കൊറോണ വൈറസ്; ചൈനയിൽ ആശുപത്രി ഡയറക്ടർ മരിച്ചു, കേരളത്തിൽ 2246 പേർ നിരീകഷണത്തിൽ!
ബെയ്ജിങ്: കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ വുഹാനിലെ പ്രമുഖ ആശുപത്രി മേധാവി മരണപ്പെട്ടു. വുഹാഹ് വുചാങ് ആശുപത്രി ഡയറക്ടർ ലിയു ഷിമിങ് ആണ് മരണപ്പെട്ടതെന്ന് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസങ്ങളിലായി കൊറോണ ബാധിച്ച് മരിക്കുന്ന സംഭവത്തിൽ 31 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1868 ആയി. ചൊവ്വാഴ്‍ച രാവിലെ ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് മരണസംഖ്യ പുറത്തുവിട്ടത്.
തിങ്കളാഴ്‍ച ഹുബെയ് പ്രവിശ്യയില്‍ മരിച്ചത് 93 പേരാണ്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലായി അഞ്ചുപേരും മരിച്ചു. പുതുതായി 1886 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ഹെല്‍ത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു. 72436 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥീരികരിച്ചവരിൽ ഭൂരിഭാഗവും വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യയിലാണ്.

ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ
വുഹാനിലെ എല്ലാ ആശുപത്രികളിലും നിരവധി ഡോക്ടര്‍മാരും നഴ്‍സുമാരും ഉള്‍പ്പെടെയുള്ളവര്‍ രോഗബാധിതരാണ്. അതിനാല്‍ മിക്ക ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയുമുണ്ടെന്നാണ് റിപ്പോർട്ട്. 1716 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചതായാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പകുതി പേരെങ്കിലും മരിക്കുമെന്നും കയാക്സിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യ നില തൃപ്തികരം
എന്നാൽ രോഗബാധിതരില്‍ 80 ശതമാനത്തിന്‍റെയും നില ഗുരുതരമല്ലെന്നും രോഗമുക്തരാകുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 14 ശതമാനം രോഗികള്‍ കടുത്ത ന്യൂമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിലാണ്. അഞ്ച് ശതമാനത്തിന്റെ നില അതീവ ഗുരുതരമാണെന്നും രണ്ട് ശതമാനം ആളുകള്‍ മരിക്കുമെന്നും ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡയമണ്ട് പ്രിന്‍സസിലെ യാത്രക്കാർ
ജപ്പാന്‍ തീരത്ത് തടഞ്ഞുവെച്ച ആഢംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ യാത്രക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങള്‍ തുടങ്ങിയിട്ടുണ്ട്. യുഎസിന് പിന്നാലെ കാനഡയും പ്രത്യേക വിമാനം അയക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ വംശദരായ രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതുവരെയായി കപ്പലിലെ 400 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2246 ആയി
അതേസമയം കൊറോണ ഭീതി ഒഴിയുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2246 ആയി. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 120 പേരെ ഒഴിവാക്കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

ദില്ലി ക്യാമ്പുകളിൽ 115 മലയാളികൾ
ദില്ലിയിലെ ക്യാമ്പുകളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ദില്ലിയിലെ രണ്ട് ക്യാമ്പുകളിലായി നിരീക്ഷണത്തിൽ കഴിയുന്ന 115 മലയാളികൾക്ക് നാട്ടിലേക്ക് പോകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. എയർ പോർട്ടിൽ നിന്നും നേരെ വീട്ടിലേക്ക് തന്നെ പോകണമെന്ന് കർശന നിർദേശമുണ്ട്.

സംസ്ഥാനത്ത് 13 പേർ ആശുപത്രിയിൽ
കേരളത്തിൽ തിരിച്ചെത്തിയാലും ദില്ലിയിൽ എത്തിയ തീയതി മുതൽ, 28 ദിവസം വീടുകളിൽ ഐസോലേഷനിൽ തുടരണം. ഇവർ കേരളത്തിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ . വിവിധ ജില്ലകളിലായി 2233 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 423 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 406 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.












Click it and Unblock the Notifications