മലക്കം മറിഞ്ഞ് ബാബാ രാംദേവ്, കൊവിഡ് വാക്സിൻ ഉടനെ തന്നെ സ്വീകരിക്കും, ഡോക്ടർമാർക്കും പ്രശംസ
ഡെറാഡൂണ്‍: കൊവിഡ് വാക്‌സിനെ കുറിച്ചുളള നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് യോഗ ഗുരു രാംദേവ്. കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുമെന്ന് രാം ദേവ് വ്യക്തമാക്കി. ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാര്‍ എന്നും രാംദേവ് പറഞ്ഞു. തനിക്ക് യോഗയുടേയും ആയുര്‍വേദത്തിന്റെയും സുരക്ഷിതത്വം ഉണ്ടെന്നും അതിനാല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും രാംദേവ് നേരത്തെ പ്രതികരിച്ചിരുന്നു.
Recommended Video
നേരത്തെ അലോപ്പതിയെ കുറ്റപ്പെടുത്തി രാംദേവ് വിവാദത്തില്‍ അകപ്പെട്ടിരുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ അലോപ്പതിയുടെ കഴിവിനെ ആണ് രാം ദേവ് ചോദ്യം ചെയ്തത്. ഇതോടെ ആരോഗ്യ രംഗത്ത് നിന്നുളള നിരവധി പേര്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ച് രാംദേവിന് മാപ്പ് പറയേണ്ടതായി വന്നു.
രാജ്യത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കിയതിനെ രാംദേവ് സ്വാഗതം ചെയ്തിരുന്നു. ജൂണ്‍ 21 മുതലാണ് സൗജന്യ വാക്‌സിന്‍. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം ചരിത്രപരമാണ് എന്നാണ് രാംദേവ് പ്രതികരിച്ചത്. മാത്രമല്ല എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും രാംദേവ് ആഹ്വാനം ചെയ്യുകയുണ്ടായി. വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിക്കുകയും യോഗയുടേയും ആയുര്‍വേദത്തിന്റെയും ഇരട്ട സംരക്ഷണം ഉറപ്പാക്കുകയും ചെയ്യണം എന്നാണ് രാംദേവിന്റെ ആഹ്വാനം. ഇവ ചേരുമ്പോള്‍ ശക്തമായ സുരക്ഷാ കവചമാകുമെന്നും അതോടെ ഒരാള്‍ പോലും കൊവിഡ് കാരണം മരിക്കില്ലെന്നും രാംദേവ് ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം
വാക്‌സിന്‍ സ്വീകരിക്കുമോ എന്നുളള ചോദ്യത്തിന് ഉടനെ എന്നാണ് രാംദേവ് ഉത്തരം നല്‍കിയത്. അലോപ്പതി ഡോക്ടര്‍മാരെ പുകഴ്ത്തിയ രാംദേവ് അവര്‍ ദൈവത്തിന്റെ പ്രതിനിധികളാണ് എന്നാണ് പ്രതികരിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി തനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ചികിത്സയുടെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുന്നതിന് മാത്രമാണ് താന്‍ എതിരെന്നും രാം ദേവ് പ്രതികരിച്ചു.