ബെംഗളൂരിൽ നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട്: പീഡനക്കേസിലെ പ്രതിയായ മലയാളിയെ ഒടുവിൽ കോഴിക്കോട് നിന്ന് പിടികൂടി ബെംഗളൂരു പോലീസ്. സന്തോഷ് ഡാനിയേൽ എന്ന 26 കാരനാണ് അറസ്റ്റിലായത്. മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ബെംഗളൂരിലെ ജാഗ്വാർ ഷോറൂമിലെ ജോലിക്കാരനായിരുന്നു സന്തോഷ്. ബിടിഎം ലേഔട്ടിൽ വെച്ച് നടന്ന് പോകുകയായിരുന്നു പെൺകുട്ടിയെയാണ് ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയെങ്കിലും സ്വകാര്യത നിലനിർത്തണമെന്നും അന്വേഷണത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ലെന്നും അവർ പോലീസിനെ അറിയിച്ചിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ പ്രതിക്കായി വ്യാപകമായി തിരച്ചിൽ നടന്നെങ്കിലും പോലീസിന് യാതൊരു തുമ്പും ലഭിച്ചില്ല.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചെങ്കിലും ഇയാളുടെ മുഖം വ്യക്തമാകാതിരുന്നതാണ് വെല്ലുവിളി തീർത്തത്. ഇതോടെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പ്രതിയെ കണ്ടെത്താനായി 700 ഓളം സിസിടിവികളാണ് പോലീസ് പരിശോധിച്ചത്. തുടർന്ന് ഇയാൾ ആദ്യം രക്ഷപ്പെട്ടെത്തിയ തമിഴ്നാട്ടിലെ ഹൊസൂരിൽ പോലീസ് എത്തിയെങ്കിലും ഇയാൾ അവിടെ നിന്ന് കേരളത്തിലേക്ക് കടന്നതായി കണ്ടെത്തി. പിന്നാലെയാണ് പോലീസ് സംഘം കോഴിക്കോടെത്തി ഇയാളെ പിടികൂടിയത്.
മെയ് 3 നാണ് സംഭവം നടന്നത്. രാത്രി ബിടിഎം ലേഔട്ടില്‍ രണ്ടുയുവതികള്‍ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ സന്തോഷ് ഒരു പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പിന്നാലെ ഇയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയം ബി ജെ പി അടക്കം രാഷ്ട്രീയ ആയുധമാക്കി. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി ജി പരമേശ്വര നടത്തിയ പരാമർശവും വിവാദമായിരുന്നു. ബെംഗളരു പോലൊരു നഗരത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
അതേസമയം മന്ത്രിയുടെ പ്രതികരണം ശുദ്ധ അസംബന്ധമാണെന്നായിരുന്നു ബി ജെ പി തുറന്നടിച്ചത്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും കുറ്റകൃത്യങ്ങളും അദ്ദേഹം സാധാരണമാക്കുകയാണോ? ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണെന്നും ബി ജെ പി വക്താവ് ജി പ്രശാന്ത് പ്രതികരിച്ചു. അതേസമയം പരമാർശം വിവാദമായതോടെ തന്റെ വാക്കുകളിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു. വാക്കുകൾ വളച്ചൊടിച്ചതാണെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഉയർന്ന പരിഗണന നൽകുന്ന സർക്കാരാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications