മധ്യസ്ഥ നീക്കത്തിനൊരുങ്ങി ഐക്യരാഷ്ട്ര സഭ !!!! പുറം തിരിഞ്ഞ് അമേരിക്ക !!!
ഉത്തര കൊറിയയുടെ തുടര്‍ച്ചയായ ആണവപരീക്ഷണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മധ്യസ്ഥ നീക്കത്തിന് തയ്യാറായി യുഎൻ രംഗത്തെത്തിയിരിക്കുന്നത്
ന്യൂയോർക്ക്: ഉത്തര കൊറിയയും മറ്റു ലോകരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥ വഹിക്കാൻ തയ്യാറാണെന്നു ഐക്യരാഷ്ട്രസഭ. തർക്കം അവസാനിപ്പിക്കാനുള്ള സമയമായെന്നും യുഎൻ സെക്രട്ടറി ജനറൾ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അതെസമയം ഉത്തരകൊറിയക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഉത്തരകൊറിയക്കുമേൽ ഉപരോധം ശക്തമാക്കണമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്.
സമവായത്തിനായി യുഎൻ
ഉത്തര കൊറിയയുടെ തുടര്‍ച്ചയായ ആണവപരീക്ഷണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മധ്യസ്ഥ നീക്കത്തിന് തയ്യാറായി ഐക്യരാഷ്ട്ര സഭരംഗത്തെത്തിയിരിക്കുന്നത്. ഉത്തരകൊറിയയും ലോകരാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകുകയാണെന്നും പ്രശ്ന പരിഹാരത്തിന് നയതന്ത്ര ചര്‍ച്ചകള്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഎന്‍ നീക്കം. സമവായ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടെറസ് അറിയിച്ചിട്ടുണ്ട്.
യുദ്ധമല്ല പരിഹാരം
പ്രശ്നത്തിന് പരിഹാരം സൈനിക ഇടപെടലല്ലെന്ന് യുഎൻ തലവൻ അറിയിച്ചിട്ടുണ്ട്. സൈനിക നീക്കം നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം വലുതാകുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക, ചൈന, റഷ്യ, ജപ്പാന്‍, ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്.
നിലപാട് കടുപ്പിച്ച് അമേരിക്ക
ഉത്തര കൊറിയക്കു മേൽ നിലപാട് കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. വിട്ടുവീഴ്ചക്കു തയ്യാറല്ലയെന്ന് മനോഭാവമാണ് യുഎസിനുള്ളത്. ഉത്തരകൊറിയക്ക് മേല്‍ ചിലി, പെറു, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാതെ ഉത്തര കൊറിയ
യുഎന്നിന്റെ സമവായ ചർച്ചയെ കുറിച്ച് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ അമേരിക്കക്കെതിരെ സൈനിക നടപടിക്കു സജ്ജമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.ഗുവാമിലെ അമേരിക്കൻ സൈനിക താവാളത്തിൽ ആക്രമണം നടത്താനുള്ള പദ്ധതി ഉത്തര കൊറിയ തയ്യാറാക്കിയിട്ടുണ്ട്. ഇനി അമേരിക്കയുടെ ഭാഗത്തു നിന്നുള്ള നടപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ട്രംപിന്റെ വെല്ലുവിളി
ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറു പ്രകോപനങ്ങള്‍ പോലും നോക്കി നില്‍ക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. കൂടാതെ തങ്ങൾ എന്തിനു തയ്യാറെന്ന രീതിയിൽ അമേരിക്കയുടെ സൈനികസജ്ജതയെ കുറിച്ചും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഉത്തര കൊറിയക്കു മേൽ ഉപരോധം
വിലക്ക് ലംഘിച്ച് മേഖലയിൽ നടത്തുന്ന മിസൈൽ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎൻ ഉത്തര കൊറിയക്കെതിരെ കടുത്ത നിടപടി സ്വീകരിച്ചത് .രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ കല്‍ക്കരി, ഇരമ്പയിര്, ലെഡ്, കടല്‍ വിഭവങ്ങള്‍ എന്നിവയ്ക്കാണ് കയറ്റുമതി ഉപരോധം ഏര്‍പ്പെടുത്തിയത്.