അഫ്ഗാനിസ്ഥാനിൽ ജുമുഅ നമസ്കാരത്തിനിടെ ബോംബ് സ്ഫോടനം; 100 ഓളം പേർ കൊല്ലപ്പെട്ടു..70 ഓളം പേർക്ക് പരിക്ക്
കാബൂൾ; അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ബോംബ് സ്ഫോടനം. വടക്കുകിഴക്കൻ കുണ്ടുസ് പ്രവിശ്യയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെയാണ് ചാവേർ ബോംബ് സ്ഫോടനം നടന്നത്. നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗോസാർ ഇ സയിദ് അബാദ് ഷിയാ പള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെയായിരുന്നു അപകടം നടന്നത്.നിരവധി പേരായിരുന്നു പ്രാർത്ഥനയ്ക്കായി ഇവിടെ ഒത്തുകൂടിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്ഫോടന ശേഷമുള്ള അതിദാരുണമായ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. മൃതദേഹവുമായി ബന്ധുക്കൾ കരയുന്നതും ആംബുലൻസിലേക്ക് മൃതദേഹങ്ങൾ മാറ്റുന്നതുമെല്ലാം വീഡിയോയിൽ കാണാം.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അതേസമയം ചാവേർ ആക്രമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം എന്ന് കുണ്ടൂസിലെ കൾച്ചർ ആന്റ് ഇൻഫോർമേഷൻ ഡയറക്ടർ മതിയുള്ള രോഹാനി പ്രതികരിച്ചു. എന്നാൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് ആണെന്നാണ് താലിബാന്‍ ആരോപിക്കുന്നത്. അഫ്ഗാന്‍ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവിശ്യയാണ് കുന്ദൂസ്. അതേസമയം ഷിയ പള്ളികൾ ലക്ഷ്യം വെച്ചാണ് ആക്രമണം നടക്കുന്നത്. താലിബാൻ പ്രത്യേക സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും താലിബാൻ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
അമേരിക്കയും നാറ്റോ സേനയും അഫ്ഗാനിസ്ഥാൻ വിട്ട് താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്.അതേസമയം
കഴിഞ്ഞ ഞായറാഴ്ച്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു. 32 പേർക്കോളം അന്ന് പരിക്കേറ്റിരുന്നു.
ഖൊറാസനിലെ ഇസ്ലാമിക് സ്റ്റേറ്റ് എന്നറിയപ്പെടുന്ന പ്രാദേശിക ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സംഘടനയിൽ നിന്ന് താലിബാൻ വലിയ ഭീഷണിയാണ് നേരിടുന്നത്. അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെയും ഐഎസ് ലക്ഷ്യമിടുന്നുണ്ട്. യുഎസിന്റെ പിൻമാറ്റത്തിന് പിന്നാലെ കിഴക്കൻ അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഐഎസ് ആക്രമണങ്ങൾ നടക്കുന്നത്.












Click it and Unblock the Notifications