ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം; റോക്കറ്റ് പതിച്ചത് അതീവ സുരക്ഷാ മേഖലയിൽ, യുഎസ് എംബസിക്ക് സമീപം
Recommended Video
ബാഗ്ദാദ്: ഇറാഖിൽ വീണ്ടും റോക്കറ്റാക്രമണം. തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. അമേരിക്കയുടേത് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ എംബസി സ്ഥിതി ചെയ്യുന്ന മേഖലയാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് എംബസിയിൽ നിന്നും 100 മീറ്റർ അകലെ റോക്കറ്റ് പതിച്ചതായാണ് വിവരം.
ഇറാൻ മിസൈലുകൾ ഇറാഖില്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: ഞങ്ങള്‍ പ്രതികാരം തുടങ്ങിയെന്ന് ഖമനേയി
അർധരാത്രിയോടെയാണ് ആക്രമണം നടന്നതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ രണ്ട് സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും തുടർന്ന് സുരക്ഷാ സൈറൻ മുഴങ്ങുകയും ചെയ്തു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തി 24 മണിക്കൂർ പിന്നിടുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാഖിന്റെ മിസൈൽ ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
ആക്രമണത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടുകളില്ല. വൈറ്റ് ഹൗസോ , പെന്റഗണോ സംഭവത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡ്ർ ഖാസിം സുലൈമാനി കഴിഞ്ഞദിവസം അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഇറാഖിലെ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്തുന്നത്.
ബുധനാഴ്ച ഇർബിൻ, അൽ അസദ് സൈനിക താവളങ്ങളിൽ നടത്തിയ ആക്രമണത്തിൽ 80 യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ അമേരിക്ക ഇത് തള്ളിക്കളയുകയായിരുന്നു.