ചൈനയില്‍ കൊവിഡ് മൂലം ഡിസംബർ മുതൽ മരണപ്പെട്ടവരുടെ എണ്ണം, നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ റിപ്പോര്‍ട്ട്
ബീജിംഗ്: ഡിസംബര്‍ മുതല്‍ ചൈനയില്‍ കൊവിഡുമായി ബന്ധപ്പെട്ട് 60,000ല്‍ കൂടുതല്‍ പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ 7ന് രാജ്യത്തെ കടുത്ത കൊവിഡ് സീറോ നയം പിന്‍വലിച്ചതിന് പിന്നാലെയാണ് കൊവിഡ് കേസുകളും മരണങ്ങളും കുതിച്ചുയര്‍ന്നത് എന്നാണ് കണക്കുകള്‍. ഡിസംബര്‍ 8നും ജനുവരി 12നും ഇടയ്ക്കുളള 36 ദിവസത്തെ കാലയളവില്‍ 59938 മരണങ്ങളാണ് ഉണ്ടായത് എന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ മെഡിക്കല്‍ വിഭാഗ തലവന്‍ ജിയാവോ യാഹുയി പറഞ്ഞു.
കൊവിഡ് ബാധ മൂലമുളള ശ്വാസതടസ്സം കാരണം 5503 പേരാണ് മരണപ്പെട്ടത്. 54435 മരണങ്ങള്‍ കൊവിഡ് ബാധിച്ചത് മൂലമുളള മറ്റ് കാരണങ്ങള്‍ കൊണ്ടുമാണ് എന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനം പേരും 65 വയസ്സിന് മുകളില്‍ പ്രായമുളളവരാണ്. മരിച്ചവരില്‍ എത്ര പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരുണ്ട് എന്ന കണക്കുകള്‍ ലഭ്യമായിട്ടില്ല.
കൊവിഡ് സീറോ പോളിസി പിന്‍വലിക്കുന്നതിന് തൊട്ട് മുന്‍പുളള കണക്കുകള്‍ പ്രകാരം 80 വയസ്സിന് മുകളില്‍ പ്രായമുളള 30 മില്യണില്‍ കൂടുതല്‍ വരുന്ന ജനസംഖ്യയില്‍ 40 ശതമാനം മാത്രമാണ് മൂന്ന് ഡോസ് കൊവിഡ് വാക്‌സിനേഷന് വിധേയമായിട്ടുളളത്. സീറോ പോളിസി പിന്‍വലിച്ചതോടെ ഡിസംബര്‍ തുടക്കത്തിലാണ് ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നത്. 2020ന്റെ തുടക്കത്തിലുളള കൂറ്റന്‍ കൊവിഡ് തംരഗത്തിന് ശേഷമുളള ആദ്യത്തെ തരംഗമായിരുന്നു ഡിസംബറിലേത്.
ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക, കണ്ട് ഞെട്ടി നാട്ടുകാര്‍; മാഞ്ചസ്റ്ററില്‍ അന്യഗ്രഹജീവികളെത്തി?
അതേസമയം പുതിയ പഠനത്തിലെ കണ്ടെത്തല്‍ പ്രകാരം ഈ മാസം അവസാനത്തോടെ ചൈനയിലെ 22 മില്യണ്‍ ആളുകള്‍ക്കും കൊവിഡ് ബാധിച്ചേക്കും. രാജ്യത്തെ 76 ശതമാനം ആളുകള്‍ക്കും ഡിസംബര്‍ 22 ഓട് കൂടി തന്നെ കൊവിഡ് ബാധിച്ചിട്ടുണ്ട്. ജനുവരി അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം 92 ശതമാനമായി ഉയരുമെന്നാണ് പഠനം.ജേര്‍ണല്‍ നാച്യര്‍ മെഡിസിനിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.