കർണാടകയിൽ ബിജെപിയുടെ അവസാന പ്രതീക്ഷയും കൈവിട്ടു; കോൺഗ്രസ് വിട്ട് എങ്ങോട്ടുമില്ലെന്ന് വിമതന്മാർ
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താൽക്കാലിക അന്ത്യമായിരിക്കുകയാണ്. കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ രണ്ടാം തവണയും ഫലം കണ്ടില്ല. രണ്ട് സ്വതന്ത്ര്യന്മാർ സർക്കാരിന് നൽകിയ പിന്തുണ പിൻവലിച്ചതും കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി കൂടുതൽ പേർ രംഗത്ത് വന്നതും സർക്കാരിനെ താഴെയിടാനുള്ള ആദ്യ പടിയായാണ് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തിയത്.
എന്നാൽ ബിജെപിയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് കോൺഗ്രസിലെ വിമത എംഎൽഎമാർ തങ്ങളുടെ ഭാഗം വിശദീകരിച്ചിരിക്കുകയാണ്. നാലിൽ മൂന്ന് വിമതന്മാരും തങ്ങൾ സർക്കാരിനൊപ്പമുണ്ടെന്ന് അറിയിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വ്യക്തമാക്കിയിരിക്കുകയാണ്.

യോഗത്തിന് ശേഷം പ്രഖ്യാപനം
നിലവിലെ സാഹചര്യത്തിൽ ഒരു അട്ടിമറിക്ക് സാധ്യതയില്ല. സഖ്യസർക്കാരിന്റെ കോർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷം സർക്കാരിന് ഒരു തരത്തിലുള്ള ആശങ്കയും ഇനിയില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കുകയായിരുന്നു. സിദ്ധരാമയ്യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയിൽ മുഖ്യമന്ത്രി കുമാരസ്വാമി, ജെഡിഎസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി, കോൺഗ്രസ് സെക്രട്ടറിയും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര, സംസ്ഥാനത്തിന്റെ ചുമതലയുള്ള കെസി വേണുഗോപാൽ എന്നിവരാണുള്ളത്.

നാല് പേർ
സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കങ്ങൾ സജീവമായിരിക്കെ വിളിച്ചു ചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ നാല് എംഎൽഎമാരാണ് വിട്ടു നിന്നത്. രമേശ് ജാർക്കഹോളി, മഹേഷ് കുമത്തല്ലി, ഉമേഷ് ജാദവ്, ബി നാഗേന്ദ്ര എന്നിവരാണ് നിർണായക യോഗത്തിൽ പങ്കെടുക്കാത്തവർ.

ബിജെപിയിലേക്ക്
നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന എംഎൽഎമാർ ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു. ബെല്ലാരിയിൽ ഖനന കേസുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ബി നാഗേന്ദ്ര അറിയിച്ചിരുന്നത്. സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു ഉമേഷ് ജാദവിന്റെ തണുപ്പൻ പ്രതികരണം. മറ്റു രണ്ട് പേർ കാരണം വ്യക്തമാക്കാൻ തയാറായിരുന്നില്ല,

സർക്കാരിനൊപ്പം
നാലിൽ മൂന്ന് പേരും നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതിരുന്നതിന് തൃപ്തികരമായ മറുപടി നൽകിയെന്നാണ് സിദ്ധരാമയ്യ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തത്. ഉമേഷ് ജാദവ് ഒഴികെയുള്ള എംഎൽഎമാരാണ് മറുപടി നൽകിരിക്കുന്നത്. എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പമുണ്ടാകുമെന്ന് എംഎൽഎമാർ അറിയിച്ചതായി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

ഉമേഷ് ബിജെപി പാളയത്തിൽ
ഉമേഷ് ജാദവിനെ കലബുർഗി മണ്ഡലത്തിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ എതിർസ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൽ ബിജെപി തീരുമാനിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസിന് കൃത്യമായ ഉത്തരം നൽകാത്തതോടെ ഈ അഭ്യൂഹങ്ങൾ ശരിയാണെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

പത്തിമടക്കി രമേശ് ജാർക്കഹോളി
മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതോടെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ നേതാവാണ് രമേശ് ജാർക്കഹോളി. അർഹിക്കുന്ന പരിഗണന നൽകിയില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. രമേശ് ദില്ലിയിലെത്തി അമിത് ഷായെ കാണാൻ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നില്ല. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനെ പറ്റി താൻ ആലോചിക്കുന്നേയില്ലെന്നാണ് വിശദീകരണക്കുറിപ്പിൽ രമേശ് ജാർക്കഹോളി പറയുന്നത്.

എന്തിനും തയാർ
ബിജെപിയുടെ ഓപ്പറേഷൻ താമര കർണാടകത്തിൽ വിലപ്പോകില്ല. പണം കൊടുത്ത് എംഎൽഎമാരെ വാങ്ങാൻ സാധിക്കില്ലെന്ന് ബിജെപി ഇനിയെങ്കിലും മനസിലാക്കണമെന്ന് സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി. അവിശ്വാസ പ്രമേയത്തെ നേരിടാൻ സർക്കാർ സജ്ജമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി ലോക്സഭാ തിരഞ്ഞെടുപ്പ്
ലോക്സഭാ തിരഞ്ഞെടുപ്പിലും ജെഡിഎസും കോൺഗ്രസും ഒന്നിച്ച് മത്സരിക്കാനാണ് തീരുമാനം. സീറ്റ് വിഭജന ചർച്ചകൾ ഉടൻ തുടങ്ങുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും പാർട്ടിയുടെ സ്വാധീനം വിലയിരുത്തിയ ശേഷമായിരിക്കും സീറ്റ് വിഭജനം. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി.












Click it and Unblock the Notifications