ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സുവർണ്ണ ക്ഷേത്രത്തില്‍ യുവാവിനെ തല്ലിക്കൊന്നു
ദില്ലി: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നും. ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ അക്രമിക്കുകയായിരുന്നു. ദിവസേനയുള്ള സായാഹ്ന പ്രാർത്ഥനയ്ക്കിടെ സുവർണ ക്ഷേത്രത്തിനുള്ളിലെ നിയന്ത്രണ വേലി മുകളിലൂടെ ചാടിക്കടന്ന യുവാവ് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാളിൽ തൊടാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ അവിടെയുണ്ടായിരുന്നവർ യുവാവിനെ അക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു.
നടന് സിദ്ധീഖ് ലക്ഷ്യം വെച്ചത് ഷമ്മി തിലകനെയോ: അമർഷം ശക്തം, അമ്മ യോഗത്തില്‍ പ്രതിഷേധമുയരും
പതിവ് പ്രാർത്ഥനക്കിടെ യുവാവ് പ്രാർത്ഥനാ സ്ഥലത്തേക്ക് അതിക്രമിച്ച് കയറുന്നതും ഇയാളെ വിശ്വാസികള്‍ ഓടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മർദ്ദനത്തെ തുടർന്നാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പോലീസും സ്ഥിരീകരിച്ചു. "ഇന്ന് വൈകുന്നേരം പ്രാർത്ഥനയ്ക്കിടെ ഒരാൾ വേലി ചാടി പ്രാർത്ഥനാ പ്രദേശത്തേക്ക് പ്രവേശിച്ചു. ഈ സമയത്ത് വിശ്വാസികള്‍ പ്രാർത്ഥിക്കുകയും നമസ്കരിക്കുകയും ചെയ്യുകയായിരുന്നു," അമൃത്സർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പർമീന്ദർ സിംഗ് ഭണ്ഡൽ പറഞ്ഞു.
"ഏതാണ്ട് 20-നും 25-നും ഇടയിൽ പ്രായമുള്ള, തലയിൽ മഞ്ഞ തുണി കെട്ടിയ ആ മനുഷ്യൻ വേലി ചാടി... അകത്തുള്ളവർ അവനെ പിടിച്ച് ഇടനാഴിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ചാണ് വഴക്കും അക്രമ സംഭവങ്ങളുമുണ്ടായത്, പിന്നാലെ അവന്‍ മരിച്ചതായി സ്ഥിരീകരിച്ചു. അവൻ തനിച്ചായിരുന്നു. പ്രദേശത്ത് ധാരാളം സിസിടിവി ക്യാമറകൾ ഉള്ളതിനാൽ എല്ലാ വിശദാംശങ്ങളും പുറത്ത് വരും, ഞങ്ങളുടെ ടീമുകൾ ജാഗ്രതയിലാണ്, ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നപടി സ്വീകരിക്കും. നാളെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം ചെയ്യുകയും അവൻ എവിടെ നിന്നാണ് വന്നതെന്നതുള്‍പ്പടേയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും" ഭണ്ഡാൽ കൂട്ടിച്ചേർത്തു.
ഗുരു ഗ്രന്ഥ സാഹിബിന്റെയും സിഖ് ക്ഷേത്രങ്ങളുടെയും അശുദ്ധീകരണം വിശുദ്ധ ഗ്രന്ഥത്തെ തങ്ങളുടെ 11-ാമത്തെ ഗുരുവായി കാണുന്ന പഞ്ചാബിലെ സിഖുകാർക്കിടയിലും വളരെ വൈകാരികമായ വിഷയമാണ്. സമീപ വർഷങ്ങളിൽ തീവ്രമായ രോഷത്തിനും രാഷ്ട്രീയ കോലാഹലങ്ങൾക്കും കാരണമായ നിരവധി സംഭവങ്ങൾ ഈ വിഷയത്തില്‍ പഞ്ചാബിലുണ്ടായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള കലഹത്തിന്റെ പ്രധാന പോയിന്റുകളിൽ ഒന്നും ഇത് സംബന്ധിച്ച തർക്കമായിരുന്നു. മുൻ മുഖ്യമന്ത്രിയുടെ രാജിയിൽ കലാശിച്ച തർക്കത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനൊപ്പം തന്നെ ഈ ഒരു വിഷയവും പ്രധാന പങ്കുവഹിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. മതസ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനോ ഇത് സംബന്ധിച്ച വിഷയങ്ങളില്‍ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി എടുക്കുന്നില്ലെന്നുമായിരുന്നു അമരീന്ദർ സിങ്ങിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉയർത്തിയ ആരോപണം
ശനിയാഴ്ചത്തെ സംഭവത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ ആക്രമിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടിയായ അകാലിദൾ ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ "ആഴത്തിൽ വേരൂന്നിയ ഗൂഢാലോചന"യുണ്ടെന്നാണ് അകാലിദള്‍ ആരോപിക്കുന്നത്. "സംസ്ഥാനവും കേന്ദ്ര സർക്കാരും ഇക്കാര്യം വിശദമായി പരിശോധിക്കണം. ഇത് വളരെ വേദനാജനകമായ കാര്യമാണ്. ഇന്ത്യയുടെ വാൾ ഭുജമായ പഞ്ചാബിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്. കഴിഞ്ഞ അഞ്ച് വർഷമായി ചിലർ ഇതിനെ രാഷ്ട്രീയ കളിയാക്കി", അകാലിദൾ എംപി ബൽവീന്ദർ ഭുന്ദർ പറഞ്ഞു