യുക്രൈനിലെ ഇന്ത്യക്കാർക്കായി വന്ദേഭാരത് മിഷനുമായി എയർ ഇന്ത്യ; 3 വിമാനങ്ങൾ സർവ്വീസ് നടത്തും
ദില്ലി; സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എയർ ഇന്ത്യ. ഇതിനായി മൂന്ന് 'വന്ദേ ഭാരത് മിഷന്‍' വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് വിമാനങ്ങൾ സർവ്വീസ് നടത്തുക.
Recommended Video
ഉക്രെയ്നിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരിക്കും എയർ ഇന്ത്യ സർവ്വീസുകൾ. എയര്‍ ബബിള്‍ ക്രമീകരണത്തിന് കീഴില്‍ യുക്രൈനില്‍ നിന്ന് വരുന്നതും പോകുന്നതുമായ വിമാനങ്ങളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഇന്ത്യൻ സർക്കാർ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യയുടെ നടപടി.

ആളുകള്‍ക്ക് വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളില്‍ പരിഭ്രാന്തരാകരുതെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.
ഉക്രെയ്നിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ലഭ്യമല്ലാത്തതിനെ കുറിച്ച് ഇന്ത്യൻ എംബസിക്ക് നിരവധി അപ്പീലുകൾ ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഇന്ത്യയിലേക്കുള്ള ഏറ്റവും സൗകര്യപ്രദവുമായ വിമാനങ്ങൾ വിദ്യാർത്ഥികൾക്ക് ബുക്ക് ചെയ്യാം, എന്നായിരുന്നു ഇന്ത്യൻ എംബസിയുടെ ട്വീറ്റ്. കൂടുതൽ സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്നും എംബസി വ്യക്തമാക്കിയിരുന്നു. എന്നാൽ സർവ്വീസുകളെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ചൊവ്വാഴ്ച, ഇന്ത്യൻ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട് യുക്രൈൻ വിടാൻ എംബസി നിർദ്ദേശിച്ചിരുന്നു.എയർ ബബിൾ ക്രമീകരണത്തിൽ ഇന്ത്യയ്ക്കും ഉക്രെയ്‌നിനും ഇടയിലുള്ള വിമാനങ്ങളുടെയും സീറ്റുകളുടെയും എണ്ണത്തിലുള്ള നിയന്ത്രണം ഏവിയേഷൻ മന്ത്രാലയം നീക്കം ചെയ്തിരുന്നു. നിലവിൽ ഉക്രേനിയൻ ഇന്റർനാഷണൽ എയർലൈൻസ്, എയർ അറേബ്യ, ഫ്ലൈ ദുബായ്, ഖത്തർ എയർവേയ്‌സ് എന്നിവ ഉക്രെയ്‌നിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. 18,000- ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് കണക്ക്.
അയൽരാജ്യമായ റഷ്യയിൽ നിന്നുള്ള അധിനിവേശ ഭീഷണിയിലാണ് യുക്രൈൻ. യുക്രൈന്‍ അതിര്‍ത്തിയില്‍ ഒന്നരലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ടാങ്കുകളും പീരങ്കികളും അടക്കമുള്ള കവചിതവാഹനങ്ങളും അതിർത്തിയിൽ വിന്യസിച്ചിരുന്നു. അതേസമയം ഒരു വിഭാഗം സേനയെ അവരുടെ താവളങ്ങളിലേക്ക് പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ഏത് സമയവും റഷ്യ യുക്രൈനെ ആക്രമിക്കുമെന്നാണ് അമേരിക്കയും നാറ്റോയും മുന്നറിയിപ്പ് നൽകുന്നത്. യുക്രൈനിലെ റഷ്യൻ പിന്തുണയുള്ള വിമതരുടെ കേന്ദ്രങ്ങളിൽ നടന്ന ഷെല്ലാക്രമണത്തിന് പിന്നിൽ റഷ്യൻ സൈന്യം ആണെന്നും അമേരിക്ക കുറ്റപ്പെടുത്തി.












Click it and Unblock the Notifications