'ഗ്ലോബല്‍ ഗോള്‍ കീപ്പര്‍' മോദി, വൻ പ്രതിഷേധം, കശ്മീരും ആസാമും, ഗേറ്റ്‌സ് ഫൗണ്ടേഷനിൽ നിന്ന് രാജി
ന്യൂയോര്‍ക്ക്: ആവേശോജ്ജ്വലമായ സ്വീകരണമാണ് ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. വാര്‍ത്താ മാധ്യമങ്ങളിലെല്ലാം നരേന്ദ്ര മോദിയും ട്രംപും ഹൗഡി മോദിയും മാത്രം നിറഞ്ഞ് നിന്നു. ഹൗഡി മോദി വേദിക്ക് പുറത്ത് ആയിരങ്ങള്‍ മോദിക്കെതിരെ പ്രതിഷേധിച്ചത് പക്ഷേ അധികമാരും അറിഞ്ഞിട്ടില്ല.
കശ്മീര്‍ അടക്കമുളള വിഷയങ്ങളിലാണ് മോദിക്കെതിരെ വലിയ പ്രതിഷേധം അമേരിക്കയില്‍ അരങ്ങേറിയത്. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം മോദിക്ക് നല്‍കുന്നതിന് എതിരെയും വന്‍ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ അവാര്‍ഡ് മോദിക്ക് ഇന്ന് സമ്മാനിക്കുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഗേറ്റ് ഫൗണ്ടേഷന്‍ അംഗം രാജി വെച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്..
മോദിക്കെതിരെ പ്രതിഷേധം
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരമാണ് ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബില്‍ ഗേറ്റ്‌സ് സമ്മാനിച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരിലാണ് പുരസ്‌ക്കാരം. മോദിക്ക് പുരസ്‌ക്കാരം നല്‍കുന്നതിന് എതിരെ തുടക്കം മുതല്‍ക്കേ തന്നെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരും അക്കാദമീഷ്യന്‍സും നോബല്‍ പുരസ്‌കാര ജേതാക്കളും അടക്കമുളളവര്‍ ഗേറ്റ് ഫൗണ്ടേഷന് എതിരെ രംഗത്ത് വരികയുണ്ടായി.
പ്രതിഷേധിച്ച് നോബൽ ജേതാക്കൾ
കശ്മീര്‍ വിഷയവും ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മുസ്ലീം, ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് മോദിക്ക് പുരസ്‌ക്കാരം നല്‍കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. നോബല്‍ പുരസ്‌ക്കാര ജേതാക്കളായ മയ്‌റീഡ് മഗ്വയര്‍, തവക്കുല്‍ കര്‍മാന്‍, ശിറിന്‍ ഇബാദി എന്നിവര്‍ ഗേറ്റ്‌സ് ഫൗണ്ടേഷന് കത്തയച്ചിരുന്നു. മോദിക്ക് അവാര്‍ഡ് നല്‍കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്.
കശ്മീരും ആസാമും
2014ല്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം ന്യനപക്ഷങ്ങള്‍ക്ക് എതിരെയുളള ആക്രമണം വര്‍ധിച്ചതും ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചും അസമില്‍ പൗരത്വ രജിസ്റ്ററിലൂടെ 19 ലക്ഷം പേരുടെ പൗരത്വം ഇല്ലാതാക്കിയതും അടക്കം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക അടക്കമുളള രാജ്യങ്ങള്‍ നേരത്തെ മോദിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ഫോര്‍ ആള്‍ എന്ന സംഘടനയും മോദിക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.
1 ലക്ഷം പേരുടെ ഹർജി
ഒരു ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജിയാണ് ഇവര്‍ ഗേറ്റ് ഫൗണ്ടേഷന് സമര്‍പ്പിച്ചത്. കശ്മീര്‍ അടക്കമുളള വിഷയങ്ങള്‍ തന്നെയാണ് മോദിക്ക് അവാര്‍ഡ് കൊടുക്കരുത് എന്ന് ആവശ്യപ്പെടാന്‍ ഇവര്‍ മുന്നോട്ട് വെച്ചത്. മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി ജസ്റ്റിസ് ഫോര്‍ ആള്‍ എന്ന സംഘടന ആരോപിച്ചു. പ്രതിഷേധം മനസ്സിലാക്കുന്നുവെന്ന് വ്യക്തമാക്കിയ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പക്ഷേ പുരസ്‌ക്കാര വിതരണത്തില്‍ നിന്ന് പിന്മാറിയില്ല.
പ്രതിഷേധിച്ച് രാജി
പുരസ്‌ക്കാര വിതരണ ചടങ്ങില്‍ നിന്ന് പ്രതിഷേധ സൂചകമായി ഹോളിവുഡ് താരങ്ങളായ റിസ് അഹമ്മദ്, ജമീല ജാമില്‍ എന്നിവര്‍ വിട്ട് നിന്നിരുന്നു. മോദി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടത്തിയ ഇടപെടലിന് എതിരെയുളള പ്രതിഷേധ സൂചകമായാണ് താരങ്ങള്‍ പരിപാടിയില്‍ നിന്ന് പിന്മാറിയത്. മോദിക്ക് പുരസ്‌ക്കാരം സമ്മാനിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഗേറ്റ്‌സ് ഫൗണ്ടേഷനിലെ കമ്മ്യൂണിക്കേഷന്‍സ് സ്‌പെഷ്യലിസ്റ്റായ സബ ഹമീദ് രാജി സമര്‍പ്പിച്ചിരിക്കുകയാണ്.
ഏക വഴി രാജി മാത്രം
മോദിക്ക് പുരസ്‌ക്കാരം നല്‍കുന്നതില്‍ നിന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പിന്മാറില്ല എന്ന് തീരുമാനിച്ചതോടെ രാജി വെച്ച് പുറത്ത് പോവുക എന്നത് മാത്രമാണ് തന്റെ മുന്നിലുണ്ടായിരുന്ന വഴിയെന്ന് ഹാമിദ് പ്രതികരിച്ചു. തന്റെ പ്രതിഷേധം കമ്പനി മേധാവികളെ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം മാറില്ലെന്ന് മനസ്സിലായതോടെ രാജി വെച്ച് പുറത്ത് വന്നു. കശ്മീരി സ്വദേശിനിയായ സബ ഹാമിദ് 3 വര്‍ഷത്തിലധികമായി ഇവിടെ ജോലി ചെയ്യുന്നു. 50 ദിവസത്തിലേറെയായി കശ്മീരില്‍ 8 മില്യണ്‍ ആളുകള്‍ ദുരിതം അനുഭവിക്കുമ്പോള്‍ മോദിക്ക് ഇവിടെ പുരസ്‌ക്കാരം നല്‍കുന്നതെന്ന് സബ വിമര്‍ശിക്കുന്നു.