ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിന് മറിയുമോ?; കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് സമുദായ നേതാക്കൾ, കൂടിക്കാഴ്ച
അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സമുദായത്തിന് ബിജെപിയുമായുള്ള അകൽച്ച മുതലെടുക്കാനള്ള നീക്കത്തിലാണ് കോൺഗ്രസ്.

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സമുദായത്തിൽ നിന്നുള്ള കൂടുതൽ നേതാക്കൾക്ക് സീറ്റ് അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ച് വീരശൈവ ലിംഗായത്ത് വിഭാഗം നേതാക്കൾ. സമുദായാംഗങ്ങളായ 68 നേതാക്കൾക്ക് സീറ്റ് അനുവദിക്കണമെന്നതാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.
മുൻ എംഎൽഎ വിനയ് കുൽക്കർണി, മുതിർന്ന നേതാവ് അല്ലും വീർഭദ്രപ്പ ,ബെംഗളൂരു മുൻ ഡെപ്യൂട്ടി മേയർ സി എസ് പുട്ടരാജു തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. ഇത്തവണ വടക്കൻ കർണാടകയിൽ മാത്രമല്ല തങ്ങൾക്ക് സ്വാധീനമുള്ള പഴയ മൈസൂർ മേഖലയിലും മത്സരിക്കാൻ താത്പര്യപ്പെടുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 43 സമുദായാംഗങ്ങൾക്കായിരുന്നു സീറ്റ് അനുവദിച്ചത്. ഇതിൽ 16 പേർ വിജയിച്ചിരുന്നു. കടുത്ത ഭരണ വിരുദ്ധ തരംഗത്തിനിടയിലും 37 ശതമാനം വിജയം നേടാൻ ആയെന്നത് ചെറിയ കാര്യമല്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടക ജനസംഖ്യയിലെ 17 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗത്തിന് പത്യേക മത ന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനവും അന്ന് വലിയ ഘടകമായിരുന്നു. പ്രത്യേക പദവി വാഗ്ദാനം ചെയ്ത് സമുദായത്തെ ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നായിരുന്നു ബി ജെ പി നേതാക്കൾ ഉയർത്തിയ ആക്ഷേപം. ഇത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു.
അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സമുദായത്തിന് ബിജെപിയുമായുള്ള അകൽച്ച മുതലെടുക്കാനള്ള നീക്കത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കൂടിയായ യെദ്യൂരപ്പയെ മാറ്റി നിർത്തിയതാണ് സമുദായത്തെ ബി ജെ പിക്കെതിരെ തിരിയാൻ കാരണമായത്. തീരുമാനത്തിന് നിയമസഭ തിരഞ്ഞെടുപ്പിൽ മറുപടി ഏറ്റുവാങ്ങുമെന്നായിരുന്നു അന്ന് നേതാക്കൾ വെല്ലുവിളിച്ചത്. യെദ്യൂരപ്പയെ മാറ്റി നിർത്തുക മാത്രമല്ല പിന്നീട് പല പാർട്ടി പരിപാടികളിൽ നിന്നും ഒഴിവാക്കുകയും ബിജെപി ചെയ്തിരുന്നു. ഇതെല്ലാം കടുത്ത അതൃപ്തിയാണ് സമുദായത്തിനിടയിൽ ഉണ്ടാക്കിയത്.
ബിജെപി തന്നെ മാറ്റി നിർത്തിയിട്ടില്ലെന്നും സമുദായാംഗങ്ങൾ മുൻപത്തേത് പോലെ തന്നെ ബി ജെ പിയെ വീണ്ടും പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് യെദ്യൂരപ്പ അടുത്തിടെ രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും ലിംഗായത്ത് വിഭാഗത്തിനിടയിൽ ഉണ്ടായ അതൃപ്തി പൂർണമായും ബി ജെ പി നേതൃത്വത്തിന് പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ എന്ത് വിധേനയും ലിംഗായത്ത വോട്ടുകൾ കോൺഗ്രസിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. സംസ്ഥാനത്തെ പ്രബല വിഭാഗമാണ് ലിംഗായത്ത് വിഭാഗം. സമുദായത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications