യുപിയിൽ 3 മുൻ ഉപമുഖ്യമന്ത്രിമാരേയും നിലനിർത്തും?സത്യപ്രതിജ്ഞയ്ക്ക് മുൻപ് നിർണായക യോഗം
ദില്ലി; ഉത്തർപ്രദേശിൽ സത്യപ്രതിജ്ഞയ്ക്ക് മുൻപ് നിർണായക യോഗം ചേർന്ന് ബി ജെ പി നേതൃത്വം. കേന്ദ്ര പാർട്ടി നിരീക്ഷകരായ ആഭ്യന്തര മന്ത്രി അമിത് ഷായും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി രഘുബർ ദാസും ഉൾപ്പെടെയുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന പാർട്ടി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹൻ സിംഗ്, മുൻ ഉപമുഖ്യമന്ത്രിമാരായ എന്നിവരും ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന സംബന്ധിച്ച അന്തിമ തിരുമാനം യോഗത്തിൽ കൈക്കോണ്ടേക്കുമെന്നാണ് റിപ്പോർട്ട്.

നിലവിൽ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് സസ്പെൻസ് നിലനിൽക്കുകയാണ്. ഇക്കുറിയും മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ ഉപമുഖ്യമന്ത്രി കൂടിയായ കേശവ് പ്രസാദ് മൗര്യയെ ഇത്തവണ ഒഴിവാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ നേതൃത്വം ഇതുവരെ മനസ് തുറന്നിട്ടില്ല. ഉത്തരാഖണ്ഡിൽ പരാജയപ്പെട്ട മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് രണ്ടാമതും അവസരം നൽകിയതോടെ മൗര്യ ക്യാമ്പിൽ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. ഒരു ദളിത് നേതാവിനും ഉപമുഖ്യമന്ത്രി പദം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കും പുതിയ മന്ത്രിസഭയെന്നാണ് വിലയിരുത്തപ്പെടുന്നത്.
സഖ്യകക്ഷികൾക്കും അർഹമായ പരിഗണന ലഭിച്ചേക്കും. ഇതോടകം തന്നെ സഖ്യകക്ഷികളായ നിഷാദ് പാർട്ടിയും അപ്നാദളും രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിൽ ഇത്തവണ സഖ്യകക്ഷികളുടെ സഹായത്തോടെ മാത്രമാണ് എൻ ഡി എയ്ക്ക് പ്രകടനം മെച്ചപ്പെടുത്താൻ സാധിച്ചത്. ഇത് കൂടി പരിഗണിച്ചാകും മന്ത്രിസ്ഥാനം അനുവദിച്ചേക്കുക.
അതേസമയം ഉത്തർപ്രദേശിൽ നാളെയാണ് രണ്ടാം യോഗ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്.
37 വർഷത്തിനിടെ ആദ്യമായിട്ടാണ് ഉത്തർപ്രദേശിൽ ഒരു കക്ഷിക്ക് ഭരണ തുടർച്ച ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി നേതൃത്വം. അതേസമയം അടുത്ത സത്യപ്രതിജ്ഞയ്ക്ക് മുൻപ് യുപിയിൽ ബി ജെ പിയുടെ നിർണായക യോഗം ചേർന്നിരിക്കുകയാണ് നേതൃത്വം. സത്യപ്രതിജ്ഞാ ചടങ്ങിൽ 45,000 ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 200 വി വി ഐ പി അതിഥികളും പങ്കെടുത്തേക്കും.












Click it and Unblock the Notifications