അമേരിക്കയിൽ 'ഫ്‌ലൂ' ബാധിച്ച് മരിച്ചത് 23,000 പേർ! ഇറ്റലി ആവർത്തിച്ചേക്കും? ലക്ഷങ്ങൾ മരിച്ചുവീഴുമോ?
വാഷിങ്ടണ്‍: മൂന്ന് വാര്‍ത്തകളാണ് ഇപ്പോള്‍ അമേരിക്കയെ ഏറെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എല്ലാം കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടത് തന്നെ. ആദ്യ ഘട്ടത്തില്‍ കൊറോണ ഭീതിയെ പുച്ഛിച്ചുതള്ളിയ ഒരു പ്രസിഡന്റിന് കീഴില്‍ ആണ് അമേരിക്ക എന്നത് മറ്റൊരു ഭയം.
ബ്രിട്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ പ്രൊജക്ഷന്‍ സ്റ്റഡി ആണ് ഒന്നാമത്തേത്. അമേരിക്കയില്‍ കൊറോണ മരണം 22 ലക്ഷം വരെ ആയേക്കാം എന്നായിരുന്നു അത്. അതിന് ശേഷം പുറത്ത് വന്ന രണ്ട് വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് തന്നെ ആയിരുന്നു.
സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിഎസ്) പുറത്ത് വിട്ട ഒരു കണക്കും, സിഡിഎസിന്റെ മുന്‍ തലവന്‍ നല്‍കിയ മുന്നറിയിപ്പും. എന്താണ് അമേരിക്കയിലെ സ്ഥിതി എന്ന് പരിശോധിക്കാം...

അമേരിക്കയില്‍ പനിമരണം 23,000
അമേരിക്കയില്‍ ഈ സീസണില്‍ ഫ്‌ലൂ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട് എന്നാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്ത് വിട്ടിട്ടുള്ള റിപ്പോര്‍ട്ട്. ഈ സീസണില്‍ മാത്രം 23,000 പേര്‍ 'ഫ്‌ലൂ' ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. ഏതാണ്ട് 38 ലക്ഷം പേര്‍ക്ക് 'ഫ്‌ലൂ' ബാധിച്ചു. നാല് ലക്ഷത്തോളം പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കുട്ടികളിലും ചെറുപ്പക്കാരിലും
'ഫ്‌ലൂ' ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍, സത്യത്തില്‍ വലിയ വര്‍ദ്ധനയില്ലെന്നാണ് കണക്ക്. പക്ഷേ, കുട്ടികളുടേയും ചെറുപ്പക്കാരുടേയും എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നതാണ് ഭയപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം എച്ച്1എന്‍1 പടര്‍ന്നുപിടിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആണിത്.
നാല് വയസ്സുവരെ പ്രായമുള്ള കുട്ടികളുടേയും, 18 നും 49 നും ഇടയില്‍ പ്രായമുള്ളവരുടേയും എണ്ണത്തിലാണ് വര്‍ദ്ധന. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അടുത്തകാലത്തെ എല്ലാ റെക്കോര്‍ഡുകളേയും ഭേദിക്കുന്നതാണ് എന്നും സിഎസ് റിപ്പോര്‍ട്ടില്‍ ഉണ്ട്.

കൊറോണ ആവണമെന്നില്ല
ഈ കേസുകളെല്ലാം കൊറോണ വൈറസുമായി ബന്ധപ്പെട്ടതാണെന്ന് അവര്‍ സ്ഥിരീകരിക്കുന്നില്ല. എന്നാല്‍ 'ഫ്‌ലൂ'വിന്റെ സമാന ലക്ഷണങ്ങള്‍ തന്നെയാണ് കൊറോണ വൈറസ് ബാധയ്ക്കും ഉള്ളത് എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം.
അമേരിക്ക തുടക്കത്തില്‍ കൊറോണ വൈറസിന്റെ കാര്യത്തില്‍ സ്വീകരിച്ച മെല്ലെപ്പോക്കും ഇപ്പോഴത്തെ ഭയത്തിന് കാരണമാണ്.

ഇറ്റലി ആവര്‍ത്തിക്കും?
അമേരിക്കയില്‍ ഇറ്റലി ആവര്‍ത്തിച്ചേക്കും എന്ന് മുന്നറിയിപ്പാണ് സിഡിഎസിന്റെ മുന്‍ മേധാവി ഡോ ടോം ഫ്രീഡന്‍ നല്‍കുന്നത്. ആഴ്ചകളുടേയോ അല്ലെങ്കില്‍ ദിവസങ്ങളുടേയോ മാത്രം കാര്യമേ ഉള്ളു അങ്ങനെ സംഭവിക്കാന്‍ എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഇറ്റലിയില്‍ ഇപ്പോള്‍ മരണം നാലായിരം കവിഞ്ഞിരിക്കുകയാണ്. സാമൂഹിക വ്യാപനം ആണ് അവിടെ സംഭവിച്ചത്. അത് തന്നെ അമേരിക്കയിലും സംഭവിക്കാം എന്നാണ് ഭയം.

ഇറ്റലിയേയും ചൈനയേയും കണ്ട് ബോധ്യപ്പെടൂ
ചൈനയിലേയും ഇപ്പോള്‍ ഇറ്റലിയിലേയും സ്ഥിതിഗതികള്‍ കണ്ട് ബോധ്യപ്പെടൂ എന്നാണ് അദ്ദേഹം അമേരിക്കന്‍ പൗരന്‍മാരോട് പറയുന്നത്. അവിടെ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായിട്ടുണ്ട്. ഇപ്പോള്‍ തന്നെ അമേരിക്കയില്‍ ഒരുപാട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

പത്ത് ലക്ഷം പേര്‍
കഴിഞ്ഞ ആഴ്ചയില്‍ ഡോ ടോം ഫ്രീഡന്‍ ഒരു പ്രൊജക്ഷന്‍ സ്റ്റഡി പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം അമേരിക്കയില്‍ പത്ത് ലക്ഷത്തോളം പേര്‍ കൊറോണ ബാധയില്‍ മരിച്ചേക്കാം എന്നായിരുന്നു അത്. അടിയന്തരമായി സോഷ്യല്‍ ഡിസ്റ്റന്‍സിങ് പ്രാവര്‍ത്തികമാക്കണം എന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അല്ലെങ്കില്‍ മരണം ഇത്തരത്തില്‍ ഉയരും എന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications