യുവ ഡോക്ടർ മരണപ്പെട്ട് 6 മാസം, സ്വാഭാവിക മരണമെന്ന് കരുതിയത് കൊലപാതകം, ഭർത്താവ് പിടിയിൽ
ബെംഗളൂരു: 6 മാസങ്ങള്‍ക്ക് ശേഷം ചുരുളഴിഞ്ഞ കൊലപാതക വാര്‍ത്തയുടെ ഞെട്ടലിലാണ് ബെംഗളൂരു നഗരം. ഏപ്രില്‍ 24ന് ആണ് ഡോക്ടര്‍ കൃതിക എം റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത് ഒരു സാധാരണ മരണമായിട്ടായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ 6 മാസങ്ങള്‍ക്കിപ്പുറം കൃതികയുടെ ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ മണിപ്പാലില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
29കാരിയായ കൃതിക ഡെര്‍മറ്റോളജിസ്റ്റാണ്. മറത്തഹള്ളിയിലെ വീട്ടിലാണ് കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിക്ടോറിയ ആശുപത്രിയില്‍ ഫെല്ലോഷിപ്പ് ചെയ്യുന്ന ജനറല്‍ സര്‍ജന്‍ ആയ ഭര്‍ത്താവ് മഹേന്ദ്ര റെഡ്ഡി അവകാശപ്പെട്ടത് കൃതികയുടെ മരണം ബ്ലഡ് ഷുഗര്‍ കുറഞ്ഞത് കൊണ്ടും ചില ദഹനപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടുമാണ് എന്നായിരുന്നു.

എന്നാല്‍ കൃതികയുടെ മാതാപിതാക്കളുടെ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പോലീസ് കേസ് റീഓപ്പണ്‍ ചെയ്യുകയും ഒടുവില്‍ ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തിരിക്കുന്നത്. അനസ്‌ത്യേഷ നല്‍കാന്‍ ഉപയോഗിക്കുന്ന പ്രൊപോഫോള്‍ എന്ന മരുന്ന് കൊടുത്ത് കൃതികയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇത് വളരെ പതുക്കെ മാത്രം പ്രവര്‍ത്തിക്കുന്ന മരുന്നാണ്. ഇത് വളരെ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുകയും തുടര്‍ന്ന് ശ്വാസകോശ സ്തംഭനത്തിലേക്കും മരണത്തിലേക്കും നയിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് റിപ്പോർട്ടിലും കൃതികയുടെ ശരീരത്തിൽ പ്രോപോഫോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. കൃതികയുടെ മരണം സംശയാസ്പദമായിരുന്നു. എന്നാൽ ആരും തന്നെ പരാതി നൽകിയിട്ടില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. റിപ്പോർട്ട് വന്നപ്പോഴാണ് കൃതികയ്ക്ക് അമിതമായ അളവിൽ പ്രൊപോഫോൾ നൽകിയിട്ടുണ്ട് എന്ന് മനസ്സിലായത്. ഇപ്പോൾ അന്വേഷണം തുടരുകയാണ്. കൃതികയുടെ അച്ഛൻ ഡോ. മഹേന്ദ്ര റെഡ്ഡിക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്, ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി.
ദഹനപ്രശ്നങ്ങൾക്കുളള മരുന്ന് എന്ന നിലയ്ക്ക് തുടർച്ചയായി മൂന്ന് ദിവസം കൃതികയ്ക്ക് ഭർത്താവ് അനസ്തേഷ്യ മരുന്ന് നൽകിയിരുന്നു. ഏപ്രിൽ 23ന് കൃതിക അബോധാവസ്ഥയിലായി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 72 മണിക്കൂർ ഫാസ്റ്റിംഗ് ടെസ്റ്റിന് ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും 36 മണിക്കൂറുകൾക്ക് ശേഷം തന്നെ കൃതികയെ മഹേന്ദ്ര റെഡ്ഡി ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. വീട്ടിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ കൃതികയുടെ മരണം സംഭവിച്ചു. സാമ്പത്തിക പ്രശ്നങ്ങളും ദാമ്പത്യ പ്രശ്നങ്ങളും അടക്കമുളള കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.












Click it and Unblock the Notifications