ചൈന പാക് സാമ്പത്തിക ഇടനാഴി: പാകിസ്താന് പണി കൊടുത്ത് ചൈന, പദ്ധതി ത്രിശങ്കുവില്‍
ബീജിംങ്: ചൈന- പാക് സാമ്പത്തിക ഇടനാഴിയ്കുള്ള ഫണ്ടുകള്‍ നല്‍കുന്നത് ചൈന അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ മൂന്ന് പ്രധാന റോഡുകളുടെ നിര്‍മാണത്തിന് നല്‍കിവന്നിരുന്ന ഫണ്ടുകളാണ് ചൈന താല്‍ക്കാലികമായി അവസാനിപ്പിച്ചത്. അഴിമതിയെത്തുടര്‍ന്നാണ് 50 ബില്യണ്‍ ഡോളറിന്‍റെ ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയ്ക്കുള്ള ഫണ്ടിംഗാണ് ചൈന നിര്‍ത്തിവെച്ചത്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മൂന്ന് റോഡുകളുടേയും നിര്‍മാണ പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ക്ക് അംഗീകാരം നല്‍കിയത് ആറാമത് ജോയിന്‍റ് കോ ഓപ്പറേഷന്‍ കമ്മറ്റി യോഗത്തിലാണ്. നവംബര്‍ 20 ന് നടക്കുന്ന സംയുക്ത യോഗത്തില്‍ ഫണ്ടുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ആകുമെന്നായിരുന്നു വിവരമെങ്കിലും പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയ ശേഷം മാത്രമേ ഫണ്ട് വിതരണം പുനഃസ്ഥാപിക്കുകയുള്ളൂ എന്നായിരുന്നു ചൈന പാകിസ്താനെ അറിയിച്ചത്.

റോഡ് നിര്‍മാണം ത്രിശങ്കുവില്‍
ഒരു ട്രില്യണ്‍ ചെലവ് വരുന്ന ചൈനയിലെ മൂന്ന് പ്രധാന റോഡുകളുടെ നിര്‍മാണ പ്രവൃത്തികളാണ് ചൈനീസ് സര്‍ക്കാരിന്‍റെ തീരുമാനത്തോടെ തടപ്പെടുകയെന്ന് പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയ്ക്കാണ് റോഡ് നിര്‍മാണത്തിന്‍റെ ചുമതല. ചൈന പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയ ശേഷം റോഡ‍് നിര്‍മാണം പുനഃരാരംഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ചൈന- പാക് സാമ്പത്തിക ഇടനാഴി
50 ബില്യണ്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കാനിരിക്കുന്ന ചൈന പാക് സാമ്പത്തിക ഇടനാഴിയില്‍ പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന ചൈനയുടെ അഭിമാന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും ഉള്‍പ്പെടുന്നുണ്ട്. ചൈനയിലെ സിയാങ്ങിനെയും ബലൂചിസ്താനുമായി ബന്ധിപ്പിക്കുന്നതും ഇതേ പദ്ധതിയാണ്.

15 ബില്യണ്‍ സ്ഥലം ഏറ്റെടുക്കലിന്
ചൈന പാക് സാമ്പത്തിക ഇടനാഴിയ്ക്ക് വേണ്ടി നല്‍കിവരുന്ന ഫണ്ടുകള്‍ ചൈന താല്‍ക്കാലികമായി അവസാനിപ്പിച്ചതോടെ 210 കിലോമീറ്റര്‍ നീളമുള്ള ദേരാ ഇസ്മായില്‍ ഖാന്‍- സോബ് റോഡ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. 81 ബില്യണാണ് പദ്ധതി പൂര്‍ത്തീകരണത്തിന് പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍ 66 ബില്യണ്‍ റോഡ് നിര്‍മാണത്തിനും 15 ബില്യണ്‍ പദ്ധതിയ്ക്കു വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനുമാണ് വകയിരുത്തിയിട്ടുള്ളത്. 19.76 ബില്യണ്‍ ചെലവ് പ്രതീക്ഷിക്കുന്നതാണ് കുസ്ദര്‍- ബാസിമ റോഡ് പദ്ധതി. 110 കിലോമീറ്റര്‍ നീളമുള്ള റോഡാണ് എസ്റ്റിമേറ്റിലുള്ളത്.

കാരക്കോറം ദേശീയ പാത
8.5 ബില്യണ്‍ ചെലവ് കണക്കാക്കുന്നതാണ് മൂന്നാമത്തെ പദ്ധതി. റായ്ക്കോട്ടില്‍ നിന്ന് താക്കോട്ടിലേയക്കുള്ള കാരക്കോറം ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തികളാണ് ചൈനയില്‍ നിന്നുള്ള ഫണ്ട് വരവ് നിലയ്ക്കുന്നതോടെ തടസ്സപ്പെടുക. ഈ മൂന്ന് പ്രൊജക്ടുകളും സര്‍ക്കാരിന്‍റെ വികസപദ്ധതിയില്‍ ഉള്‍പ്പെടുന്നതാണെന്ന് നേരത്തെ എന്‍എച്ച്എ വക്താവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പദ്ധതികള്‍ ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് കീഴിലേയ്ക്ക് ഇവ മാറ്റുകയായിരുന്നു.

എതിർപ്പ് സാമ്പത്തിക ഇടനാഴിയോട്
ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് എതിര്‍പ്പുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍റെ പരമാധികാരം അടിയറവ് വെച്ചുകൊണ്ടുള്ള പദ്ധതികൾക്ക് ഒന്നും തന്നെ ഇന്ത്യ അനുമതി നൽകില്ലെന്നും വാർത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

പദ്ധതിയില്‍ എന്തെല്ലാം
50 ബില്യണ്‍ ഡോളറിന്‍റെ പദ്ധതിയില്‍ 51 പ്രൊജക്ടുകളിലാണ് ചൈന നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ 19 എണ്ണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 17 ശതമാനം പദ്ധതികളിൽ പാകിസ്താനും നിക്ഷേപിക്കും. സിപിഎസ് സിയിൽ പാകിസ്താനിൽ 200 പ്രൊജക്ടുകൾക്കുള്ള നിക്ഷേപമാണ് ചൈന നടത്തിയിട്ടുള്ളത്. ഇതിൽ കറാച്ചിയ്ക്ക് സമീപത്ത് സ്ഥാപിക്കുന്ന ന്യൂക്ലിയർ പ്രൊജക്ടിന് 6.5 ബില്യണാണ് വകയിരുത്തുന്നത്. ഊര്‍ജ്ജം, അടിസ്ഥാന വികസനം എന്നീ രംഗങ്ങളിലാണ് നിക്ഷേപങ്ങളിൽ അധികവും.

പദ്ധതി പ്രഖ്യാപനം 2013ൽ
2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍, രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിൽ റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ്ലൈൻ, എണ്ണ പൈപ്പ്ലൈൻ, റെയിൽപാത, ചൈനീ്സ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു. പാകിസ്താനുമായി സഹകരിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് പുറമേ ഏഷ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവ നിർമിക്കുന്നതും പരിഗണനയിലുണ്ട്.












Click it and Unblock the Notifications