മുഹമ്മദ് ഷമിക്കെതിരെ ഹസിന്‌റെ ആരോപണങ്ങള്‍ തീരുന്നില്ല.. വനിതാ സെല്‍ മൊഴിയെടുത്തു
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഷമിയുടെ അവിഹിത ബന്ധങ്ങള്‍ക്കുള്ള തെളിവുകള്‍ നേരത്തെ തന്നെ പുറത്ത് വിട്ടിട്ടുള്ള ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം ഷമിയുടേത് എന്നവകാശപ്പെടുന്ന ഫോണ്‍ സന്ദേശവും പുറത്ത് വിട്ടിരുന്നു.
ഹസിന്‍ ജഹാന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വനിതാ സെല്‍ വീട്ടിലെത്തി മൊഴിയെടുത്തിരിക്കുകയാണ്. ഷമിക്കെതിരെ കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
ഫോണ്‍ സംഭാഷണം പുറത്ത്
കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലാണ് ഷമിയുടേത് എന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണം ഹസിന്‍ ജഹാന്‍ പുറത്ത് വിട്ടത്. പാകിസ്ഥാന്‍കാരിയായ അലിഷ്ഹയുമായി ഷമിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിനുള്ള തെളിവായിട്ടാണ് ഈ ഫോണ്‍ സംഭാഷണം ഹസിന്‍ പുറത്ത് വിട്ടത്. തന്നെക്കുറിച്ചോ മകളെക്കുറിച്ചോ ഷമിക്ക് ശ്രദ്ധയില്ലെന്നും പാകിസ്ഥാന്‍കാരിയായ പെണ്‍കുട്ടി അലിഷ്ബയുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത് കേള്‍ക്കാം. ദുബായില്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ വിവരങ്ങള്‍ അലിഷ്ബയ്ക്ക് കൈമാറിയെന്നും ഷമി അലിഷ്ബയുമായി സെക്‌സ് ചെയ്തിട്ടുണ്ട് എന്നും ഹസിന്‍ ആരോപിച്ചിരുന്നു.
വനിതാ സെല്‍ മൊഴിയെടുത്തു
ഫോണ്‍ സംഭാഷണം ഹസിന്‍ ജഹാന്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് വനിതാ സെല്‍ മൊഴിയെടുക്കാനെത്തിയത്. കൊല്‍ക്കത്തയില്‍ പ്രിന്‍സ് അന്‍വര്‍ റോഡിലുള്ള വീട്ടിലെത്തിയാണ് വനിതാ സെല്‍ അംഗങ്ങള്‍ ഹസിന്‍ ജഹാന്റെ മൊഴി രേഖപ്പെടുത്തിയത്. വനിതാ സെല്‍ ഷമിയില്‍ നിന്നും മൊഴിയെടുക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വനിതാ സെല്ലിന് മുന്‍പാകെ ഹാജരാകാന്‍ വനിതാ സെല്‍ ഷമിക്ക് നോട്ടീസ് അയയ്ക്കും. ഷമി തന്നെ മര്‍ദിക്കുന്നതായും കൊല്ലാന്‍ ശ്രമിച്ചതായും സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഷമിയുടെ മറുപടി
ക്രിക്കറ്റില്‍ ഒത്തുകളിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ഷമി തന്നെ രംഗത്ത് വന്നിരുന്നു. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും ഹസിന്‍ ജഹാനെ ആരോ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണ് എന്നും ഷമി പറഞ്ഞിരുന്നു. ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് തെളിഞ്ഞാല്‍ എന്ത് നിയമനടപടി നേരിടാനും തയ്യാറാണെന്നും തെളിയിക്കാന്‍ സാധ്യമല്ലെങ്കില്‍ ഹസിന്‍ ജഹാന്‍ ഉത്തരം പറയണമെന്നും ഷമി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഷമിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത് വന്നു.
വിവാഹ മോചനത്തിനുള്ള ശ്രമം
ഷമി തന്നെ ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്ന് എന്നാണ് ഹസിന്‍ ജഹാന്‍ ആരോപിക്കുന്നത്. തന്നെ ഡിവോഴ്‌സ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഷമി നടത്തുന്നതെന്നും ഹസിന്‍ പറയുന്നു. പാകിസ്താന്‍കാരിയായ കാമുകിയുമായി സംസാരിച്ച രേഖകള്‍ തന്റെ പക്കല്‍ ഇല്ലായിരുന്നുവെങ്കില്‍ ഷമി പണ്ടേ തന്നെ ഉപേക്ഷിച്ച് പോകുമായിരുന്നു. ഷമി ആഗ്രഹിച്ചിരുന്നത് ഉത്തര്‍ പ്രദേശിലേക്ക് പോകുന്നതിനായിരുന്നു. അതിന് വേണ്ടി തന്നെ ഒഴിവാക്കുമെന്ന് ഷമി എപ്പോഴും പറയുമായിരുന്നു. ഷമിയെ വിശ്വസിക്കാന്‍ സാധ്യമല്ലെന്നും പറയുന്നത് മുഴുവന്‍ നുണയാണ് എന്നും ഹസിന്‍ ജഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലുമെന്ന് ഭീഷണി
ഷമി ജീവിതത്തില്‍ ചെയ്യുന്ന തെറ്റുകളെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ താന്‍ വളരെ നാളുകളായി ശ്രമം നടത്തുകയായിരുന്നു. എന്നാലത് ഷമിക്ക് ഒട്ടും തന്നെ ഇഷ്ടമായിരുന്നില്ല. സുന്ദരികളായ സ്ത്രീകളുമൊത്ത് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഷമി ആളുകളുടെ മുന്നില്‍ വെച്ച് പോലും തന്നെ മര്‍ദിക്കുമായിരുന്നു. പലതവണ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ വെച്ചുള്ള ഷമിയുടെ ക്രൂരമായ പെരുമാറ്റങ്ങള്‍ക്ക് എന്നും വീട്ടുകാരുടെ പിന്തുണയുണ്ടായിരു്‌നനു. തന്നെ അപകടപ്പെടുത്താനുള്ള ശ്രമം പോലുമുണ്ടായി. വേറെ വിവാഹം കഴിക്കുക എന്നതായിരുന്നു ഷമിയുടേയും വീട്ടുകാരുടേയും ഉദ്ദേശമെന്നും ഹസിന്‍ ജഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഹസിൻ ജഹാനെ ബ്രെയിൻ വാഷ് ചെയ്തത് മുൻ ഭർത്താവോ? ഹസിന്റെ ആദ്യ ഭർത്താവ് പറയുന്നു!
മുഹമ്മദ് ഷമി 'ഒളിവിൽ' നിന്നും പുറത്തേക്ക്.. പ്രതികരണം ഭാര്യ ഹസിൻ ജഹാനുള്ള വെല്ലുവിളി!