സിറിയയില്‍ ബാഷര്‍ അസദ് വീണ്ടും പ്രസിഡന്റാകും; തിരഞ്ഞെടുപ്പ് ഇങ്ങനെ... പകുതി ജനം പുറത്ത്
ഡമസ്‌കസ്: പശ്ചിമേഷ്യന്‍ രാജ്യമായ സിറിയയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതല്‍ വോട്ടിങ് തുടങ്ങി. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിവരം. ശക്തരായ എതിരാളികളില്ല എന്ന് മാത്രമല്ല, മല്‍സര രംഗത്തുള്ള രണ്ടുപേരാകട്ടെ പ്രചാരണം നടത്തിയിട്ടുമില്ല. സിറിയയിലെ ബാഷര്‍ അസദിനെ ഏകാധിപതിയായിട്ടാണ് വിശേഷിപ്പിക്കാറ്. കാരണം കഴിഞ്ഞ 50 വര്‍ഷമായി അസദ് കുടുംബമാണ് രാജ്യം ഭരിക്കുന്നത്. 30 വര്‍ഷത്തോളം ഹാഫിസ് അസദായിരുന്നു പ്രസിഡന്റ്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് മകന്‍ ബാഷര്‍ അസദ് 2000ത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്.

2011ല്‍ രാജ്യത്ത് വിപ്ലവം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈജിപ്തിലും ടുണീഷ്യയിലും ലിബിയയിലുമെല്ലാം വിപ്ലവം തുടങ്ങിയ വേളയില്‍ തന്നെയായിരുന്നു സിറിയയിലെയും പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം വിപ്ലവത്തിലേക്കും വിപ്ലവം ആഭ്യന്തര യുദ്ധത്തിലേക്കും വഴിമാറി. 10 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ നാല് ലക്ഷത്തോളം പേരാണ് മരിച്ചത്. രാജ്യത്തെ പകുതി പേരും ഇന്ന് വീടുകള്‍ നഷ്ടപ്പെട്ട് അഭയാര്‍ഥികളായി കഴിയുന്നു. ഇവര്‍ക്കൊന്നും വോട്ടില്ല.
രാജ്യത്തിന്റെ എല്ലാ ഭാഗത്തും അസദ് ഭരണകൂടത്തിന് നിയന്ത്രണില്ല എന്നതാണ് മറ്റൊരു കാര്യം. ഭരണകൂടത്തിന് നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് വോട്ടെടുപ്പ് നടക്കുന്നത്. 12000 പോളിങ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുടെ ചിത്രങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് ഫല പ്രഖ്യാപനം. രാജ്യത്തെ 80 ശമതാനം ജനങ്ങളുടം കടുത്ത ദാരിദ്ര്യത്തിലാണ്. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് അസദ് മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. 1.8 കോടി വോട്ടര്‍മാരാണുള്ളത് എന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത്രയും പേര്‍ക്ക് വോട്ടില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications