അജിത് പവാർ അടക്കമുള്ളവർ അയോഗ്യരാകുമോ? എന്താണ് കൂറുമാറ്റ നിരോധന നിയമം പറയുന്നത്?
മുംബൈ; രാഷ്ട്രീയ അട്ടിമറിയിലൂടെ ബിജെപിയിലേക്ക് കളംമാറിയ അജിത് പവാർ അടക്കമുള്ള 9 എംഎൽഎമാരേയും അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്ത് നൽകിയിരിക്കുകയാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ. നിയമസഭ സ്പീക്കർ രാഹുൽ നർവേകറിനാണ് കത്ത് നൽകിയത്. പാർട്ടി വിടുന്ന കാര്യം നേതാക്കൾ അറിയിച്ചിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുമെന്നും എൻസിപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ കാലുമാറിയവരുടെ കാര്യത്തിൽ സ്പീക്കറുടെ നടപടിയാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ അയോഗ്യത പ്രശ്നം മറികടക്കാൻ അജിത് പവാർ പക്ഷത്തിന് സാധിക്കില്ലെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. എന്താണ് യഥാർത്ഥത്തിൽ കൂറുമാറ്റനിരോധന നിയമം പറയുന്നതെന്ന് നോക്കാം

എന്താണ് കൂറുമാറ്റ നിരോധന നിയമം?
1985 ലെ 52-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് കൂറുമാറ്റ നിരോധ നിയമം നിലവിൽ വന്നത്. പത്താം പട്ടികയായി ഈ നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തി. ജനപ്രതിനിധികൾ തോന്നിയപോലെ പാർട്ടി മാറുന്നതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം അവതരിപ്പിച്ചത്. ഒരു നിയമസഭാംഗം സ്വന്തം ഇഷ്ടപ്രകാരം പാർട്ടി അംഗത്വം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി (വിപ്പ് ലംഘിച്ച്) വോട്ടെടുപ്പിൽ പങ്കെടുക്കുകയോ ചെയ്താൽ അദ്ദേഹം അയോഗ്യനാക്കപ്പെടും.
ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കുന്നതിനോ അല്ലെങ്കിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനോ ആ പാർട്ടിയുടെ നിയമസഭ അംഗബലത്തിന്റെ മൂന്നിൽ രണ്ട് പേരുടെ പിന്തുണ ആവശ്യമാണെന്നും നിയമം പറയുന്നു.
അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാകുമോ?
എൻസിപി എൻഡിഎയിൽ ലയിച്ചാൽ അയോഗ്യത നടപടി മറികടക്കാൻ അജിത് പവാറിന് സാധിക്കും. ഇതിനായി ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 35 പേരുടെയെങ്കിലും പിന്തുണ അജിത് പവാറിന് ആവശ്യമായി വരും. തനിക്ക് 40 ഓളം എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്.
അതേസമയം എൻസിപി പിളർത്തി മറുപക്ഷത്ത് എത്തിയെങ്കിലും തന്റെ പാർട്ടി എൻഡിഎയിൽ ലയിക്കുകയാണെന്ന് അജിത് പവാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. താനാണ് യഥാർത്ഥ എൻസിപി എന്ന വാദം മാത്രമാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്.
യഥാർത്ഥ 'എൻസിപി' ആരെന്നത് ആരാണ് തീരുമാനിക്കുക?
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടായിരിക്കും ഇക്കാര്യത്തിൽ അന്തിമം. അയോഗ്യത സംബന്ധിച്ച സ്പീക്കറുടെ തീരുമാനത്തിന് മുമ്പോ ശേഷമോ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. ഇക്കാര്യത്തിൽ കമ്മീഷൻ ഇടപെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ശരദ് പവാർ നയിക്കുന്ന എൻസിപി മാത്രമാണ് യഥാർത്ഥ പാർട്ടി. അതുകൊണ്ട് തന്നെ അജിത് പവാർ ഉൾപ്പെടെയുള്ള 9 പേർക്കും അയോഗ്യത നടപടികൾ നേരിടേണ്ടി വന്നേക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications