യോഗിക്ക് മേല്‍ പിടിമുറുക്കുന്ന മോദി; അരവിന്ദ് ശര്‍മയെ നൂലില്‍ കെട്ടിയിറക്കുന്നതിന് പിന്നില്‍... യോഗിയെ പൂട്ടും
ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പിന്‍ഗാമിയെന്ന് ബിജെപിയിലെ തന്നെ ഒരു വിഭാഗം വിശേഷിപ്പിച്ചുപോരുന്നത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആണ്. ബിജെപിയുടേയോ ആര്‍എസ്എസിന്റേയോ രാഷ്ട്രീയ പാരമ്പര്യം പേറുന്ന ആളാണോ യോഗി ആദിത്യനാഥ് എന്നതിന്റെ ഉത്തരം അല്‍പം വ്യത്യസ്തമായിരിക്കും.
എന്തായാലും മോദിയും യോഗിയും തമ്മിലുളള രസതന്ത്രം ഇപ്പോള്‍ അത്ര സുഖകരമല്ല. കൊവിഡ് പ്രതിരോധത്തില്‍ യുപിയില്‍ വന്ന പാളിച്ചകള്‍ ദേശീയ തലത്തില്‍ ബിജെപിയ്ക്കുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടം വലുതായിരുന്നു. അതിനപ്പുറം ആണ് പാര്‍ട്ടിയ്ക്കും മുകളിലായി യോഗി ആദിത്യനാഥ് സ്വീകരിക്കുന്ന നിലപാടുകള്‍. ഈ ഘട്ടത്തില്‍ യോഗിയെ മെരുക്കാന്‍ പുതിയ അവതാരത്തെ രംഗത്തിറക്കുകയാണ് നരേന്ദ്ര മോദി. പരിശോധിക്കാം...
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

പാര്‍ട്ടിയേക്കാള്‍ വലുതാകുന്ന യോഗി
മുഖ്യമന്ത്രി എന്ന നിലയില്‍ യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിയ്ക്കും ആര്‍എസ്എസിനും അതൃപ്തി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ വലിയ പരാജയം നേരിട്ടുവെന്ന് ബിജെപി നേതാക്കള്‍ തന്നെ വിലയിരുത്തുമ്പോഴും, താന്‍ വന്‍ വിജയമാണെന്ന അവകാശവാദമാണ് യോഗിക്ക്. ഇത് സൃഷ്ടിച്ച അസ്വസ്ഥത ചെറുതല്ല.

പ്രവര്‍ത്തന രീതികള്‍
യോഗിയുടെ പ്രവര്‍ത്തന രീതികളും പാര്‍ട്ടിയ്ക്ക് ഇപ്പോള്‍ പഥ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതാക്കളെ പരിഗണനയില്‍ എടുക്കാതെ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ക്കാണ് യോഗി മുന്‍തൂക്കം നല്‍കുന്നത് എന്ന ആക്ഷേപം ബിജെപിയില്‍ ശക്തമാണ്. മന്ത്രിസഭയിലെ ചില അംഗങ്ങള്‍ തന്നെ യോഗിയ്‌ക്കെതിരെ രംഗത്തുവരുന്ന സാഹചര്യവും ഉണ്ടായി.

അരവിന്ദ് കുമാര്‍ ശര്‍മ
ഇതിനിടെയാണ് യുപിയിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് അരവിന്ദ് കുമാര്‍ ശര്‍മ എന്ന എകെ ശര്‍മയെ തിരഞ്ഞെടുക്കുന്നത്. ഗുജറാത്ത് കേഡര്‍ ഐഎശ് ഉദ്യോഗസ്ഥനായിരുന്ന എകെ ശര്‍മ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ്. വൊളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് ബിജെപിയില്‍ ചേരുകയും യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ എത്തപ്പെടുകയും ചെയ്തത് യാദൃശ്ചികമല്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ ഉറപ്പിക്കപ്പെട്ട ഒന്നായിരുന്നു.

പുതിയ ഉപ മുഖ്യമന്ത്രി?
തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ. ഉത്തര്‍ പ്രദേശില്‍ മന്ത്രിസഭ പുന:സംഘടന നടക്കാന്‍ പോവുകയാണ്. മോദിയുടെ വിശ്വസ്തനായ എകെ ശര്‍മയ്ക്ക് ഇതില്‍ നിര്‍ണായക പദവിയുണ്ടാകും. അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിലവില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉത്തര്‍ പ്രദേശിലുണ്ട്.

പ്രശ്‌നം രൂക്ഷമാക്കിയത്
എകെ ശര്‍മയുടെ വരവില്‍ തീരെ തൃപ്തനല്ലാതിരുന്നത് യോഗി ആദിത്യനാഥ് തന്നെ ആയിരുന്നു. മന്ത്രിസഭയില്‍ ശര്‍മയെ ഉള്‍പ്പെടുത്താന്‍ ആവില്ലെന്ന നിലപാട് പോലും യോഗി സ്വീകരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് മോദി- യോഗി പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആദ്യമേ സംശയം
അരവിന്ദ് കുമാര്‍ ശര്‍മയെ ജോലി ഉപേക്ഷിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തപ്പോഴും പിന്നീട് യുപി ലെജിസ്ലേറ്റീവ് കണ്‍സിലിലേക്ക് തിരഞ്ഞെടുത്തപ്പോഴും യോഗി ആദിത്യനാഥിന് സംശയം മണത്തിരുന്നു എന്നാണ് വിലയിരുത്തല്‍. തന്നെ നിയന്ത്രിക്കാനോ, തനിക്ക് മേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ ആണ് ശര്‍മയുടെ വരവ് എന്ന് യോഗി അന്നേ സംശയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശര്‍മയോടുള്ള പെരുമാറ്റത്തിലും യോഗി പ്രകടമാക്കിയിരുന്നത്രെ.

