കർണാടകയിൽ ആന്റി ക്ലൈമാക്സ്.. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കും! അമിത് ഷായെ അറിയിച്ചു
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മിനുറ്റുകൾ മാത്രം ബാക്കി നിൽക്കെ കർണാടകത്തിൽ ബിജെപിക്ക് വൻ തിരിച്ചടി. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോർട്ട്. വിശ്വാസ വോട്ടെടുപ്പിന് മുൻപ് യെദ്യൂരപ്പ രാജി സമർപ്പിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് സാധിക്കില്ല എന്ന് ബോധ്യമായ ഘട്ടത്തിലാണ് രാജിക്കുള്ള നീക്കം നടക്കുന്നത് എന്നാണ് അറിയുന്നത്.
യെദ്യൂരപ്പ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം വൈകിട്ട് നാല് മണിയാണ്. ഇനി വളരെ കുറഞ്ഞ സമയം മാത്രമാണ് എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാൻ യെദ്യൂരപ്പയ്ക്ക് മുന്നിലുള്ളത്. എന്നാൽ ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ടുകൾ ഉറപ്പിക്കാൻ ഇതുവരെ ബിജെപിക്ക് സാധിച്ചിട്ടില്ല എന്നാണ് വിവരം.

വിശ്വാസ വോട്ടെടുപ്പിന് മുൻപ് സഭയിലെത്തി രാജിപ്രസംഗം നടത്താനാണ് യെദ്യൂരപ്പയുടെ നീക്കം. ഇതിനായി കർണാടകത്തിലെ ബിജെപി ഓഫീസിൽ യെദ്യൂരപ്പയ്ക്ക് വേണ്ടി 13 പേജുള്ള രാജി പ്രസംഗം തയ്യാറാക്കുന്നുണ്ട്. ഒരു മണിക്കൂറോളം വരുന്ന തികച്ചും വികാരഭരിതമായ പ്രസംഗമായിരിക്കും യെദ്യൂരപ്പ നടത്തുക എന്നാണ് സൂചന. കേവല ഭൂരിപക്ഷം നേടാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന ന്യായത്തിന്റെ പുറത്താണ് യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്.
ഇതോടെ മന്ത്രിമാരെ പോലും തീരുമാനിക്കാതെ യെദ്യൂരപ്പ മാത്രമായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മൂന്ന് ദിവസം പോലും തികയുന്നതിനിടെ, കൃത്യമായി പറഞ്ഞാൽ 55 മണിക്കൂറിനുള്ളിലാണ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങാൻ ഒരുങ്ങുന്നത്. ഇത് രണ്ടാം തവണയാണ് യെദ്യൂരപ്പ വളരെ കുറഞ്ഞ കാലയളവിൽ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് രാജി വെയ്ക്കുന്നത്. നേരത്തെ 7 ദിവസം മാത്രം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ശേഷം എംഎൽഎമാരുടെ പിന്തുണ ഇല്ലാത്തതിനാൽ യെദ്യൂരപ്പയ്ക്ക് രാജി വെയ്ക്കേണ്ടി വന്നിരുന്നു.

113 എന്ന മാന്ത്രിക സഖ്യ തികയ്ക്കാൻ പതിനെട്ടടവും അമിത് ഷായുടെ നേതൃത്വത്തിൽ യെദ്യൂരപ്പ കർണാടകത്തിൽ പയറ്റിയിരുന്നു. ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്ക് കോൺഗ്രസ് ഓപ്പറേഷൻ റിസോർട്ടിലൂടെ മറുപടി നൽകി. അതുകൊണ്ട് തന്നെ ഭൂരിപക്ഷം തികയ്ക്കാൻ വേണ്ട എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപിക്ക് സാധിച്ചതുമില്ല. അതിനിടെ ബിജെപി നടത്തിയ നാണംകെട്ട കുതിരക്കച്ചവടത്തിന്റെ ഓഡിയോകളും കോൺഗ്രസ് പുറത്ത് വിട്ടു. യെദ്യൂരപ്പയും മകനും അടക്കം ഫോൺകെണിയിൽ കുടുങ്ങി. ഇത്രയം നാണം കെട്ട ശേഷം വിശ്വാസ വോട്ടെടുപ്പിലും പരാജയപ്പെട്ടാൽ അത് ബിജെപിക്ക് വൻ തിരിച്ചടിയാകുമെന്ന് നേതാക്കൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് രാജി വെച്ച് മുഖം രക്ഷിക്കാനുള്ള നീക്കം.












Click it and Unblock the Notifications