അഫ്ഗാൻ അഭയാർഥി പെൺകുട്ടി വ്യോമസേനാ പൈലറ്റായ കഥ
അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശ കാലഘട്ടത്തിൽ അഭയാർഥിയായിരുന്നു സഫിയ ഫെറോസി. സ്ത്രീകൾക്ക് വിലക്കുകൾ നേരിടേണ്ടി വന്ന യാതനകൾ നിറഞ്ഞ ഇരുണ്ട കാലഘട്ടത്തിൽ ജനിച്ചതുകൊണ്ട് കുടുംബത്തോടൊപ്പം അയൽ രാജ്യമായ പാകിസ്താനിൽ അഭയം തേടേണ്ടി വന്ന പെൺകുട്ടി. ഇപ്പോഴും ഭൂരിപക്ഷവും യാഥാസ്ഥിക മനോഭാവം സൂക്ഷിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്വപ്രയത്നം കൊണ്ട് വ്യോമസേനാ പൈലറ്റായ കഥയാണ് ഈ ഇരുപത്തിയാറുകാരിക്ക് പറയാനുള്ളത്.
2001ൽ താലിബാൻ യുഗത്തിന് അഫ്ഗാനിസ്ഥാനിൽ അന്ത്യമായതോടെയാണ് സഫിയയും കുടുംബവും സ്വന്തം രാജ്യത്ത് തിരിച്ചെത്തുന്നത്. ഹൈസ്കൂളിലായിരിക്കുമ്പോൾ ടിവിയിൽ കണ്ട ഒരു പരസ്യമാണ് സഫിയയുടെ ജീവിതം മാറ്റിയത്. സൈന്യത്തിൽ ചേരാൻ സ്ത്രീകൾക്കും അവസരം എന്നതായിരുന്നു പരസ്യം. ഏതായാലും ബിരുദത്തിന് ശേഷം സഫിയ സൈനിക അക്കാഡമിയിൽ ചേർന്നു. അവിടെ പഠിക്കുമ്പോഴാണ് പൈലറ്റാകാൻ താൽപര്യമുള്ള വനിതകൾക്ക് വ്യോമസേന അവസരം നൽകുന്നതായി അറിയുന്നത്. സഫിയ അടക്കം 12 സ്ത്രീകൾ അപേക്ഷിച്ചു. പരിശീലനം ലഭിക്കാനായുള്ള പരീക്ഷ പാസായത് സഫിയ മാത്രം. 2015ൽ പരിശീലനം പൂർത്തിയാക്കി.

അഫ്ഗാൻ വ്യമോസേനാ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പൈലറ്റാണ് ക്യാപ്റ്റൻ സഫിയ ഫെറോസി. താലിബാനെതിരെ പോരാടാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ടീമിലെ അംഗം. C- 208 എന്ന ടർബോപ്രോപ് വിമാനമാണ് സഫിയ പറത്തുന്നത്. സൈനികരെ നിയോഗിക്കപ്പെട്ട ഇടങ്ങളിൽ എത്തിക്കുകയാണ് പ്രധാന ദൗത്യം.
195,000 അംഗങ്ങളുള്ള അഫ്ഗാൻ സേനയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വെറും 1800 മാത്രമാണ്. 100 എയർക്രാഫ്റ്റുകൾ മാത്രമുള്ള വ്യോമസേനയിൽ സഫിയയുടെയും ആദ്യ വനിയാ പൈലറ്റായ നിലോഫറിന്റെയും പാത പിന്തുടർന്ന് കൂടുതൽ പേർ എത്തുന്നുണ്ട്. അഞ്ച് വനിതകളാണ് ഇപ്പോൾ പരിശീലനത്തിലുള്ളത്.
ആദ്യമായി സൈനിക വേഷം ധരിച്ച നിമിഷത്തെ ഒരു സ്ത്രീയെന്ന നിലയിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷമെന്നാണ് സഫിയ പറയുന്നത്. സ്ത്രീ ആയതുകൊണ്ട് തന്നെ നിരവധി പ്രതിസന്ധി ഘട്ടങ്ങളെ നേരിടേണ്ടി വരും. പൊരുതി നേടാമെന്നുള്ള വിശ്വാസമാണ് വേണ്ടതെന്നും സഫിയ പറയുന്നു. കൂടുതൽ സ്ത്രീകൾ വ്യോമസേനയിലേക്ക് വരണമെന്നാണ് സഫിയയുടെ ആഗ്രഹം. പരിശീലന കാലത്തിനിടയിലാണ് വ്യോമസേനാ പൈലറ്റായ മുഹമ്മദ് ജവാദ് നജാഫിയെ സഫിയ കല്യാണം കഴിക്കുന്നത്. എട്ട് മാസം പ്രായമുള്ള ഒരു മകളുണ്ട്. പ്രസവത്തെ തുടർന്ന് ഏറെക്കാലമായി അവധിയിലായിരുന്ന സഫിയക്ക് തിരിച്ചു വരാൻ എല്ലാ പ്രോത്സാഹനവും നൽകിയത് ഭർത്താവ് നജാഫിയായിരുന്നു.












Click it and Unblock the Notifications