ഭൂചലനത്തിൽ നടുങ്ങി വീണ്ടും ഇന്തോനേഷ്യ; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
ജക്കാർത്ത: ഇന്തോനേഷ്യയിലെ സെറം ദ്വീപിന് സമീപം ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്ന് വീണതായാണ് റിപ്പോർട്ട്. ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. ആംബോൺ, കൈരാതു തുടങ്ങിയ നഗരങ്ങളിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്. സെറം ദ്വീപിന് എട്ട് കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. 29.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു.

ആംബോൾ നഗരത്തിലെ ഒരു യൂണിവേഴ്സിറ്റി കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും പാലത്തിൽ വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ടെന്ന് ദുരന്ത നിരാവണ അതോരിറ്റി വക്താവ് ഓഗസ് വിബോവോ വ്യക്തമാക്കി. ആംബോണിലെ ഒരു സ്കൂളിൽ തറയിലും കസേരകളിലുമായി ഭിത്തി അടർന്ന് വീണു കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവിടെ ആർക്കെങ്കിലും പരുക്കേൽക്കുകയോ ആളപായം ഉണ്ടായതായോ റിപ്പോർട്ടുകളില്ല.
തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെടാറുള്ള റിംഗ് ഓഫ് ഫയർ എന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഭൂകമ്പവും സുനാമിയും ഇവിടെ അടിക്കടി നാശം വിതയ്ക്കാറുണ്ട്. 2018 സെപ്റ്റംബറിൽ സുലേവാസിയിലെ പാലു ദ്വീപിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്ന് സുനാമിയും ഉണ്ടായി നാലായിരത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 2004ലുണ്ടായ സുനാമിയിൽ 14 രാജ്യങ്ങളിലായി 226,000 ആളുകൾ കൊല്ലപ്പെട്ടപ്പോൾ അതിൽ 120,000 ൽ അധികം ആളുകളും ഇന്തോനേഷ്യയിൽ നിന്നായിരുന്നു.












Click it and Unblock the Notifications