ട്രംപിന്റെ ആക്രമണം; സിറിയയില്‍ പുതിയ പോര്‍മുഖം, റഷ്യക്കും ഇറാനും അമര്‍ഷം, രക്തച്ചൊരിച്ചില്‍!!
അമേരിക്ക, റഷ്യ, ഇറാന്‍, ലബ്‌നാനിലെ ഹിസ്ബുല്ല, അറബ് സഖ്യ സേന, അമേരിക്കയുടെ സഖ്യ രാജ്യങ്ങള്‍, ഐസിസ്, സിറിയന്‍ വിമതര്‍, സിറിയന്‍ സൈന്യം, വിവിധ സായുധ സംഘങ്ങള്‍ എന്നിവരാണ് സിറിയയില്‍ ആക്രമണം നടത്തുന്നത്.
ദമസ്‌കസ്: സിറിയയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ മേഖലയെ കൂടുതല്‍ രക്തച്ചൊരിച്ചിലിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയന്‍ പ്രസഡിന്റ് ബാശര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയ്ക്കും ഇറാനും ട്രംപിന്റെ നടപടിയില്‍ കടുത്ത അമര്‍ഷമുണ്ട്. ഇത് മേഖലയില്‍ പുതിയ യുദ്ധഭൂമി സൃഷ്ടിക്കുമോ എന്നാണ് ആശങ്ക.
മധ്യധരണ്യാഴിയിലെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് അമേരിക്കന്‍ സൈന്യം സിറിയയിലെ വ്യോമതാവളം ലക്ഷ്യമിട്ട് അമ്പതിലധികം മിസൈലുകള്‍ തൊടുത്തുവിട്ടത്. അസദ് സൈന്യം വിതമ മേഖലയില്‍ നടത്തിയ രാസായുധ ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് അമേരിക്ക അവകാശപ്പെടുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷ കണക്കിലെടുത്താണ് ആക്രമണമെന്നും ട്രംപ് പറഞ്ഞു.

വൈരുധ്യം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ച് നടത്തിയ മിസൈല്‍ ആക്രമണം സിറിയയില്‍ പുതിയ ആക്രമണത്തിനും തിരിച്ചടിക്കും കാരണമാവുമെന്നതില്‍ സംശയമില്ല. ആറ് വര്‍ഷം പിന്നിടുന്ന സിറിയന്‍ യുദ്ധത്തിനിടെ ട്രംപിന്റെ നിര്‍ദേശ പ്രകാരം നടന്ന ആദ്യ ആക്രമണമാണിത്. ആക്രമണത്തിന് തൊട്ടുമുമ്പ് റഷ്യന്‍ സൈന്യത്തെ വിവരം അറിയിച്ചിരുന്നുവെന്ന് അമേരിക്ക പറയുന്നു.
റഷ്യന്‍ സൈന്യവും ആക്രമണം നടന്ന വ്യോമതാവളത്തിന്റെ മറ്റൊരു ഭാഗത്ത് ക്യാംപ് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ മേഖലയില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണം കൊണ്ടുതന്നെയാണ് ആദ്യം റഷ്യന്‍ സൈന്യത്തെ വിവരം അറിയിച്ചതും. എന്നാല്‍ ആക്രമണത്തിന് റഷ്യയുടെ അനുമതി തേടിയിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് 70 ലധികം പേര്‍ കൊല്ലപ്പെട്ട രാസായുധ ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. ഈ ആക്രമണത്തിന്റെ പേരിലാണ് ഇപ്പോള്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്.
59 തോമഹോക് മിസൈലുകളാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകളില്‍ നിന്നു സൈന്യം തൊടുത്തുവിട്ടത്. യുഎസ്എസ് പോര്‍ട്ടര്‍, യുഎസ്എസ് റോസ് എന്നീ കപ്പലുകളാണ് മധ്യധരണ്യാഴിയില്‍ നങ്കൂരമിട്ടിരിക്കുന്നത്. ഷൈറാത്ത് വ്യോമതാവളത്തിലെ വിമാനങ്ങള്‍, ഇന്ധന നിലയം, പാര്‍ക്കിങ് ഏരിയ എന്നിവിടങ്ങളിലായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണം.
അമേരിക്കന്‍ നടപടി പുതിയ യുദ്ധമുഖം തുറക്കപ്പെടുമോ എന്ന ആശങ്കക്കിടെ ഓഹരി വിപണികളില്‍ കടുത്ത ഇടിവ് രേഖപ്പെടുത്തി. അമേരിക്കന്‍ ഓഹരികളിലാണ് കാര്യമായ ഇടിവുണ്ടായത്. കൂടാതെ എണ്ണയ്ക്കും സ്വര്‍ണത്തിലും വില കയറി. ഡോളര്‍ ജാപ്പനീസ് നാണയമായ യെന്നിനേക്കാളും മൂല്യം തകര്‍ന്നു.

അമേരിക്കയുടെ ഇടപെടലുകള്‍ സിറിയ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ ഇടയാക്കുമെന്ന് ആക്രമണത്തിന്റെ തൊട്ടുമുമ്പ് യുഎന്നിലെ റഷ്യന്‍ പ്രതിനിധി വ്‌ളാദിമിര്‍ സഫ്രോണ്‍കോവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അസദ് സൈന്യം രാസായുധം പ്രയോഗിച്ചിട്ടില്ലെന്നും വിമതരുടെ കൈവശമുള്ള രാസായുധം അസദ് സൈന്യത്തിന്റെ ആക്രമത്തില്‍ പൊട്ടെത്തിറിച്ചതാവാമെന്നുമാണ് റഷ്യ പറയുന്നത്.
അമേരിക്ക, റഷ്യ, ഇറാന്‍, ലബ്‌നാനിലെ ഹിസ്ബുല്ല, അറബ് സഖ്യ സേന, അമേരിക്കയുടെ സഖ്യ രാജ്യങ്ങള്‍, ഐസിസ്, സിറിയന്‍ വിമതര്‍, സിറിയന്‍ സൈന്യം, വിവിധ സായുധ സംഘങ്ങള്‍ എന്നിവരാണ് സിറിയയില്‍ ആക്രമണം നടത്തുന്നത്. പരസ്പരം കൊല്ലപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ നഷ്ടം നേരിടുന്നത് സാധാരണക്കാര്‍ക്കാണ്. അവര്‍ അഭയം തേടിയ സ്‌കൂളുകള്‍ പോലും വിദേശ സൈനികര്‍ ബോംബിട്ട് തകര്‍ക്കുകയാണ്.












Click it and Unblock the Notifications