പോക്കറ്റടിക്കാരെ പിന്തുടർന്ന 25 കാരന് ദാരുണാന്ത്യം: കുത്തേറ്റത് ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടെ!
ദില്ലി: പോക്കറ്റടിക്കാരെ പിന്തുടര്‍ന്ന യുവതിയുടെ ഭർത്താവിന് ദാരുണാന്ത്യം. ഭാര്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോക്കറ്റടിക്കാരില്‍ നിന്ന് കത്തിക്കുത്തേറ്റാണ് മരണം സംഭവിച്ചത്. ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വച്ചായിരുന്നു സംഭവം. പോക്കറ്റടിക്കാരെ പിൻതുടർന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് നാലംഗ സംഘം 25കാരനായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭാര്യയ്ക്കും മകനുമൊപ്പം ദില്ലി മൃഗശാല സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന അമർജീതാണ് കൊല്ലപ്പെട്ടത്. ഭാര്യ മഞ്ജുവും സഹോദരനും നാല് വയസ്സുകാരനായ മകനുമാണ് ഒപ്പമുണ്ടായിരുന്നത്. ബാദർപൂർ- മൊറി ഗേറ്റ് ടെർമിനൽ റൂട്ടില്‍ ഓടുന്ന ബസിൽ വച്ചായിരുന്നു സംഭവം.
ഭർത്താവിന്റെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച് ബസിൽ നിന്നിറങ്ങിപ്പോയ കുറ്റവാളിയെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. റോഡിൽ നിന്ന് 50 മീറ്റര്‍ ഓടി കുറ്റവാളിയെ പിന്തുടരുകയായിരുന്നു. മറ്റ് മൂന്ന് പേരും ചേർന്ന് യുവതിയെ കത്തികൊണ്ട് ആക്രമിക്കുന്നതിനിടെ രക്ഷപ്പെടുത്താനെത്തിയ ഭർത്താവ് കുത്തേറ്റ് മരിക്കുകയായിരുന്നു. നെഞ്ചിലാണ് കുത്തേറ്റതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അക്രമികളിൽ മൂന്ന് പേർ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. നാലാമത്തെ കുറ്റവാളിയ്ക്ക് വേണ്ടി പോലീസ് വലവിരിച്ചിട്ടുണ്ടെങ്കിലും ഇയാൾ ഒളിവില്‍ പോയെന്നാണ് വിവരം. സൂരജ്(20), സുമിത് (25), എന്നിവരെ സംഭവസ്ഥലത്തുവെച്ചും അജിത് (24) നെ ദില്ലിയിൽ നടത്തിയ പരിശോധനയിലുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്നുപേരെ ചോദ്യം ചെയ്തതോടെയാണ് മൂന്നാമനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ അമർജീത് ദില്ലിയിലെ നിലോത്തിയിസൽ കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞുവന്നിരുന്നത്. ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് കുടുംബസമേതം വർമ മൃഗശാലയിലെത്തുന്നത്. മടങ്ങിപ്പോകുമ്പോഴാണ് സംഭവം. മൃഗശാല മുതൽ തന്നെ പോക്കറ്റടിക്കാർ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നാണ് ഭാര്യ നൽകുന്ന വിവരം. അമരീന്ദറിന് സമീപത്ത് തന്നെ നിന്ന അക്രമികളിൽ ഒരാളാണ് ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞത്. മെട്രോ സ്റ്റേഷനിലേയ്ക്ക് പോകുന്നതിന് വേണ്ടി ഡിടിസി ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം.
കറുത്ത പൂച്ച കുറുകെ ചാടിയാൽ കാര്യതടസ്സം!! കറുത്ത പൂച്ചയും മന്ത്രവാദവും തമ്മിൽ അഭേദ്യ ബന്ധം!
ഫോൺ തിരിച്ചറിഞ്ഞ് അമർജീത് ബഹളം വെച്ചപ്പോഴേയ്ക്കും അക്രമികൾ ബസിൽ നിന്നിറങ്ങി ഓടുകയായിരുന്നു. അക്രമികളെ യുവതി പിന്തുടർന്നതോടെ രക്ഷപ്പെടുന്നതിനായി യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം ഉൾപ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.