ബിന്‍ലാദന്റെ മകന്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തി: ഐക്യരാഷ്ട്രസഭ
ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിസ്ഥാനില്‍ പോയി താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്. 2021 ഒക്ടോബറിലാണ് ബിന്‍ലാദന്റെ മകന്‍ അഫ്ഗാനിലെത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒക്ടോബറില്‍ ബിന്‍ ലാദന്റെ മകന്‍ അബ്ദല്ല ബിന്‍ ലാദന്‍ താലിബാനുമായി കൂടിക്കാഴ്ച നടത്താന്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് പറയുന്നത്. മാത്രമല്ല അഫ്ഗാനിസ്ഥാനിലെ വിദേശ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താന്‍ താലിബാന്‍ നടപടികള്‍ സ്വീകരിച്ചതായി യാതൊരു സൂചനകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ സമീപകാല ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും കൂടുതല്‍ സ്വാതന്ത്ര്യം ഭീകര ഗ്രൂപ്പുകള്‍ ഇന്ന് അഫ്ഗാനിസ്ഥാനില്‍ അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിന്റെ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിംഗ് ടീമിന്റെ 29-ാമത് റിപ്പോര്‍ട്ടാണ് ഈ ആഴ്ച പ്രസിദ്ധപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വര്‍ഷത്തില്‍ രണ്ടുതവണയാണ് യു എന്‍ ഈ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. 2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തത്. ഇതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെയും അയല്‍രാജ്യങ്ങളിലെയും സുരക്ഷാ സ്ഥിതിഗതികള്‍ യു എന്‍ റിപ്പോര്‍ട്ട് അവലോകനം ചെയ്യുന്നുണ്ട്.
വാജ്പേയ് അല്ല മോദി, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം; പ്രകാശ് സിംഗ് ബാദല്‍
റിപ്പോര്‍ട്ട് പ്രകാരം അല്‍ഖ്വയ്ദയും താലിബാനും തമ്മിലുള്ള ബന്ധം വ്യക്തമാണ്. ഒസാമ ബിന്‍ ലാദന്റെ സുരക്ഷ ഏകോപിപ്പിച്ച അമിന്‍ മുഹമ്മദ് ഉള്‍-ഹഖ് സാം ഖാന്‍ ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനിലെ തന്റെ വീട്ടിലേക്ക് മടങ്ങിയത് ഇതിന് ഉദാഹരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, താലിബാനെതിരെ അല്‍-ഖ്വയ്ദ 'തന്ത്രപരമായ മൗനം' പാലിച്ചു. മിക്കവാറും അന്താരാഷ്ട്ര നിയമസാധുത നേടാനുള്ള താലിബാന്റെ ലക്ഷ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാനുള്ള ശ്രമത്തിലായിരിക്കാം അതെന്നാണ് അനുമാനം.
അതിനാല്‍, താലിബാന്റെ 'വിജയ'ത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ആദ്യ പ്രസ്താവനയ്ക്ക് ശേഷം, അല്‍-ഖ്വയ്ദ കൂടുതല്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം വിദേശത്ത് 'ഉയര്‍ന്ന ആക്രമണങ്ങള്‍' നടത്താനുള്ള കഴിവ് അല്‍-ഖ്വയ്ദയ്ക്ക് ഇപ്പോള്‍ ഇല്ലെന്ന് യു എന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ (എ ക്യു ഐ എസ്) ഒസാമ മെഹമൂദിന്റെ നേതൃത്വത്തിലുള്ളതാണ്. ഇതില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 200-400 പോരാളികളുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി ചേര്‍ന്നാണ് സംഘം പോരാടിയത്.
ആയിരക്കണക്കിന് തടവുകാരെ മോചിപ്പിച്ചതിന് ശേഷം, ഇറാഖിലെയും ലെവന്റ് ഖൊറാസനിലെയും (ISIL-K) ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി നേരത്തെ കണക്കാക്കിയ 2,200 ല്‍ നിന്ന് 4,000 ആയി ഉയര്‍ന്നതായി യു എന്‍ റിപ്പോര്‍ട്ട് പറയുന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പരിമിതമായ പ്രദേശം നിയന്ത്രിക്കുന്ന ഈ സംഘത്തിന് ഉന്നതവും സങ്കീര്‍ണ്ണവുമായ ആക്രമണങ്ങള്‍ നടത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അയല്‍രാജ്യങ്ങളായ മധ്യ-ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന വിശാലമായ പ്രാദേശിക അജണ്ടയുമായി അഫ്ഗാനിസ്ഥാനിലെ മുഖ്യ നിരാകരണ ശക്തിയായി സ്വയം നിലയുറപ്പിക്കുകയാണ് സംഘം ലക്ഷ്യമിടുന്നത്,' റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം താലിബാന്‍ അധികാരമേറ്റശേഷം അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലായി 318 മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 51 ടിവി സ്റ്റേഷനുകള്‍, 132 റേഡിയോ സ്റ്റേഷനുകള്‍, 49 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവ താലിബാന്‍ ഭരണകാലത്ത് പൂര്‍ണമായി പ്രവര്‍ത്തനം അവസാനിപ്പിച്ചതായാണ് പറയപ്പെടുന്നത്. നിലവില്‍ ആകെയുള്ള 114 പത്രങ്ങളില്‍ 20 എണ്ണം മാത്രമേ ഇപ്പോള്‍ പ്രസിദ്ധീകരണം തുടരുന്നുള്ളു. നിലവില്‍ രാജ്യത്ത് 2,334 മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. താലിബാന് മുമ്പ് രാജ്യത്ത് 5069 മാധ്യമപ്രവര്‍ത്തകരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Recommended Video