അംബാനി, ആദാനി എന്നിവരെക്കുറിച്ച് രാഹുല്‍ ഇപ്പോള്‍ മിണ്ടാത്തതെന്ത്, എത്ര കോടി കിട്ടി: നരേന്ദ്ര മോദി
ഹൈദരാബാദ്: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ തെരഞ്ഞെടുപ്പിൽ അംബാനിയെയും അദാനിയെയും കുറിച്ച് സംസാരിക്കുന്നത് നിർത്തിയതെന്ന് ചോദിച്ച അദ്ദേഹം ഇവർക്കിടയില്‍ ഒരു "രഹസ്യ ഇടപാട്" നടന്നിരിക്കാമെന്ന സംശയമുണ്ടെന്നും അവകാശപ്പെടുന്നു.
'അഞ്ച് വരർഷമായി കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഒരുകാര്യം മാത്രമാണ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. റഫാല്‍വിഷയത്തില്‍ ശിക്ഷിക്കപ്പെടാതെ കടന്നുകൂടിയതിന് പിന്നാലെ അദ്ദേഹം പുതിയൊരു മന്ത്രം ആരംഭിച്ചു. അഞ്ച് വ്യവസായികള്‍. അഞ്ച് വ്യവസായികള്‍. ക്രമേണ അദ്ദേഹം അംബാനി-അദാനി എന്ന് പറയാന്‍ ആരംഭിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംബാനിയെയും അദാനിയെയും ചീത്ത വിളിക്കുന്നത് അദ്ദേഹം നിര്‍ത്തി' തെലങ്കാനയിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അംബാനിയില്‍നിന്നും അദാനിയില്‍നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന്റെ രാജകുമാരന്‍ തയ്യാറാകണം. അവർ അംബാനി-അദാനിയിൽ നിന്ന് എത്രയാണ് വാങ്ങിയത്? എത്ര കള്ളപ്പണം ലഭിച്ചു? ടെമ്പോ നിറയെ പണം കോൺഗ്രസിൽ എത്തിയോ? ഇവർ തമ്മില്‍ ഉണ്ടാക്കിയ ഇടപാട് എന്താണ്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റരാത്രികൊണ്ട് അംബാനി-അദാനിയെ അധിക്ഷേപിക്കുന്നത് നിർത്തിയത്? തീർച്ചയായും ഇതിന് പിന്നില്‍ എന്തോ കാര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അമ്പാനിക്കും അദാനിക്കും പ്രത്യേക നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള നയങ്ങളുടെ പേരിൽ രാഹുൽ ഗാന്ധി നേരത്ത കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും നിരന്തരം ആക്രമിച്ചു. അദാനി-അംബാനി-മോദി ഇടപാടുകള്‍ കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയുടേയും പ്രചരണ വിഷയങ്ങളില്‍ പ്രധാനപ്പെട്ടതുമായിരുന്നു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ ഈ വിഷയത്തിന് അത്ര പ്രധാന്യം നല്‍കിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്.
അതേസമയം, ഇന്നലേയും രാഹുല്‍ ഗാന്ധി ബി ജെ പിയും വ്യവസായികളും തമ്മിലുള്ള ബന്ധം തന്റെ പ്രചാരണത്തിന്റെ ഭാഗമാക്കിയിരുന്നു. "നിങ്ങൾ വനവാസിയാണെന്നാണ് ബിജെപി പറയുന്നത്, എന്നാല്‍ അവർ എല്ലാ വനഭൂമിയും അദാനിക്ക് നൽകുന്നു," എന്നായിരുന്നു ആദിവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ചൊവ്വാഴ്ച ജാർഖണ്ഡിൽ ഒരു പ്രചാരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്.
"അദ്ദേഹം ചെയ്യുന്നതെന്തും ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ്. അദാനി, അംബാനി തുടങ്ങിയ 22-25 സുഹൃത്തുക്കളാണ് അദ്ദേഹത്തിനുള്ളത്, എന്ത് ജോലിയും ചെയ്യുന്നത് അവർക്ക് വേണ്ടി മാത്രമാണ്. ഭൂമി അവർക്കുള്ളതാണ്, കാട് അവർക്കുള്ളതാണ്, മാധ്യമങ്ങൾ അവരുടേതാണ്, അടിസ്ഥാന സൗകര്യങ്ങൾ അവരുടേതാണ്, മേൽപ്പാലങ്ങൾ അവരുടേതാണ്, പെട്രോൾ അവരുടേതാണ്... എല്ലാം അവർക്കുള്ളതാണ്. ദളിതർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർ എന്നിവർ പൊതുമേഖലയിൽ സംവരണം നേടിയിരുന്നു. ഇപ്പോൾ അവർ എല്ലാം സ്വകാര്യവൽക്കരിക്കുന്നു." രാഹുല്‍ ഗാന്ധി ജാർഖണ്ഡിൽ പറഞ്ഞു.
റെയിൽവേയും സ്വകാര്യവത്കരിക്കുമെന്ന് അവർ പരസ്യമായി പറയുന്നു. ഇത് നിങ്ങളുടെ സമ്പത്തിന്റെ റെയിൽവേ, റോഡുകൾ, ഫ്‌ളൈ ഓവറുകൾ... ഇവ നിങ്ങളുടേതാണ്... അദാനിയുടെതല്ല. എന്നാല്‍ അദ്ദേഹം എല്ലാം അദാനിക്ക് നല്‍കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.












Click it and Unblock the Notifications