ഇറാനില്‍ അഹ്മദി നജാദ് അറസ്റ്റില്‍; ആടിയുലഞ്ഞ് റൂഹാനി ഭരണകൂടം, വിദ്യാര്‍ഥികള്‍ ജയിലില്‍
ഇറാനിലെ പടിഞ്ഞാറന്‍ നഗരമായ ബുശ്ഹറില്‍ ഡിസബംര്‍ 28ന് അഹ്മദി നജാദ് വന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ തടവിലാക്കിയത്.
തെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ട ഇറാനില്‍ മുന്‍ പ്രസിഡന്റ് അഹ്മദി നജാദിനെ അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി സമരം പോലീസ് അടിച്ചമര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മുന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തുവെന്ന വിവരം പുറത്തു വരുന്നത്. ആയിരത്തിലധികം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളെയും ജയിലിലടച്ചു.
സംഘര്‍ഷ കലുഷിതമാണ് ഇറാനിലെ സാഹചര്യങ്ങള്‍. സൗദി അറേബ്യയും അമേരിക്കയും ഇസ്രായേലുമാണ് ഇറാനില്‍ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കുന്നതെന്ന് ഫ്രാന്‍സ് കുറ്റപ്പെടുത്തി. പ്രക്ഷോഭത്തിനിടെ 21 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. രാജ്യദ്രോഹികളാണ് സമരത്തിന് പിന്നിലെന്ന് വിപ്ലവ ഗാര്‍ഡിന്റെ മേധാവി ആരോപിച്ചു. അഹ്മദി നജാദിന്റെ വാര്‍ത്ത പ്രക്ഷോഭം ശക്തിപ്പെടുമെന്ന സൂചനയാണ് നല്‍കുന്നത്...
ബുശ്ഹറില്‍ വന്നു
ഇറാനിലെ പടിഞ്ഞാറന്‍ നഗരമായ ബുശ്ഹറില്‍ ഡിസബംര്‍ 28ന് അഹ്മദി നജാദ് വന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ തടവിലാക്കിയത്. ഇപ്പോള്‍ നജാദിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ലണ്ടന്‍ കേന്ദ്രമായുള്ള അല്‍ ഖുദ്‌സ് അല്‍ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിരവധി നേതാക്കളും തടവില്‍
തെഹ്‌റാനില്‍ നിന്നുള്ള വിശ്വസനീയ കേന്ദ്രങ്ങളാണ് നജാദിന്റെ അറസ്റ്റ് സംബന്ധിച്ച് വിവരം നല്‍കിയതെന്ന് പത്രം പറയുന്നു. നജാദിനെ പോലെ നിരവധി നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. ജനകീയ പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ നേതാക്കള്‍ ഇടപെടാതിരിക്കാനാണ് അറസ്റ്റ് ചെയ്യുന്നതത്രെ.
നജാദ് ചെയ്ത കുറ്റം
എന്നാല്‍ നജാദിന്റെ കാര്യത്തില്‍ മറിച്ചാണ് വിവരങ്ങള്‍. നജാദ് ജനങ്ങളെ ആവേശത്തിലാക്കി സംസാരിച്ചതാണ് പ്രശ്‌നമായത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നജാദ് ജനങ്ങളെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. എന്താണ് ഇറാനില്‍ നടക്കുന്നതെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കി.
സ്ഥിരീകരണത്തിന് ശ്രമം
നജാദിന്റെ അറസ്റ്റ് വാര്‍ത്ത വന്നതിന് പിന്നാലെ പല മാധ്യമങ്ങളും ഇറാനിലെ നേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സത്യാവസ്ഥ അറിയാന്‍ ശ്രമിക്കുകയാണെന്നും മാധ്യമങ്ങള്‍ അറിയിച്ചു.
വഷളാകും
നജാദിന്റെ അറസ്റ്റ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയേക്കും. വിദ്യാര്‍ഥിയായിരിക്കെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് നജാദ്. അമേരിക്കന്‍ എംബസിക്കെതിരേ പ്രക്ഷോഭം നയിച്ച സംഘത്തില്‍ നജാദും അംഗമായിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ വിദ്യാര്‍ഥികളുമുണ്ട്. ആയിരത്തിലധികം പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ മാധ്യമം ചെയ്യുന്നത്
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സര്‍ക്കാരിനെ അനുകൂലിച്ചും കൂറ്റന്‍ പ്രകടനങ്ങള്‍ വിവിധ നഗരങ്ങളില്‍ നടക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളുമാണ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. അമേരിക്കയും ബ്രിട്ടനും ഇസ്രായേലും നശിക്കട്ട എന്ന മുദ്രാവാക്യവുമായാണ് സര്‍ക്കാര്‍ അനുകൂല റാലികള്‍ നടക്കുന്നത്.
വിദ്യാര്‍ഥികളെ പിടികൂടിയത്
അതേസമയം, സമരത്തില്‍ പങ്കെടുക്കാത്തവരെയും വ്യാപകമായി അറസ്റ്റ് ചെയ്തുവെന്ന് ആരോപണമുണ്ട്. പല വിദ്യാര്‍ഥികളെയും വീട്ടില്‍ നിന്നാണ് പിടിച്ചുകൊണ്ടു പോയതത്രെ. പരിഷ്‌കരണ വാദിയായ ഇറാന്‍ പാര്‍ലമെന്റംഗം മഹ്മൂദ് സാദിഖിയാണ് ഇക്കാര്യം വിശദീകരിച്ചത്. മുന്‍കരുതല്‍ അറസ്റ്റാണെന്നും ഇവരെ വിട്ടയക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വില വര്‍ധനവാണോ പ്രശ്‌നം?
