ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ യാത്രക്കാർക്ക് കോവിഡ്; 95 ശതമാനം പേരും വാക്സിൻ എടുത്തവർ
ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ യാത്രക്കാർക്ക് കോവിഡ്; 95 ശതമാനം പേരും വാക്സിൻ എടുത്തവർ
മിയാമി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിലെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 48 യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറായിരത്തിലധികം യാത്രക്കാരാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
റോയൽ കരീബിയൻസിന്റെ സിംഫണി ഓഫ് ദി സീസ് എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാരാണ് ഇവർ. കപ്പലിലെ 95 ശതമാനം പേരും പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണ്.
ശക്തമായ രീതിയിലുളള പ്രതിരോധ പ്രവർത്തനങ്ങളാണ് കപ്പലിൽ സ്വീകരിച്ചു വന്നിരുന്നത്. എന്നാൽ, കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
ഡിസംബർ 11-ന് മിയാമിയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ഈ കപ്പലിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന് നേരത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

സാഹചര്യം കണക്കിലെടുത്ത് തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. റോയൽ കരീബിയൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചെന്നും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്ന് റോയൽ കരീബിയനെ ഉദ്ധരിച്ച് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.

സെന്റ് മാർട്ടൻ, സെന്റ് തോമസ് എന്നീ കരീബിയൻ തുറമുഖങ്ങങ്ങൾ, റോയൽ കരീബിയൻ സ്വകാര്യ ദ്വീപായ കൊക്കോകേയിലുമായിരുന്നു കപ്പലിന്റെ സന്ദർശന സ്ഥലങ്ങൾ. യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കപ്പൽ മിയാമിയിലേക്ക് തിരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, കോവിഡിന്റ വകഭേദമായ ഒമൈക്രോൺ വർധിക്കുന്ന സാഹചര്യമാണ് നിലവിൽ ഉളളത്. കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് ഇന്ത്യയിൽ ഒമൈക്രോൺ കേസുകൾ 200 പിന്നിടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 77 പേർ രോഗമുക്തി നേടിയെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കേസുള്ളത്. 54 വീതമാണ് അവിടെ. തെലങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.

ഒമൈക്രോൺ ആശങ്ക തുടരുന്നതിനിടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു പരിശോധന നിർബന്ധമാക്കിയത്.
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 5,326 പേര്‍ക്കാണ്. 581 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 8,043 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,41,95,060 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനം.

2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. ഇതുവരെ 138.35 കോടി പേർക്ക് രാജ്യത്തു വാക്‌സീൻ നൽകി. ആകെ 66.61 കോടി പരിശോധനകളാണ് നടത്തിയത്.
എന്നാൽ, കോവിഡ് മഹാമാരി 2020 ജനുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം യുകെയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. 78,610 കോവിഡ് കേസുകളാണ് യുകെയില്‍ ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Recommended Video

ഇതിന് മുമ്പ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉയര്‍ന്ന പ്രതിദിന കേസുകളെക്കാള്‍ 10,000 കൂടുതലാണ് ഇത്. മൊത്തം 67 ദശലക്ഷത്തോളം ജനസംഖ്യയുള്ള യുകെയില്‍ 11 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനോടകം കോവിഡ് രോഗം വന്നു കഴിഞ്ഞു.
ഒമൈക്രോണ്‍ വകഭേദത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ 'അമ്പരപ്പിക്കുന്ന' വര്‍ദ്ധനവുണ്ടാകുമെന്ന് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications