ചൈനയില്‍ കൊറോണ മരണം 360 കടന്നു; പുതിയ ആശുപത്രികള്‍ തുറക്കാന്‍ തീരുമാനം
ബീജിംഗ്: രണ്ട് പതിറ്റാണ്ട് മുന്‍പ് ദുരിതം വിതച്ച സാര്‍സ് വൈറസിന് ശേഷം ചൈനയില്‍ പടരുന്ന കൊറോണ വൈറസിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 360 കടന്നു. ഈ അടിയന്തര സാഹചര്യത്തില്‍ പുതിയ ആശുപത്രികള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. തിരക്കേറിയ വ്യാവസായിക നഗരമായിരുന്ന വുഹാന്‍, വൈറസ് കണ്ടെത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായിരിക്കുകയാണ്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എസ്ഡിപിഐ; ഒരു പ്രവര്‍ത്തകനെ കാണിച്ചുതരാമോ?
1000 കിടക്കകളുള്ള ആദ്യ ആശുപത്രി കെട്ടിടം തിങ്കളാഴ്ച തുറക്കുകയാണ്. 10 ദിവസത്തിനുള്ളിലാണ് ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. വൈറസ് പൊട്ടിപ്പുറപ്പെട്ട പ്രദേശത്ത് ഡസന്‍ കണക്കിന് ആളുകളാണ് മരിച്ചത്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് കൊറോണ വൈറസ് കണ്ടെത്തുന്നത്. പ്രധാനമായും മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടും 24ലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് ഇതിനോടകം പടര്‍ന്നു കഴിഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറമേയുണ്ടായ ആദ്യത്തെ മരണം ഞായറാഴ്ച ഫിലിപ്പൈന്‍സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനിലും ഹുബെ പ്രവിശ്യയിലുമായി 57 മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച ശേഷമുള്ള ഒറ്റ ദിവസത്തെ ഏറ്റവും വലിയ മരണ നിരക്കാണ് ഇത്.
ഇതില്‍ ഭൂരിഭാഗം പേരെയും രോഗബാധയെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. 2002-2003 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാര്‍സിനെ തുടര്‍ന്ന് 349 പേരാണ് ചൈനയില്‍ മാത്രം മരിച്ചത്. എന്നാല്‍ കൊറോണ മരണസംഖ്യ ഇതിനോടകം 361 ആയി. ചൈനയില്‍ നിന്നും ഉത്ഭവിച്ച സാര്‍സില്‍ ലോകമെമ്പാടുമായി 774 പേരാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലുടനീളമുള്ള വ്യാപാരങ്ങള്‍ നിര്‍ത്തലാക്കുകയും അന്താരാഷ്ട്ര യാത്രകള്‍ തടയുകയും ചെയ്തു. ഇത് പല പ്രധാന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വില്‍പ്പനയ്ക്കും തിരിച്ചടിയായി. മാത്രമല്ല, ഷാങ്ഹായിലെയും ഷെന്‍ഷെനിലെയും ഓഹരി വിപണികളില്‍ തിങ്കളാഴ്ച ഒന്‍പത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.