സാധാരണ വീട്ടമ്മയിൽ നിന്ന് താരപ്രചാരകയിലേക്ക്; ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന്റെ മുഖമാവുമോ കൽപന സോറൻ?
റാഞ്ചി: ജാർഖണ്ഡ് തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുകയാണ്, വൈകാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കും. ഇത്തവണ ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ഇടയിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചമ്പായി സോറന്റെ കൂടുമാറ്റവും മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ ജയിൽ വാസവും ഒക്കെയായി അവിടെ ഒട്ടേറെ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതിനിടയിലാണ് തിറഞ്ഞെടുപ്പ് കൂടി എത്തുന്നത്.
ഇക്കുറി സംസ്ഥാനത്ത് ഭരണം പിടിക്കാൻ ഉറച്ച് തന്നെയാണ് ബിജെപി എത്തുന്നത്. അതിന്റെ ഭാഗമായി ഒട്ടേറെ തന്ത്രങ്ങളും അവർ മെനയുമ്പോൾ മറുവശത്ത് ഇന്ത്യ സഖ്യം എതിരിട്ട് നിൽക്കുന്നു. അതിന് നേതൃത്വം നൽകുന്നതാവട്ടെ ജാർഖണ്ഡ് മുക്‌തി മോർച്ചയും. അവരുടെ ഏറ്റവും പ്രധാന താരപ്രചാരകയായി ഉയർന്നുവരുമെന്ന് കണക്കാക്കുന്ന ഒരു നേതാവുണ്ട്, അതാണ് കൽപന സോറൻ.

ആരാണ് കൽപന സോറൻ?
അധിക നാളായിട്ടില്ല ജാർഖണ്ഡ് രാഷ്ട്രീയത്തിൽ ഈ പേര് കേട്ട് തുടങ്ങിയിട്ട്. ഈ വർഷം ജനുവരിയിൽ ഇഡി അറസ്‌റ്റ് ചെയ്‌ത് ജയിലിൽ അടച്ചതോടെ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവച്ചതോടെയാണ് ഈ പേര് ശരിക്കും മാധ്യമങ്ങൾ ഏറ്റെടുത്ത് തുടങ്ങിയത്. ബിഹാറിൽ റാബ്രി ദേവിയെ പോലെ അടുത്ത മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ കൽപനയെ അവതരിപ്പിക്കും എന്നായിരുന്നു വാർത്തകൾ.
എന്നാൽ രാഷ്ട്രീയത്തിൽ ഒട്ടും പരിചയമില്ലാത്ത ഒരു സാധാരണ വീട്ടമ്മയായ കൽപന അതിന് മുതിരില്ലെന്ന് കരുതിയവരും ഒട്ടേറെ. പക്ഷേ ഈ പ്രതീക്ഷകളെ ഒക്കെ അസ്ഥാനത്താക്കിയാണ് അവർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചതും ബിജെപിയെ തോൽപിച്ചതും. കന്നിയങ്കത്തിൽ തന്നെ വിജയം കണ്ടതോടെ കൽപന സോറന് താര പരിവേഷമാണ് കൈവന്നിരിക്കുന്നത്.
കൽപനയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളുമായി താരതമ്യം ചെയ്യുന്നവരുണ്ട്. എന്നാൽ സുനിത തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയില്ല, എങ്കിലും ബിജെപി വിമർശനത്തിൽ ഇരുവർക്കും ഇടയിലെ സാമ്യത കൾ ഏറെ. കൽപനയാവട്ടെ ഒരു പടി കൂടി കടന്ന് ജനപ്രതിനിധിയുടെ പ്രിവിലേജ് കൂടി എടുത്ത് അണിഞ്ഞിട്ടുമുണ്ട്.
ബിജെപിക്ക് വെല്ലുവിളിയാവുമോ കൽപനയുടെ സാന്നിധ്യം?
ഇക്കുറി ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന്റെ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നവരിൽ ഒരാളായിരിക്കും കൽപന സോറൻ എന്നുറപ്പാണ്. തിരഞ്ഞെടുപ്പ് തീയതി വരും മുൻപ് തന്നെ അവർ കളത്തിൽ ഇറങ്ങി കഴിഞ്ഞു. മായ സമ്മാൻ യാത്ര എന്ന പേരിൽ ബിജെപിയുടെ പരിവർത്തൻ യാത്രയ്ക്ക് ബദലായി നടത്തുന്ന പരിപാടിയിൽ ജെഎംഎമ്മിന്റെ കരുത്തേറിയ ശബ്‍ദമായി അവർ മാറി കഴിഞ്ഞു.
ഇതോടെ ഇന്ത്യ സഖ്യത്തിന്റെ മുഖമായി കൽപന മാറുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ അവർ തിരഞ്ഞെടുപ്പിൽ എന്തായാലും മത്സരിച്ചേക്കും. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ആത്മവിശ്വാസം കൈമുതലായി നിൽക്കുമ്പോൾ. കൂടാതെ വനിതാ വോട്ടർമാർക്ക് ഇടയിൽ നല്ല സ്വാധീനം ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ തവണ ബിജെപിക്ക് ഹേമന്ത് സോറനെ മാത്രം നേരിട്ടാൽ മതിയായിരുന്നു എങ്കിൽ ഇക്കുറി കാര്യങ്ങൾ വ്യത്യസ്‌തമാണ്. ജയിൽ നിന്ന് കൂടുതൽ കരുത്തോടെ വന്ന സോറൻ ഭാര്യയെ ഒപ്പം നിർത്തി പ്രചരണം കൂടുതൽ കടുപ്പിക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ റാലികളിൽ എല്ലാം തന്നെ ഇതിന്റെ സൂചനകൾ കൽപന വാക്കുകളിലൂടെ നൽകി കഴിഞ്ഞു. ഇനി കാത്തിരിക്കേണ്ടത് വോട്ടെടുപ്പിനാണ്.












Click it and Unblock the Notifications