സൗദിയ്ക്കും ഇസ്രയേലിനും ഒരേ മുഖം, യെമനില്‍ കൊന്നൊടുക്കിയത് 115 കുരുന്നുകളെ
സന: യെമനില്‍ സൗദി അറേബ്യ നടത്തിയ സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടത് 115ല്‍ ഏറെ കുട്ടികള്‍. ഐക്യ രാഷ്ട്രസഭ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സൗദിയുടെ സൈനിക നടപടികള്‍ക്കിടെ കുട്ടികള്‍ക്കെതിരെ അതിരൂക്ഷമായ മനുഷ്യാവകാശ ലംഘനമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി സഖ്യസേനയുടെ ദൗത്യം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നതോടെ യെമനിലെ മുന്‍പ്രസിഡന്റ് അലി അബ്ദുള്ള സാലിഹ് രാജ്യം വിട്ടു. ഹൂദി വിമതരുടെ പിന്തുണയോടെ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു അലി അബ്ദുള്ള സാലിഹിന്റെ പ്രതീക്ഷ.
മാര്‍ച്ച് 25 മുതലാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന വ്യോമാക്രമണം ആരംഭിച്ചത്. ആയിരത്തിലേറെപ്പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇവരിലേറെയും സാധാരണക്കാരായിരുന്നു. ബോംബാക്രമണത്തിലും, മൈന്‍ പൊട്ടിത്തെറിച്ചും, വെടിയേറ്റും മറ്റുമാണ് നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായത്. സൗദി ആക്രമമണം തുടങ്ങിയ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 20 വരെയുള്ള കണക്കുകളാണിത്.

172 ല്‍ അധികം കുട്ടികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. 140 ഓളം കുട്ടികളെ സായുധ ഗ്രൂപ്പുകള്‍ റിക്രൂട്ട് ചെയ്തു. യുദ്ധത്തില്‍ തകര്‍ന്ന യെമനില്‍ കുട്ടികള്‍ അനുഭവിയ്ക്കുന്ന അരക്ഷിതാവസ്ഥയുടേയും മാനസിക സംഘര്‍ഷത്തിന്റേയും ദുരിതങ്ങളും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. യെമന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആയരം പേരില്‍ 551 പേരും സാധാരണക്കാരാണ്. 12ദശലക്ഷം പേരാണ് ഭക്ഷണം കൃത്യമായി ലഭിയ്ക്കാതെ ബുദ്ധിമുട്ടുന്നത്. അഭയാര്‍ത്ഥി ക്യാമ്പിലുള്ള ഒരു ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് ഭക്ഷണമെത്തിയ്ക്കാന്‍ ഐക്യാരാഷ്ട്രസഭയ്ക്ക് കഴിയുന്നത്.












Click it and Unblock the Notifications