കൊവിഡ് വാക്സിനേഷൻ; സൗദിയിൽ മികച്ച പ്രതികരണം, ഇതുവരെ രജിസ്റ്റർ ചെയ്തത് 3 ലക്ഷം പേർ
റിയാദ്: കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 3 ലക്ഷം പേരെന്ന് സൗദി ആരോഗ്യമന്ത്രാലയം.വാക്സിൻ സ്വീകരിക്കുന്നതിനുള്ള ആകെ രജിസ്ട്രേഷനുകൾ കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടിയായെന്നും സൗദി പ്രിവന്റീവ് ഹെൽത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു. ആദ്യ ദിവസം 150,000 ൽ അധികം ആളുകളാണ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.60 ശതമാനം സ്വദേശികളും വിദേശികളും വാക്സിൻ സ്വീകരിക്കാൻ തയ്യാറാണെന്ന് നേരത്തേ പൊതുജനാഭിപ്രായങ്ങൾ സൂചിപ്പിച്ചിരുന്നു.

സൗദിയിൽ വ്യാഴാഴ്ചയാണ് കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്.65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആദ്യ ഘട്ടത്തില്‍. കൂടാതെ ഹൃദ്രോഗം, പ്രമേഹം, പക്ഷഘാതം ഉണ്ടായവര്‍, വൃക്ക രോഗം തുടങ്ങിയ ഏതെങ്കിലും രണ്ടോ അതിലധികമോ രോഗമുളളവർക്കും വാക്സൻ നൽകും. നിലവിൽ 550 ക്ലിനിക്കുകളും 600 ലധികം കിടക്കകളും നൂറിലധികം ആരോഗ്യ പ്രവർത്തകരെയുമാണ് വാക്സിനേഷനായി സജ്ജമാക്കിയിട്ടുള്ളത്.
വാക്സിനുകളിൽ ആശങ്ക ഉയരുന്നത് സ്വാഭാവികമായ കാര്യമാണെന്ന് ആരോഗ്യമന്ത്രി ഡോതൗഫീഖ് അൽ റബിഅ പറഞ്ഞു. ഏത് പ്രതിരോധ മരുന്നുകളും ഇത്തരത്തിൽ തന്നെയായിരുന്നു സ്വീകരിക്കപ്പെട്ടത്. ഉദാഹരണത്തിന് വസൂരിയുടെ വാക്സിൻ സ്വീകരിക്കാൻ ആളുകൾ ആദ്യഘട്ടത്തിൽ ഭയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ആ രോഗത്തെ തുടച്ച് നീക്കാൻ തന്നെ വാക്സിനേഷനിലൂടെ സാധിച്ചു, അദ്ദേഹം പറഞ്ഞു. നഗരങ്ങളും ഗവർണറേറ്റുകളും കേന്ദ്രീകരിച്ച് വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്.അത് നടപ്പായാൽ ദിനംപ്രതി പതിനായിരക്കണക്കിന് പേർക്ക് വാക്സിനേഷൻ നൽകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'സ്വിഹത്തി' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വാക്സിനായി രജിസ്റ്റർ ചെയ്യണ്ടേത്.രണ്ടാം ഘട്ടത്തിൽ 50 വയസിനു മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും വാക്സിൻ വിതരണം ചെയ്ത് തുടങ്ങും.അതേസമയം രാജ്യത്ത് 158 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതുവരെ രാജ്യത്ത് 3,60,848 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 3,51,722 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മരണസംഖ്യ 6112 ആയി ഉയർന്നു. നിലവിൽ 3014 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്.












Click it and Unblock the Notifications