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വളരെ വേഗത്തിലാണ് ശക്തിപ്പെട്ടത്. അവശ്യസാധനങ്ങളുടെ വില വര്‍ധനവിനെതിരേ തുടങ്ങിയ സമരം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയാണ്. ഒരു സുപ്രഭാതത്തില്‍ ഉണ്ടായ പ്രശ്നമല്ലിതെന്നും പിന്നില്‍ വന്‍ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.
പിന്നില്‍ ഇവര്‍
ഇറാന്‍ അമേരിക്കയുടെയും സൗദി അറേബ്യയുടെയും കണ്ണിലെ കരടാണ്. ഇറാനില്‍ കുഴപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളും ഇവര്‍ തന്നെ. സൗദിയും അമേരിക്കയും ഇസ്രായേലുമാണ് ഇസ്രായേലില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്ന സംശയമാണ് ഫ്രാന്‍സ് പങ്കുവച്ചത്. സൗദി അറേബ്യയും അമേരിക്കയും ബ്രിട്ടനുമാണ് ഇറാനില്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിട്ടതെന്ന് മുതിര്‍ന്ന ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ഷംഖാനി പറഞ്ഞു.
പ്രോക്സി യുദ്ധമോ?
ഇറാനിലെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ സെക്രട്ടറിയാണ് അലി ഷംഖാനി. ഇന്റര്‍നെറ്റിലും സാമൂഹിക മാധ്യമങ്ങളിലും വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം പറയുന്നതെന്ന് അലി ഷംഖാനി പറഞ്ഞു. പ്രോക്സി യുദ്ധമാണ് ഇറാനെതിരേ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സൗദിയുടെ നിര്‍ദേശ പ്രകാരം
സൗദി അറേബ്യയ്ക്കൊപ്പം അമേരിക്കയും ബ്രിട്ടനും ഇറാനെതിരേ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനില്‍ കലാപമുണ്ടാക്കി നേട്ടം കൊയ്യാനാണ് ഈ മൂന്ന് രാജ്യങ്ങളും ശ്രമിക്കുന്നത്. ഇറാനില്‍ വ്യാപകമായി പ്രചരിക്കുന്ന ഹാഷ്ടാഗുകള്‍ സൗദിയുടെ നിര്‍ദേശ പ്രകാരമുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാക്കുകളും സൗദി ഇറാനിനെതിരേ ആരോപിച്ച കാര്യങ്ങളാണെന്നും ഷംഖാനി പറഞ്ഞു.
ഹാഷ്ടാഗുകള്‍ നോക്കൂ
ഒരാഴ്ചക്കിടെ പ്രചരിക്കുന്ന ഹാഷ്ടാഗുകളില്‍ 27 ശതമാനവും സൗദി സര്‍ക്കാരിന്റെ വകയുള്ളതാണ്. ഇറാനില്‍ ഇത് പ്രചരിപ്പിക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്റെ വികസനവും മുന്നേറ്റവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയും മറ്റു രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ഷംഖാനി പറഞ്ഞു.
സ്റ്റേഷന്‍ ആക്രമിച്ചു
അതേസമയം, പ്രക്ഷോഭം രണ്ടാഴ്ചയോട് അടുക്കുകയാണ്. കഴിഞ്ഞാഴ്ച രാത്രി പോലീസും പ്രക്ഷോഭകരും തമ്മില്‍ നേരിട്ട് വിവിധ സ്ഥലങ്ങളില്‍ ഏറ്റുമുട്ടി. ഖാഹ്ദരിജാനില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമം നടന്നു. ഖുമൈനിഷഹറില്‍ 11 വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു. നജഫ്ബാദിലാണ് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടത്.
നിലവിലെ പ്രതിസന്ധി
സാമ്പത്തിക പ്രതിസന്ധിയാണ് ജനങ്ങളെ ക്ഷുഭിതരാക്കിയത്. അവശ്യസാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിച്ചത് ജനങ്ങളെ വലച്ചിട്ടുണ്ട്. ആഭ്യന്തരമായ വിഷയങ്ങള്‍ പരിഹരിക്കാതെ സൈനിക ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സര്‍ക്കാരിന്റെ നിലപാട് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇറാന്‍ നേതൃത്വങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ജനകീയ പ്രതിഷേധത്തിന് കാരണമെന്ന് വിലയിരുത്തുന്നു. മേഖലയിലെ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഭരണകൂടം ഇറാനിലെ വിഷയങ്ങള്‍ക്ക് നല്‍കുന്നില്ലെന്നാണ് ആക്ഷേപം. എവിടെയാണ് പണം ചെലവിടേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തുന്നു.
പ്രഥമ വൈസ് പ്രസിഡന്റ് സംശയത്തില്‍
അതേസമയം, പ്രക്ഷോഭകരുടെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് ഇറാന്റെ പ്രഥമ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാന്‍ഗിരി രംഗത്തെത്തിയിട്ടുണ്ട്. ഇറാനില്‍ ചില അവശ്യവസ്തുക്കള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ, രാജ്യവ്യാപക പ്രക്ഷോഭത്തിന് വേണ്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ തെരുവിലിറങ്ങിയത് അവശ്യ വസ്തുക്കളുടെ വില പിടിച്ചുനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് സര്‍ക്കാരിനെ തകിടം മറിക്കാനാണ് ആഗ്രഹമെന്ന് ജഹാന്‍ഗിരി ആരോപിച്ചു. നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.