അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം; 62 പേർ കൊല്ലപ്പെട്ടു
കാബുൾ: അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്ഫോടന പരമ്പരയിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഹസ്ക മിനയിലാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനങ്ങളെ തുടർന്ന് 62ഓളം ആളുകൾ കൊല്ലപ്പെട്ടതായി നംഗർഹാർ ഗവർണറുടെ വക്താവ് വ്യക്തമാക്കി. പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥ നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നൂറിലധികം ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാ പ്രവർത്തകർ. ആക്രണണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്തെ ആക്രമ സംഭവങ്ങൾ അതിഭീകരമായ തലത്തിൽ എത്തിയെന്ന് ഐക്യരാഷ്ട്രസഭ വിമർശിച്ചതിന് പിന്നാലെയാണ് വീണ്ടും അനിഷ്ട സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.

ഈ വർഷം ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ അക്രമ സംഭവങ്ങളിൽ 1174 പേർ മരിക്കുകയും 3139 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത കണക്കിനേക്കാൾ 42 ശതമാനത്തോളം അധികമാണിത്. ബാധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഐഎസ്ഐഎല്ലും താലിബാനും ശക്തമായ സ്വാധീനമുള്ള പ്രവിശ്യയാണ് നംഗർഹാർ.












Click it and Unblock the Notifications