അഞ്ച് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്, ഗോവയിൽ സർക്കാരുണ്ടാക്കുമെന്ന് കോൺഗ്രസ്
പനാജി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ താമര തുടരുകയാണ് എന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചത്.
കര്‍ണാടകത്തിലെ ബിജെപിയുടെ ഓപ്പറേഷന്‍ താമര ബിജെപി ഭരിക്കുന്ന ഗോവയില്‍ പരീക്ഷിക്കുകയാണ് കോണ്‍ഗ്രസ്. രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്. 5 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാനൊരുങ്ങുകയാണ്.
പരീക്കറുടെ അസുഖം
ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിയെ ആണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ നാളുകളായി വിവാദത്തിലാണ്.. പരീക്കറുടെ അസുഖം ഭരണസ്തംഭനത്തിലേക്ക് നയിച്ചിരിക്കുകയാണ് എന്നാണ് ആരോപണം.
കൂറ് മാറി എംഎൽഎമാർ
പരീക്കറുടെ അനാരോഗ്യത്തിന്റെ ചുവട് പിടിച്ച് സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദം നാളുകളായി കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അതിനിടെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറി.ദയാനന്ദ സോപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നിവരാണ് ബിജെപിക്കൊപ്പം പോയത്.
ഭരണം പിടിക്കാൻ ശ്രമം
രണ്ട് എംഎല്‍എമാര്‍ കുറഞ്ഞതോടെ ഗോവയില്‍ ഭരണം പിടിക്കാനുളള കോണ്‍ഗ്രസിന്റെ സാധ്യത മങ്ങി. എന്നാല്‍ ഗോവയില്‍ നടക്കാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സര്‍ക്കാരുണ്ടാക്കും എന്നാണ് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്. ശിരോദ, മാന്‍ഡ്രേം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
5 എംഎൽഎമാർ വരും
ഭരണകക്ഷിയിലെ അഞ്ച് എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം പോരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡാന്‍കര്‍ പറയുുന്നു. അഞ്ച് എംഎല്‍എമാരുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. നിലവിലെ സര്‍ക്കാരില്‍ നിന്നും പുറത്ത് വരാന്‍ ഈ എംഎല്‍എമാര്‍ തയ്യാറാണ് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നു.
സർക്കാരുണ്ടാക്കാൻ പിന്തുണയ്ക്കും
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന് ഈ എംഎല്‍എമാര്‍ വാഗ്ദാനം ചെയ്തതായും ഗിരീഷ് ചോഡാന്‍കര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇവര്‍ നിലവിലെ സഖ്യത്തില്‍ നിന്ന് പുറത്തേക്ക് വരും. പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ചെയ്യും.
കോൺഗ്രസിന് തിരിച്ചടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളുളള ഗോവയില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 17 സീറ്റുകള്‍ ആയിരുന്നു. ബിജെപിക്ക് 13 സീറ്റുകളും മറ്റ് കക്ഷികള്‍ക്ക് 10 സീറ്റുകളും ലഭിച്ചു.ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇരുകക്ഷികളും സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം ഗവര്‍ണര്‍ക്ക് മുന്നില്‍ ഉന്നയിച്ചു.
കർണാടകയിൽ കളി മാറി
എന്നാല്‍ ചെറുകക്ഷികളുടെ പിന്തുണയില്‍ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട ബിജെപിയെ ആണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. അതേസമയം കര്‍ണാടകയില്‍ ബിജെപി കേവല ഭൂരിപക്ഷം കടക്കാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതിന്റെ പേരില്‍ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു. ഇതോടെയാണ് ഗോവയില്‍ കോണ്‍ഗ്രസ് പിടിമുറുക്കിയത്.
റാഫേൽ രഹസ്യങ്ങൾ
പരീക്കറുടെ ആരോഗ്യം സര്‍ക്കാരില്‍ മാത്രമല്ല ബിജെപിക്കുള്ളിലും അസ്വാരസ്യങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ആരോഗ്യം മോശമായിട്ടും രാജി വെയ്ക്കാന്‍ പരീക്കര്‍ തയ്യാറായിട്ടില്ല. റാഫേല്‍ രഹസ്യങ്ങള്‍ മുന്‍ പ്രതിരോധ മന്ത്രിയായ പരീക്കറുടെ കിടപ്പ് മുറിയിലാണെന്നും അത് ഉപയോഗിച്ച് മോദിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് അധികാരത്തില്‍ തുടരുകയാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.