പലസ്‌തീൻ ജനതയുടെ കണ്ണീരിനും വേദനയ്‌ക്കും അറുതി വേണം, ഇസ്രയേലിനെതിരെ ഇപി ജയരാജൻ
തിരുവനന്തപുരം: പാലസ്തീന് നേർക്കുളള ആക്രമണത്തിൽ ഇസ്രയേലിനെതിരെ പ്രതികരിച്ച് ഇപി ജയരാജൻ. കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ് ഇസ്രയേൽ ലക്ഷ്യം എന്ന് ഇപി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇപി ജയരാജന്റെ കുറിപ്പ്: 'ഏറെ കാലങ്ങൾക്കു ശേഷം പലസ്‌തീനു നേരെ ഇസ്രയേൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലയാളിയായ സൗമ്യ മരണപ്പെട്ടത് ഹൃദയം നടുക്കുന്ന വാർത്തയായിരുന്നു. നാട്ടിലുളള ഭർത്താവുമായി വിഡിയോ കോൺഫറൻസ് നടത്തുന്നതിനിടെയായിരുന്നു സൗമ്യ ദുരന്തത്തിന് ഇരയായത്. നഴ്‌സസ് ദിനത്തിൽ തന്നെ ഒരു ആരോഗ്യ പ്രവർത്തകയുടെ ജീവൻ ഇത്തരത്തിൽ നഷ്‌ടമായത് കൂടുതൽ വേദനാജനകമാണ്. പശ്ചിമേഷ്യയിൽ ജീവൻ പണയം വെച്ച് ജോലി നോക്കുന്ന നൂറുകണക്കിന് മലയാളികളുണ്ട്. ഒരു ജീവിതമാർഗ്ഗത്തിനായുള്ള ആഗ്രഹത്തിലാണ് നമ്മുടെ സഹോദരങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്.
സാമ്രാജ്യത്വ ശക്തികൾ കൊവിഡ് മഹാമാരിക്കിടയിലും അക്രമവും അനീതിയും തുടരുകയാണ്. പശ്‌ചിമേഷ്യ സംഘർഷ ഭൂമിയാക്കുന്ന ഇസ്രയേൽ ഭീകരത അപലപിക്കപ്പെടേണ്ടതാണ്. പതിറ്റാണ്ടുകളുടെ അനീതിയും മുറിവും പേറുന്ന ഒരു ജനതയാണ് പീഢിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി പലസ്‌തീൻകാർ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ് ഇസ്രയേൽ ലക്ഷ്യം. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്‌ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ് ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്.
മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അൽഅഖ്‌സ പള്ളിക്കുനേരെയുള്ള ആക്രമണത്തിൽ റംസാൻ പ്രാർഥനയിലായിരുന്നവർക്കടക്കം പരിക്കേറ്റിട്ടുണ്ട്. ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡിനെ നേരിടുന്നതിൽ സർക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. ഇസ്രയേലിൽ കഴിയുന്ന പലസ്‌തീൻകാർക്ക് വാക്‌സിൻ നൽകുന്നതിൽ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്.
Recommended Video
ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ
ഇസ്രയേലിന്റെ ഈ നടപടികൾ മനുഷ്യാവകാശങ്ങളുടെയും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ സമാധാന ചർച്ചകൾ പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ, സമാധാനത്തിനായുള്ള ചർച്ചകൾ തുടരണം. പലസ്‌തീൻ ജനതയുടെ കണ്ണീരിനും വേദനയ്‌ക്കും അറുതി വേണം. ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു മലയാളികളുണ്ട്. കൊവിഡ് വ്യാപനകാലത്ത് ഒട്ടേറെ പ്രതിസന്ധികൾക്കിടയിലാണ് അവരെല്ലാം തൊഴിലെടുക്കുന്നത്. അവരുടെ ജീവന് സുരക്ഷ വേണം. അതിന് ലോകമെങ്ങും സമാധാനവും ശാന്തിയും പുലരണം'.
കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