ഗവര്‍ണറുടെ ഇടപെടല്‍
എകെ ശര്‍മയുടെ കാര്യത്തില്‍ നരേന്ദ്ര മോദിയുടെ താത്പര്യം യോഗിയെ അറിയിക്കാന്‍ ആദ്യം പറന്നെത്തിയത് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ആയിരുന്നു. ഭോപ്പാലിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കിയായിരുന്നു ഇത്. എന്നാല്‍ യോഗിയുമായുള്ള ചര്‍ച്ചയില്‍ കാര്യമായി ഒന്നും സാധിച്ചെടുക്കാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പറയപ്പെടുന്നത്. തന്റെ നിലപാടില്‍ യോഗി ഉറച്ച് നിന്നു.

ആര്‍എസ്എസ് നേതൃത്വം
ഇതോടെ ആര്‍എസ്എസ്, ബിജെപി നേതൃത്വം വിഷയത്തില്‍ ഇടപെടാനുറപ്പിക്കുകയായിരുന്നു. ആദ്യം ലഖ്‌നൗവില്‍ എത്തിയത് ആര്‍എസ്എസ് ദേശീയ ഉപമേധാവി ദത്താത്രേയ ഹൊസബലെ ആയിരുന്നു. മൂന്ന് ദിവസം ഉത്തര്‍ പ്രദേശില്‍ തങ്ങി മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങള്‍ തേടിയാണ് ദത്താത്രേയ മടങ്ങിയത്. ഇതിന് തൊട്ടുപിറകെ ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും ദേശീയ ഉപാധ്യക്ഷന്‍ രാധാ മോഹന്‍ സിങും ലഖ്‌നൗവില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.

ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണ
ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ദില്ലിയില്‍ തിരിച്ചെത്തിയതിന് ശേഷം ഉത്തര്‍ പ്രദേശിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. എകെ ശര്‍മയുടെ കാര്യത്തില്‍ യോഗി കടുംപിടിത്തം തുടരുമോ എന്ന ആശങ്കയും ശക്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് മോദിയും തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധം എത്ര ഫലിക്കും
പാര്‍ട്ടിക്കും മുകളിലാണ് എന്നൊരു ചിന്ത യോഗി ആദിത്യനാഥില്‍ ഉടലെടുത്തിരിക്കുന്നു എന്നൊരു വിലയിരുത്തലും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ തന്നെ, ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനും നരേന്ദ്ര മോദിയ്ക്കും എതിരെ എത്രത്തോളും പ്രതിരോധം തീര്‍ക്കാനാകും എന്നതും ചോദ്യമാണ്. ഉത്തര്‍ പ്രദേശിന്റെ പഴയ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്കെതിരെ അടുക്കളലഹള ഉണ്ടാക്കിയപ്പോള്‍ എന്ത് സംഭവിച്ചു എന്നത് ചരിത്രമാണ്. വാജ്‌പേയിയല്ല നരേന്ദ്ര മോദി എന്നതും ശ്രദ്ധേയം. കല്യാണ്‍ സിങ്ങിനോളം യോഗി വളര്‍ന്നിട്ടുമില്ല.

യോഗി തന്നെ നയിക്കും, പാര്‍ട്ടിയിലും മാറ്റമില്ല
എന്തായാലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് തന്നെ ബിജെപിയെ നയിക്കുമെന്നാണ് ഒടുവില്‍ വന്ന തീരുമാനം. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിലും മാറ്റമുണ്ടാവില്ല. എന്നാല്‍ മന്ത്രിസഭ പുന:സംഘടന ഉറപ്പാണ്. എകെ ശര്‍മയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം തന്നെയാണോ അതോ മറ്റെന്തെങ്കിലും വകുപ്പാണോ ലഭിക്കുക എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

ബിജെപി വഴങ്ങാത്ത ചരിത്രം
ചരിത്രപരമായി തന്നെ ബിജെപിയ്‌ക്കോ ആര്‍എസ്എസിനോ വഴങ്ങാത്ത ആളാണ് യോഗി ആദിത്യനാഥ് എന്നതാണ് യാഥാര്‍ത്ഥ്യം. ഹിന്ദു യുവ വാണി എന്ന യോഗിയുടെ സംഘടന പലപ്പോഴും ബിജെപിയേയും ആര്‍എസ്എസിനേയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹിന്ദുത്വയുടെ കാര്യത്തില്‍ തീവ്രത പോര എന്നതായിരുന്നു പലപ്പോഴും ആക്ഷേപം. ചില ഘട്ടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കുകയും ചെയ്തിട്ടുണ്ട് യോഗിയുടെ ഇടപെടലുകള്‍.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications