'തീഹാര്‍ ജയിലില്‍ കിടന്ന് തല്ലുകൊണ്ടിട്ടുണ്ട്'തടവുകാലത്തെക്കുറിച്ച് അഭിജിത് ബാനര്‍ജി
ദില്ലി: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്ത സാമ്പത്തിക വിദഗ്ധനായ അഭിജിത് ബാനര്‍ജിയാണ് സാമ്പത്തിക നോബല്‍ സ്വന്തമാക്കിയത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പത്ത് ദിവസം ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നയാളാണ് അഭിജിത്. 2016ല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് സമാനമായി 1983ലാണ് വിദ്യാര്‍ത്ഥി പ്രതിഷേധത്തിള്‍ പങ്കെടുത്ത അഭിജിതിനെയും സുഹൃത്തുക്കളെയും പത്ത് ദിവസം ജയിലില്‍ അടച്ചത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ പുറത്താക്കിയ നടപടിയില്‍ വൈസ് ചാന്‍സലറെ ഖരാവോ ചെയ്ത കേസിലായിരുന്നു പോലീസ് നടപടി.

ജയിലില്‍ കിടന്ന് തല്ലുകൊണ്ടു..
2016ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അഭിജിത് ബാനര്‍ജി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. താനും സുഹൃത്തുക്കളും പത്ത് ദിവസത്തോളം തീഹാര്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും തല്ലുകൊള്ളുകയും ചെയ്തിട്ടുണ്ടെന്നുമാണ് ബാനര്‍ജി പറഞ്ഞത്. അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളിയ ഞങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റ മാത്രമല്ല മറിച്ച് കൊലപാതക ശ്രമത്തിനും കേസെടുത്തിരുന്നു. എന്നാല്‍ ദൈവ കൃപയാല്‍ ഞങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റം പിന്നീട് നീക്കി. എന്നാല്‍ പത്ത് ദിവസം തീഹാര്‍ ജയിലില്‍ കഴിയേണ്ടി വന്നുവെന്നും ലേഖനത്തില്‍ അദ്ദേഹം കുറിക്കുന്നു.

അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് ജെഎന്‍യുവില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടക്കുന്നത്. പ്രവേശന മാനദണ്ഡത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനേയാണ് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയത്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വെയ്റ്റേജ് നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യം. എന്നാല്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് നേതാവിനെതിരെ ഉയര്‍ന്ന ആരോപണം. സര്‍ക്കാര്‍ അധികാര കേന്ദ്രത്തില്‍ നിന്ന് തൊട്ടുകൂടായ്മയാണ് നേരിടേണ്ടിവന്നത്. ഞങ്ങളാണ് അധികാരികള്‍ വായടച്ച് അനുസരിക്കൂ എന്ന നയമാണ് അവര്‍ സ്വീകരിച്ചതെന്നും ബാനര്‍ജി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ഇടപെടല്‍
ജെഎന്‍എയുവില്‍ 2016ല്‍ വ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സമയത്തെപ്പോലെ പത്രവാര്‍ത്തകളില്‍ നിറഞ്ഞ സംഭവമായിരുന്നു 1983ലേതെന്നും അഭിജിത് ഓര്‍ക്കുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതോടെ സര്‍വ്വകലാശാല അധികൃതര്‍ക്ക് മുകളിലേക്ക് സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്ന തലത്തിലേക്ക് എത്തിയെന്നും അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് നോബേല്‍..
ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി നിര്‍ണായക പരീക്ഷണങ്ങളാണ് നടത്തിയതോടെയാണ് ഭാര്യ എസ്തര്‍ ഡഫ്ളോ ക്രെമറും അഭിജിത് ബാനര്‍ജിയും ചേര്‍ന്ന് സാമ്പത്തിക നോബല്‍ പങ്കിട്ടെടുക്കുന്നത്. ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനായ അഭിജിത് ബാനര്‍ജി ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി നിര്‍ണായക പരീക്ഷണങ്ങളാണ് നടത്തിയത്. ഇതാണ് അദ്ദേഹത്തെ നോബല്‍ ജേതാവാക്കി മാറ്റിയതും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് കൃത്യമായി അറിവുള്ള ഇദ്ദേഹമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി മാസത്തില്‍ പണം നല്‍കുന്നതായിരുന്നു കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ഇക്കണോമിക്സ്, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി, എന്നീവ നേടിയാണ് അഭിജിത് ബാനര്‍ജി സാമ്പത്തിക വിദഗ്ധനായി മാറുന്നത്.

നോട്ട് നിരോധനത്തിന് വിമര്‍ശനം
മോദി സര്‍ക്കാര്‍ 2016ല്‍ രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്ത സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍ മാത്രമാണ് ബാനര്‍ജി. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ തൊഴിലെടുത്ത് ജീവിക്കുന്ന 85 ശതമാനം ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന് ആഘാതമേല്‍പ്പിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. ഭാവിയില്‍ കള്ളപ്പണത്തിന്റെ വരവ് തടയാനാകുമെന്ന കാര്യത്തില്‍ ഉറപ്പ് നേടാന്‍ കഴിഞ്ഞില്ലന്നും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ അവതരിപ്പിച്ച ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications