സന്ന്യാസി, തീപ്പൊരി, വര്‍ഗീയത- ഇതു മാത്രമല്ല; യോഗി ആദിത്യനാഥിനെ പറ്റി അറിയാത്ത കാര്യങ്ങള്‍
312 എംഎല്‍എമാര്‍ തിരഞ്ഞെടുപ്പിന് ശേഷം സഭയില്‍ എത്തിയിട്ടും ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് പാര്‍ലമെന്റംഗമായ ആദിത്യനാഥിനെയാണ്.
ലഖ്‌നൗ: സന്ന്യാസവും രാഷ്ട്രീയവും ഒരുമിച്ചാല്‍ അത് ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആകും. തീപ്പൊരി പ്രസംഗത്തിലൂടെ ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയുന്ന യോഗി. ചെറുപ്പം മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായ അദ്ദേഹം മുസ്ലീം വിരുദ്ധ പ്രസംഗങ്ങളാല്‍ വിവാദങ്ങളില്‍പ്പെട്ടത് നിരവധി തവണ.
1972ല്‍ ഉത്തരാഖണ്ഡില്‍ രജ്പുത് വിഭാഗത്തിലാണ് ആദിത്യനാഥ് ജനിച്ചത്. അജയ് സിങ് ബിഷ്ത് എന്നാണ് യഥാര്‍ഥ പേര്. ബിഎസ്‌സി മാത്‌സില്‍ ബിരുദം നേടിയ ശേഷം പൂര്‍ണ സന്ന്യാസത്തിലേക്ക് തിരിഞ്ഞു. വര്‍ഗീയ പ്രസംഗം നടത്തിയതിന് ജയിലിലടയ്ക്കപ്പെട്ടിട്ടുമുണ്ട്.

21 ാം വയസില്‍ കുടുംബം വെടിഞ്ഞ ആദിത്യനാഥ്, മെഹന്ത് അവൈദ്യനാഥിന്റെ ശിഷ്യത്വം സ്വീകരിച്ചാണ് സന്ന്യാസ ജീവിതത്തിലേക്ക് കടക്കുന്നത്. ഹിന്ദു ഗ്രന്ഥങ്ങള്‍ പഠിക്കുകയും ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു. അധികം വൈകാതെ ആദിത്യനാഥ് ഗുരുവിന്റെ ഇഷ്ട ശിഷ്യനായി മാറി.

1996ല്‍ മഹദ് അവൈദ്യനാഥിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതുവഴിയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. 1998ല്‍ അവൈദ്യനാഥ് രാഷ്ട്രീയം വിട്ടപ്പോള്‍ ആദിത്യനാഥിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയത്.

ഗോരക്പൂരില്‍ നിന്നു പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് വിജയിച്ചപ്പോള്‍ വയസ് 26. അവൈദ്യനാഥ് മരിച്ചപ്പോള്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി. തീര്‍ത്തും സന്ന്യാസ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എങ്കിലും തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചു. ഇപ്പോഴും ഗോരഖ്പൂര്‍ എംപിയാണ് അദ്ദേഹം.

പുലര്‍ച്ചെ 3.30ന് എഴുന്നേറ്റ് അഞ്ചുമണിവരെ പ്രാര്‍ഥന. 9.30ന് പ്രഭാത ഭക്ഷണം കഴിക്കുന്നത് വരെ വ്യായാമം, ക്ഷേത്രകാര്യങ്ങള്‍ എന്നിവയില്‍ മുഴുകും. ഭക്ഷണ ശേഷം പൊതുജനങ്ങളെ കാണാനെത്തും. പിന്നീട് മണ്ഡല സന്ദര്‍ശനം. ശേഷം പ്രാര്‍ഥന. രാത്രി 9.30ന് മിതമായ ഭക്ഷണം. ഇതാണ് ജീവിത രീതി.

ദിവസം നാല് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാറില്ല. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങളുടെ കീഴില്‍ സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. കിഴക്കന്‍ യുപിയില്‍ നിരവധി അനുയായികളുള്ള ആദിത്യനാഥ് മുഖ്യമന്ത്രിയാവണമെന്ന് നേരത്തെ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

312 എംഎല്‍എമാര്‍ തിരഞ്ഞെടുപ്പിന് ശേഷം സഭയില്‍ എത്തിയിട്ടും ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് പാര്‍ലമെന്റംഗമായ ആദിത്യനാഥിനെയാണ്. ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മറ്റുള്ളവരും എംഎല്‍എമാരല്ല. പക്ഷേ പാര്‍ട്ടിയുടെ തീരുമാനം എല്ലാ നിയസഭാംഗങ്ങളും അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications