിട്ടുണ്ടെന്നുള്ള പരാമർശത്തിന് ശേഷമാണ് വീണ്ടും 'ഹിന്ദു' എന്ന് പരാമർശിച്ചുകൊണ്ട് കമൽ ഹാസൻ രംഗത്തെത്തിയിരിക്കുന്നത്. തമിഴ് പ്രസിദ്ധീകരണമായ ആന്ദവികടനില്‍ സ്ഥിരമായെഴുതുന്ന പംക്തിയിലാണ് ഇത്തരമൊരു പരാമര്‍ശം കമല്‍ഹാസന്‍ നടത്തിയത്.
തോമസ് ചാണ്ടിയുടെ രാജിക്കുപിന്നിലാര്? അത് സിപിഐ അല്ല, കോടിയേരിയുടെ കടുത്ത നിലപാട്, യെച്ചൂരിയും...
ഹിന്ദുക്കള്‍ ഇന്ന് ഭൂരിപക്ഷമാണ്. മുതിര്‍ന്ന സഹോദരന്റെ ഉത്തരവാദിത്തമാണ് അവര്‍ക്കുള്ളത്. തങ്ങള്‍ വലുതാണെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുമ്പോള്‍ അവരുടെ ഹൃദയം വിശാലമാണെന്ന് കൂടി അവർ പ്രകടിപ്പിക്കേണ്ടതുണ്ട്. മറ്റുള്ളവരെ അംഗീകരക്കുകയും തെറ്റു ചെയ്യുന്നെങ്കിൽ തിരുത്തുകയും വേണം. എന്നാൽ അവരെ ശിക്ഷിക്കാൻ അധികാരമില്ല. ശിക്ഷിക്കാനുള്ള അധികാരം കോടതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലതു പക്ഷത്തിന് തീവ്രവാദികളെ വെല്ലുവിളിക്കാനുള്ള അവകാശമില്ലെന്നും കാരണം തീവ്രവാദം അവരുടെ ക്യാമ്പുകളിലും പ്രവേശിച്ചിട്ടുണ്ടെന്നുള്ള പരാമർശം വൻ വിവാദത്തിനായിരുന്നു വഴിവെച്ചത്. പിന്നീട് അതിനുള്ള വിശദീകരണവുമായും അദ്ദേഹം രംഗത്ത് എത്തിയിരുന്നു.
പാർട്ടി പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കണം
അതേസമയം നികുതി അടയ്ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വായനക്കാരോട് പങ്കുവെച്ചു. തന്റെ വായനക്കാര്‍ നികുതി അടയ്ക്കണമെന്നും നികുതി അടയ്ക്കാതിരിക്കുന്നത് വഞ്ചനയാണെന്നും കമല്‍ഹാസന്‍ ലേഖനത്തില്‍ കുറിച്ചു. അതേസമയം കമൽ ഹാസന്റെ പാർട്ടി പ്രഖ്യാപനത്തിൽ കാത്തിരിക്കുകയാണ് തമിഴ് മക്കൾ. പാർട്ടീ രൂപികരണത്തിന് മുമ്പ് തന്നെ പാർട്ടി ഫണ്ടിലേക്ക് നിരവധിപേർ സംഭാവന നൽകിരുന്നു. ഇതെല്ലാം തിരിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
ആദ്യം പാർട്ടി അതിനു ശേഷം ഫണ്ട്
പാർട്ടീ രൂപികരണത്തിന് മുന്നേ തന്നെആരാധകർ നൽകിയ പണം കൈയ്യിൽ വയ്ക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കമൽ ഹാസൻ. ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കുന്നതിന് മുമ്പ് പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം ലേഖനത്തിൽ കുറിച്ചു. പണ്ട് തിരിച്ചുകൊടുക്കുന്നതിനർത്ഥം താൻ പാർട്ടീ രൂപീകരണത്തിൽ നിന്ന് പിന്നോട്ട് പോകുന്നുവെന്നല്ല. ജനങ്ങലിൽ നിന്ന് പണം സ്വീകരിക്കില്ല എന്നുമല്ല. പാർട്ടീ രൂപീകരണത്തിന് നല്ലൊരു അടിത്തറ വേണം. എന്നാൽ മാത്രമേ അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയുള്ളൂ. തമിഴ്നാട്ടിന്റെ വികസനമാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു.
കമൽ ഹാസന് ലഭിച്ചത് 30 കോടി?
പാർട്ടീ രൂപീകരണത്തിനായി നല്ലൊരു തുക കമൽ ഹാസന് ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 30 കോടി ലഭിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. തന്റെ ഫാൻസ് അസോസിയേഷൻ പണം സമാഹരിച്ചത് ക്ഷേമ പ്രവർത്തനങ്ങൾക്കാണെന്നും അല്ലാതെ പാർട്ടീ രൂപീകരണത്തിനല്ലെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിന്ദു അക്രമത്തെ കുറിച്ചുള്ള തന്റെ പംക്തി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നും കമൽ ഹാസൻ പുതിയ പംക്തിയിൽ പറഞ്ഞിട്ടുണ്ട്. തെറ്റായ വ്യാഖ്യാനമാണ് ഇത്. തീവ്രവാദം എന്നൊരു വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ചരിക്കുന്നത് സാധാരണക്കാരുടെ പാതയിൽ
തന്നെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ പരാതികളില്ല. സാധാരണക്കാരുടെ മാർഗത്തിലാണ് താൻ സഞ്ചരിക്കുന്നത്. സാധാരണക്കാര്‍ക്കായി പുറത്തിറക്കിയ മൊബൈൽ ആപ്പിൽ മാത്രം വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങില്ല. കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന് കമൽ ഹാസൻ നേരത്തെ അഭിപ്രായപ്പെട്ടതിനെതിരെ യുപിയിലും ചെന്നൈയിലും അദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
തീവ്രവാദം ആഴത്തിൽ വേരോടിയിട്ടുണ്ട്
നേരത്തേ ഹിന്ദു ഗ്രൂപ്പുകൾ നേരിട്ട് അക്രമത്തിൽ പങ്കെടുക്കാറില്ലായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ എതിരാളികളെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു പതിവ്. ആ തന്ത്രം പരാജയപ്പെട്ടതോടെ അവർ സംവാദം മാറ്റിവച്ച് കൈക്കരുത്ത് ഉപയോഗിച്ചു തുടങ്ങി. ഹിന്ദു തീവ്രവാദിയെ കാണിച്ചുതരാൻ കഴിയുമോയെന്ന് ഇപ്പോൾ വെല്ലുവിളിക്കാനാവില്ല. തീവ്രവാദം ആഴത്തിൽ വേരോടിയിട്ടുണ്ട്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലേക്കുള്ള മാറ്റം എല്ലാവരെയും സംസ്കാരമില്ലാത്തവരാക്കുമെന്നുമായിരുന്നു കമൽഹാസന്റെ പരാമർശം.