3 സർപ്രൈസ് പൊട്ടിച്ച് യെഡിയൂരപ്പ; പെട്ടു, കൊവിഡിനിടയിൽ യെഡ്ഡിക്ക് പുതിയ തലവേദന
ബെംഗളൂരു; കർണാടകത്തിൽ മന്ത്രിസഭ വികസനം സംബന്ധിച്ച തർക്കം എരിപിരി കൊണ്ട് നിൽക്കുന്നതിനിടയിലായിരുന്നു കൊവിഡ് വ്യാപനം ശക്തമായത്. ഇതോടെ തർക്കങ്ങൾക്ക് താത്കാലിക ഇടവേള നൽകി സർക്കാർ കൊവിഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ 'കൊവിഡി'ൽ തട്ടിയാണ് കർണാടക ബിജെപിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ എടുത്ത തിരുമാനങ്ങളാണ് ബിജെപി നേതാക്കളേയും കൂറുമാറിയെത്തിയ മന്ത്രിമാരേയും ചൊടിപ്പിച്ചിരിക്കുന്നത്. സംഭവം ഇങ്ങനെ
വലിയ വർധനവ്
കർണാടകത്തിൽ കൊവിഡ് കേസുകൾ ഗണ്യമായി ഉരയുകയാണ്. ഇതുവരെ 207 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6 പേർ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ബെംഗളൂരുവിലും മൈസൂരുവിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
പുതിയ പൊട്ടിത്തെറി
കൊവിഡ് വ്യാപനം ശക്തമായതോടെ വിവിധ ജില്ലകളിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല വിവിധ മന്ത്രിമാർക്ക് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. മൂന്ന് മന്ത്രിമാരെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയതാണ് പുതിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരിക്കുന്നത്. ബെംഗളൂരുവിന്റെ ചുമതല യെഡിയൂരപ്പ തന്നെ ഏറ്റെടുത്തു.
ജാർഖിഹോളിയുടെ ആവശ്യം
കൂറുമാറി ബിജെപിയിൽ എത്തിയ രമേശ് ജാർഖിഹോളി, കെ ഗോപാലയ്യ, ശ്രീമന്ത പാട്ടീൽ എന്നീ നേതാക്കൾക്കാണ് യെഡ്ഡി ചുമതല നൽകാതിരുന്നത്. തന്റെ ജില്ലയായ ബെൽഗാവിയുടെ ചുമതല വേണമെന്നായിരുന്നു രമേശ് ജാർഖിഹോളിയുടെ ആവശ്യം. എന്നാൽ ജാർഖിഹോളിയെ കൂടാതെ ലക്ഷ്മൺ സവാദി, ജൊല്ല, ശ്രീമന്ത് പാട്ടീൽ എന്നിവരും ഈ മേഖലയിൽ നിന്നുള്ള എംഎൽഎമാരാണ്.
കുടകിന്റെ ചുമതല
ഇവരെയെല്ലാം തള്ളി മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാറിനാണ് ബെൽഗാവിയുടെ ചുമതല മുഖ്യമന്ത്രി നൽകിയത്. മൈസൂരിന്റെ ചുമതല ഉണ്ടായിരുന്ന സോമന്നയേയും മുഖ്യൻ ചുമതലയിൽ നിന്ന് മാറ്റി. പകരം അദ്ദേഹത്തിന് കുടകിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.
പരിഗണിക്കാതെ മുഖ്യൻ
മൈസൂരിന്റെ ചുമതല എസ്ടി സോമശേഖറിന് കൈമാറി. ഇത്തവണയും ആരോഗ്യമന്ത്രി ബി ശ്രീരാമലു തഴയപ്പെട്ടു. തന്റെ സ്വദേശമായ ബെല്ലാരിയുടെ ചുമതല വേണമെന്നായിരുന്നു ശ്രീരാമലുവിന്റെ ആവശ്യം. എന്നാൽ യെഡിയൂരപ്പ ഇത് പരിഗണിച്ചിരുന്നില്ല.
ശ്രീരാമലുവിനെ ഒഴിവാക്കി
ശ്രീരാമലുവിന് പകരം അദ്ദേഹം അനന്ത് സിംഗിനാണ് ചുമതല നൽകിയത്. നേരത്തേ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിക്കായിരുന്നു മൈസൂരിന്റെ ചുമതല. നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങളുടെ ചുമതല ആരോഗ്യ മന്ത്രിയായ ബി ശ്രീരാമലുവിനെ മറികടന്ന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയായ ഡോ കെ. സുധാകറിന് കൈമാറിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
രാജിക്കത്ത് നൽകിയെന്ന്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രീരാമലുവിന്റെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്നാണ് ചുമതല സുധാകറിന് നല്‍കിയതെന്ന അഭ്യൂഹം ഇതോടെ ശക്തമായിരുന്നു.തീരുമാനത്തില്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ച ശ്രീരാമലു രാജിക്കത്തുമായി യെഡിയൂരപ്പയെ സന്ദർശിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
അതൃപ്തിയിൽ നേതാക്കൾ
അതേസമയം പുതിയ തിരുമാനങ്ങളോടെ കൂറുമാറിയെത്തിയ വരിലും അതൃപ്തി ഉടലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാല് മന്ത്രിമാർ ഉള്ള ബെൽഗാവി മേഖലയിൽ അവരെയൊന്നും പരിഗണിക്കാതെ ഷെട്ടാറിന് അധിക ചുമതല നൽകിയതിനെതിരെ കടുത്ത അതൃപ്തിയിലാണ് രമേശ് ജാർഖിഹോളി ഉൾപ്പെടെയുള്ള നേതാക്കൾ എന്നാണ് വിവരം.
വിശദീകരണം ഇങ്ങനെ
അതേസമയം ബെലഗാവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ അസൗകര്യം അറിയിച്ചതിനാലാണ് തന്നെ മാറ്റി നിർത്തിയതെന്നാണ് ജാർഖിഹോളിയുടെ വിശദീകരണം. ബെൽഗാവി വലിയ ജില്ലയാണെന്നും ചുമതല വഹിക്കാൻ ബുദ്ധമുട്ടെണ്ടെന്നും മുഖ്യനെ അറിയിച്ചിരുന്നു. അല്ലാതെ ഒരു തരത്തിലുള്ള അതൃപ്തിയും പുതിയ തിരുമാനത്തിൽ ഇല്ലെന്നും ജാർഖിഹോളി വ്യക്തമാക്കി.