കത്തെഴുതിയ നേതാക്കളെ സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ല, പ്രതിഷേധം
ദില്ലി; നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിലെ 23 നേതാക്കൾ അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിനെ ചൊല്ലി നിരവധി നാടകീയ മുഹൂർത്തങ്ങളാണ് ഇന്ന് വർക്കിങ്ങ് കമ്മിറ്റി യോഗത്തിൽ അരങ്ങേറിയത്. കത്തെഴുതിയ നേതാക്കൾക്കെതിരെ രൂക്ഷവിമർശനമായിരുന്നു രാഹുൽ ഗാന്ധി ഉയർത്തിയത് എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
അതേസമയം യോഗത്തിനൊടുവിൽ സോണിയ ഗാന്ധിയെ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരാൻ തിരുമാനമായി. ഇത് സംബന്ധിച്ച് പ്രവർത്തക സമിതി പ്രമേയം പാസാക്കി. എന്നാൽ കത്തെഴുതിയ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നുള്ള ആവശ്യവുമായി ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.

അധ്യക്ഷ പദവിയെ ചൊല്ലി
കോൺഗ്രസിനെ നയിക്കാൻ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം നേരത്തേ തന്നെ കോൺഗ്രസിൽ ശക്തമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷ പദവി ഒഴിഞ്ഞ് പടിയിറങ്ങിയ രാഹുലിനോട് അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരേയും അനുകൂല നിലപാടല്ല രാഹുൽ സ്വീകരിച്ചത്.

23 നേതാക്കളുടെ കത്ത്
ഈ ഘട്ടത്തിലായിരുന്നു സോണിയ ഗാന്ധി അധ്യക്ഷ പദം ഏറ്റെടുത്ത് ഒരു വർഷം പൂർത്തിയായ പിന്നാലെ നേതൃമാറ്റവും പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണിയും ആവശ്യപ്പെട്ട് 23 നേതാക്കൾ അധ്യക്ഷയ്ക്ക് കത്തയച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ശശി തരൂര്‍, പിജെ കൂര്യന്‍, മുകുള്‍ വാസ്നിക് പൃഥ്വിരാജ് ചവാൻ, വിവേക് തങ്ക, ആനന്ദ് ശർമ തുടങ്ങിയ നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരുന്നത്.

ബിജെപിയെ സഹായിക്കാൻ
ഇതോടെയാണ് അധ്യക്ഷ പദം ഒഴിയാൻ തയ്യാറാണെന്ന് സോണിയ ഗാന്ധി അറിയിച്ചത്. അടിയന്തരമായി കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി വിളിച്ച് ചേർത്ത സോണിയ തന്റെ രാജി സന്നദ്ധത യോഗത്തിൽ അറിയിക്കുകയും ചെയ്തു. അതേസമയം യോഗത്തിൽ കത്ത് വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. കത്തെഴുതിയ ബിജെപിയെ സഹായിക്കാനാണെന്നായിരുന്നു രാഹുൽ ഗാന്ധി ഉയർത്തിയ വിമർശനം.
Recommended Video

ഉചിതമല്ലെന്ന്
കത്ത് എഴുതിയ സമയം ഉചിതമായി ല്ലെന്നും സോണിയാ ഗാന്ധിയുടെ ആരോഗ്യനില നേതാക്കൾ പരിഗണിച്ചില്ലെന്നും രാഹുൽ വിമർശനം ഉന്നയിച്ചു. രാഹുലിന്റെ വിമർശനത്തിനെതിരെ മുതിർന്ന നേതാക്കളായ കപിൽ സിബൽ, ഗുലാം നബി ആസാദ് എന്നിവർ രംഗത്തെത്തിയെങ്കിലും പിന്നീട് രാഹുൽ ഗാന്ധി തന്നെ ഇടപെട്ട് നേതാക്കളോട് സംസാരിച്ച് പ്രശനം പരിഹരിച്ചു. ഒടുവിൽ സോണിയ ഗാന്ധി തന്നെ തുടരട്ടെയെന്ന തിരുമാനം സിഡബ്ല്യുസിയിൽ ഉയരുകയും ചെയ്തു.

നടപടി വേണം
കത്ത് വിവാദമായെങ്കിലും തനിക്ക് ആരോടും പരാതി ഇല്ലെന്നാണ് സോണിയ ഗാന്ധി പ്രതികരിച്ചത്. എന്നാൽ നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ വർക്കിംഗ് കമ്മിറ്റിയിൽ തിരുമാനം കൈക്കൊണ്ടിട്ടില്ല. അതേസമയം കത്തെഴുതിയ സംസ്ഥാന നേതാക്കൾ മാപ്പ് പറയാൻ തയ്യാറായില്ലേങ്കിൽ അവരെ നാട്ടിൽ ഇറങ്ങാൻ സമ്മതിക്കില്ലെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സുനിൽ കേദർ പറഞ്ഞു.

ഇറങ്ങാൻ അനുവദിക്കില്ല
നേതാക്കളായ മുകുൾ വാസ്നിക് , പൃഥ്വിരാജ് ചവാൻ, മിലിന്ദ് ഡിയോറ എന്നിവർ മാപ്പ് പറയാൻ തയ്യാറാണകണമെന്ന് സുനിൽ കേദർ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയെ പ്രസിഡൻറായി ഞാൻ സ്വാഗതം ചെയ്യുന്നു.ഗാന്ധി കുടുംബത്തിന് നേരെ ചോദ്യം ഉയർത്തിയ മുകുൾ വാസ്നിക്, പൃഥ്വിരാജ് ചവാൻ, മിലിന്ദ് ഡിയോറ എന്നിവരോട് ലജ്ജ തോന്നുന്നു. ഈ നേതാക്കൾ അവരുടെ പ്രവൃത്തിക്ക് ഉടൻ ക്ഷമ ചോദിക്കണം. അല്ലാത്തപക്ഷം സംസ്ഥാനത്ത് എങ്ങനെ ഈ നേതാക്കൾ സ്വതന്ത്രമായി നീങ്ങുമെന്നത് പാർട്ടി പ്രവർത്തകർ കാണിച്ച് കൊടുക്കും, കേദർ പറഞ്ഞു.

സോണിയയ്ക്ക് പിന്നിൽ
ഗാന്ധി കുടുംബാംഗങ്ങൾ പാർട്ടിയുടെ തലപ്പത്ത് ഇരുന്നാൽ മാത്രമേ ബിജെപിയോട് പോരാടാൻ സാധിക്കൂ. ഇപ്പോൾ സോണിയ ഗാന്ധിയുടെ പിന്നിൽ ഉറച്ച് നിൽക്കേണ്ട സമയമാണെന്നും കേദർ പറഞ്ഞു. മഹാരാഷ്ട്ര സർക്കാരിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് കേദർ. അതേസമയം കേദറിന്റെ പ്രസ്താവനയോട് ഈ മൂന്ന് നേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications