ഈജിപ്ത് പള്ളിയില്‍ ഭീകരാക്രമണം; പ്രാര്‍ഥനയ്‌ക്കെത്തിയ 235 പേര്‍ കൊല്ലപ്പെട്ടു
സിനായ് (ഈജിപ്ത്): വടക്കന്‍ ഈജിപ്തിലെ സിനായ് പ്രവിശ്യയില്‍ മുസ്ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പ്പിലും 235 പേര്‍ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 120 പേര്‍ക്കു പരുക്കേറ്റു. ഇവിടെ അല്‍ ഐറിഷിന് വടക്കുള്ള അല്‍ റൗദ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്.
ജുമുഅ പ്രാര്‍ഥനയ്ക്ക് മുന്നോടിയായുള്ള പ്രഭാഷണം നടന്നുകൊണ്ടിരിക്കെ നാല് വാഹനങ്ങളില്‍ എത്തിയവര്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം സ്‌ഫോടനം നടത്തുകയും തുടര്‍ന്ന്
വെടിയുതിര്‍ക്കുകയുമായിരുന്നു. അക്രമികള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.
ഈയിടെയായി സിനായ് പ്രവിശ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയായിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച 2013നു ശേഷമാണ് ഈ മേഖലയില്‍ ഭീകരാക്രമങ്ങള്‍ രൂക്ഷമായത്. 2014ല്‍ 31 സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തെ തുടര്‍ന്ന് ഭരണകൂടം പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ആക്രമണങ്ങള്‍ക്ക് വലിയ കുറവുണ്ടായിട്ടില്ല.

ആക്രമണത്തെ തുടര്‍ന്ന് അല്‍ അറിഷ്- റഫാ റോഡ് സൈന്യം അടച്ചു. ഫലസ്തീന്‍ നഗരമായ ഗസയിലേക്കുള്ള ഏക അതിര്‍ത്തിയായ റഫാ അതിര്‍ത്തി മൂന്നുദിവസത്തേക്ക് തുറക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണമുണ്ടായിരിക്കുന്നത്. സിനായ് പ്രൊവിന്‍സ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘടനയാണ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ള സംഘടനയാണിതെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications