അമിത് ഷായ്ക്കെതിരെ 'ഗോ ബാക്ക്' വിളിച്ചത് മലയാളി യുവതി, ഫ്ലാറ്റ് ഒഴിയണമെന്ന് ഉടമ
ദില്ലി: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തുന്നതിനിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളികൾ മുഴക്കിയ യുവതികളെ ഫ്ലാറ്റ് ഉടമകൾ ഇറക്കിവിട്ടു. പെട്ടെന്ന് തന്നെ ഫ്ലാറ്റ് ഒഴിയാൻ യുവതികളോട് ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ജെഎൻയുവിൽ വീണ്ടും അക്രമം, യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന് മർദ്ദനമേറ്റു, എബിവിപിയെന്ന് ആരോപണം
സൂര്യ, ഹർമിയ എന്നീ യുവതികളാണ് മുദ്രാവാക്യം മുഴക്കിയത്. ഇതിൽ സൂര്യയെന്ന യുവതി മലയാളിയാണ്. അമിത് ഷാ നടന്നുനീങ്ങുന്നതിനിടയിൽ വീടിന്റെ മൂന്നാം നിലയിൽ നിന്നും ഇവർ അമിത് ഷായ്ക്കെതിരെ മുദ്രവാക്യം മുഴക്കുകയും ഷെയിം എന്നെഴുതിയ ബാനർ തൂക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് യുവതികളും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പ്രവർത്തകർ ബാനർ നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് യുവതികളുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരുന്നു. യുവതികൾ ഉടനടി ഫ്ലാറ്റ് മാറാൻ ഒരുങ്ങുകയാണെന്നാണ് സൂചന. ലാജ്പത് നഗറിൽ വെച്ചാണ് അമിത് ഷായ്ക്ക് നേരെ പ്രതിഷേധം ഉയർന്നത്.