കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ പിന്തുടരുന്നതെന്തിന്? കോടികളുടെ ചിട്ടിതട്ടിപ്പ്
കൊൽക്കത്ത: പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിബിഐ സംഘം എത്തിയതിന് പിന്നാലെയാണ് പശ്ചിമ ബംഗാളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പോലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾക്കകം സിബിഐ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് ചുറ്റും സിആർപിഎഫിനെ വിന്യസിച്ചതോടെ കേന്ദ്രവും മമതാ ബാനർജിയും നേർക്കുനേർ ഏറ്റുമുട്ടി.
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സിറ്റി പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിബിഐ സംഘം എത്തിയത്. 2013ലാണ് ചിട്ടി തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ബംഗാൾ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. ഈ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാർ. 2014ൽ കേസുകൾ സിബിഐക്ക് വിടാൻ സുപ്രീം കോടതി ഉത്തരവിടുന്നത്.
നിർണായക രേഖകൾ
ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിടിച്ചെടുത്ത ചില നിർണായക രേഖകൾ രാജീവ് കുമാറിന്റെ കൈവശം ഉണ്ടെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ വാദം. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കാണാനില്ലെന്നും ഉടൻ തന്നെ അവ സമർപ്പിക്കണമെന്നും സിബിഐ മുൻപും ആവശ്യപ്പെട്ടിരുന്നു.
സഹകരിക്കാതെ ഉദ്യോഗസ്ഥൻ
അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ചില രേഖകളാണ് കാണാതായിരിക്കുന്നത്. അട്ടിമറികൾ നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നു. ഇതിന് മറുപടി പറയേണ്ടത് രാജീവ് കുമാർ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നവരാമെന്നാണ് സിബിഐയുടെ വാദം. നിരവധി തവണ രാജീവ് കുമാറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനായിസിബിഐ ശ്രമം നടത്തിയിരുന്നു. പല തവണയായി നോട്ടീസ് അയച്ചിരുന്നുവെങ്കിലും കമ്മീഷണർ ഹാജരായില്ല. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനായി സിബിഐ സംഘം രാജീവ് കുമാറിന്റെ വസതിയിലെത്തിയത്.
കത്ത് നൽകി
2018 ഓഗസ്റ്റിൽ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ പശ്ചിമ ബംഗാൾ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. സിബിഐ അന്വേഷണത്തിന് മുമ്പ് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കത്ത്. എസ്ഐടി അംഗങ്ങളുടെ സൗകര്യപ്രകാരം സമയം നിശ്ചയിക്കാമെന്ന് സിബിഐ അറിയിച്ചിരുന്നെങ്കിലും ആരും സിബിഐക്ക് മുമ്പിൽ ഹാജരായില്ല.
പ്രത്യേക അന്വേഷണ സംഘം
2013ലാണ് മമതാ ബാനർജി സർക്കാർ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത്. ചെറുകിട നിക്ഷേപകരിൽ നിന്നും വലിയ വൻതുക സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കേസിൽ തൃണമൂൽ നേതാക്കളടക്കം മുൻപ് അറസ്റ്റിലായിരുന്നു. റോസ് വാലി ചിട്ടി തട്ടിപ്പിൽ മാത്രം ഏകദേശം 17,000 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.
പ്രവർത്തനാനുമതിയില്ല
സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് പ്രവേശിക്കുന്നതിൽ ആന്ധ്രാ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബംഗാളിലും മമതാ ബാനർജി സർക്കാർ സിബിഐക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ നവംബർ 16നാണ് സംസ്ഥാനത്ത് സിബിഐക്ക് പ്രവർത്തനാനുമതി നിഷേധിച്ചത്.
നാടകീയ രംഗങ്ങൾ
40 അംഗ സിബിഐ സംഘമാണ് കൊൽക്കത്ത പോലീസ് കമ്മീഷണറുടെ വസതിയിൽ എത്തുന്നത്. പോലീസ് സംഘം സിബിഐ സംഘത്തെ തടഞ്ഞുവെച്ചു. സംസ്ഥാനത്തെ സിബിഐ ഓഫീസും പോലീസ് വളഞ്ഞു. പിന്നാലെ കമ്മീഷറുടെ വസതിയിലെത്തിയ മമതാ ബാനർജി സിബിഐ നടപടിയെ ചോദ്യം ചെയ്തു. ഇതിനിടെ സിബിഐ ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ബംഗാൾ പോലീസ് വളഞ്ഞു. ചോദ്യം ചെയ്യാനെത്തിയ 5 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുവെന്ന് സിബിഐ ആരോപിച്ചു. പിന്നാലെ സിബിഐ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നിയന്ത്രണം സിആർപിഎഫ് ഏറ്റെടുത്തു. ഇതിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സത്യാഗ്രഹ സമരം ആരംഭിക്കുകയായിരുന്നു.
പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി; കേന്ദ്രവും മമതയും നേർക്കുനേർ