യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു; ഇനി രാഷ്ട്രപതിയുടെ കൈയ്യില്‍
ദില്ലി: മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ശരിവച്ചു. മേമന്‍ സമര്‍പ്പിച്ച ദയാഹര്‍ജി മഹാരാഷ്ട്രാ ഗവര്‍ണര്‍ തള്ളി. ഇനി മേമന്റെ പ്രതീക്ഷ രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയിലാണ്.
മേമന്റെ തിരുത്തല്‍ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇത് സംബന്ധിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉന്നയിച്ച വാദങ്ങളെ തുടര്‍ന്നായിരുന്നു വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് കേസ് വിട്ടത്. മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യാനായിരുന്നു കുര്യന്‍ ജോസഫ് ഉത്തരവിട്ടത്.
മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങളെല്ലാം തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിയ്ക്കുന്നു. രാഷ്ട്രപതിയ്ക്ക് മുന്നിലുള്ള ഹര്‍ജിയില്‍ പ്രതികൂല തീരുമാനം ഉണ്ടായാല്‍ വധശിക്ഷ വൈകില്ലെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ തീരുമാനം ജൂലായ് 30 ന് രാവിലെ ഏഴ് മണിയ്ക്കം വന്നില്ലെങ്കില്‍ മുന്‍ നിശ്ചയിച്ച പ്രകാരം മേമനെ തൂക്കിക്കൊല്ലും.
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മരണത്തെതുടര്‍ന്ന് ഒരാഴ്ച രാജ്യത്ത് ദു:ഖാചരണം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ദു:ഖാചരണത്തിന്റെ സമയത്ത് വധശിക്ഷ നടപ്പാക്കുന്നതില്‍ എന്തെങ്കിലും നിയമതടസ്സം ഉണ്ടോ എന്ന കാര്യവും പരിശോധിയ്ക്കുന്നുണ്ട്.
യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ശക്തമായ അഭിപ്രായ വ്യത്യാസമാണ് ഉണ്ടായത്. കേസ് പരിഗണിച്ച രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടപ്പോള്‍ അടുത്തയാള്‍ വിസമ്മതിച്ചു.
മലയാളിയായ സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ് ആണ് യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടത്. എന്നാല്‍ ജസ്റ്റിസ് എആര്‍ ദാവെ ഹര്‍ജി തള്ളി. ഇതോടെ ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു മൂന്ന് ജഡ്ജിമാരടങ്ങുന്ന വിശാല ബഞ്ചിന് കേസ് വിടാന്‍ തീരുമാനിയ്ക്കുകയായിരുന്നു.
യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളിയ സംഭവവും കുര്യന്‍ ജോസഫ് വിമര്‍ശന വിധേയമാക്കി. ഒരാളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിയ്ക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ എആര്‍ ദാവെ മനുസ്മൃതിയെ ഉദ്ധരിച്ചാണ് മേമന്റെ വധശിക്ഷ ശരിവച്ചത്.