സൂക്ഷിക്കണം..! ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം, വായുവില്‍ 4 മീറ്റര്‍ പ്രഭാവം
ന്യൂയോര്‍ക്ക്: പതിനെട്ട് ലക്ഷത്തോട് അടുക്കുകയാണ് ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം. 1780315 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 108288 മരണവും ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച 1830 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യയില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. 19468 പേര്‍ ഇറ്റലിയില്‍ ഇതുവരെ മരിച്ചപ്പോള്‍ അമേരിക്കയിലത് 20577 ആണ്.
532879 ആണ് അമേരിക്കയിലെ രോഗികളുടെ എണ്ണം. ന്യൂയോര്‍ക്കില്‍ മാത്രം ഒന്നര ലക്ഷത്തിലേറെ വൈറസ് ബാധിതരാണ് ഉള്ളത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും വൈറസിന്‍റെ വ്യാപനം തുടരുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇതിനിടയിലാണ് കൊറോണ വൈറസ് പടരുന്ന കൂടുതല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടും പുറത്തു വരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

വായുവിലൂടെയും
കൊറോണ വൈറസ് വായുവിലൂടെയും സഞ്ചരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വൈറസ് വായുവിലൂടെ നാലു മീറ്റര്‍ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നാണ് ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പഠന റിപ്പോര്‍ട്ട് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ജേണലായ എമേർജിങ് ഇൻഫെക്‌ഷ്യസ് ഡിസീസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചൈനീസ് ഗവേഷകര്‍
കുറഞ്ഞ അളവില്‍ കാണപ്പെടുന്ന വൈറസുകള്‍ അത്ര ഉപദ്രവകാരിയല്ലെന്നാണ് ചൈനീസ് ഗവേഷകര്‍ അഭിപ്രായപ്പെടുന്ന. വൈറസ് എങ്ങനെയാണ് പകരുന്നത് എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേയുള്ളു. ബെയ്ജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കൽ സയൻസിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.

ശേഖരിച്ചത്
കോവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ ഹുവോഷെന്‍ഷന്‍ മെഡിക്കല്‍ സെന്‍ററിലെ ജനറല്‍ വാര്‍ഡില്‍ നിന്നും ഐസിയുവില്‍ നിന്നുമുള്ള സാംപിളുകളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഏതെങ്കിലും ഒരു പ്രതലത്തില്‍ സ്ഥിതി ചെയ്യുന്നതും വായുവിലുള്ളതുമായി സാംപിളുകളാണ് ഇവര്‍ ശേഖരിച്ചത്.

24 രോഗികളെ
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് മൂന്ന് വരെ ഇവിടെ ചികിത്സയിലുണ്ടായിരുന്ന 24 രോഗികളെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ആശുപത്രി വാര്‍ഡുകളിലെ നിലത്താണ് വൈറസ് കൂടുതലായും കണ്ടെത്തിയത്. തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും പുറത്തുവരുന്ന വൈറസാണ് നിലത്തേക്ക് വീഴുന്നത്. ഗുരുത്വാകര്‍ഷണ ബലം കൊണ്ടാകം ഇതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ചെരുപ്പുകള്‍ പോലും
ചെരുപ്പുകള്‍ പോലും വൈറസ് വാഹകരാകുന്നു എന്നതാണ് ശ്രദ്ധേയമായ കണ്ടെത്തല്‍. ഐസിയുവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ചെരുപ്പുകളില്‍ വൈറസ് പറ്റിപ്പിടിച്ച് ഇരിക്കുന്നതും കണ്ടെത്തി. ചെരുപ്പിലൂടെ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് ഇറ്റലിയിലെ ആരോഗ്യ പ്രവര്‍ത്തകരും നേരത്തെ സൂചിപ്പിച്ചിരുന്നത്.

നേരത്തെ അമേരിക്കയും
വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി അമേരിക്കയിലെ പകര്‍ച്ചവ്യാധി വിഭാഗം വകുപ്പ് തലവന്‍ ആന്‍റണി ഫൗസി നേരത്തെ ഫോക്‌സ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. രോഗബാധിതനായ വ്യക്തി സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

മാസ്ക് ധരിക്കേണ്ടത്
അന്തരീക്ഷത്തിലെ ജലകണികളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു നേരത്തെ പുറത്തു വന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് അനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആയിരുന്നു അതുവരെ നല്‍കിയത്. പുതിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വൈറ്റ് ഹൗസ് അധികൃതര്‍ക്ക് ഈ മാസം ഒന്നിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളിലടക്കം ലോക രാജ്യങ്ങള്‍ മാറ്റം വരുത്താന്‍ തുടങ്ങിയത്.












Click it and Unblock the Notifications