കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ്: സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്കെന്ന് ജർമനി സൈന്യം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമുറപ്പിച്ചതോടെ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും യുഎസും അടക്കമുള്ള രാജ്യങ്ങൾ. ഇതിനിടെയാണ് കാബൂൾ വിമാനത്താവളത്തിന്റെ വടക്കേ കവാടത്തിൽ തിങ്കളാഴ്ച അജ്ഞാതരായ ആയുധധാരികളും സുരക്ഷാ സേനയും അഫ്ഗാൻ സേനയും തമ്മിൽ വെടിവയ്പുണ്ടായത്. ഇതിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേർ താബിബാൻ ഭീകരരാണോ അഫ്ഗാൻ സൈനികരാണോ എന്ന് വ്യക്തമായിട്ടില്ല. ജർമൻ സൈന്യമാണ് ട്വിറ്ററിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.
നേരത്തെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് രാജ്യം വിടാനെത്തിയ ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചിരുന്നു. ആഗസ്റ്റ് 15നാണ് താലിബാൻ കാബൂൾ പിടിച്ചെടുത്തത്. ഇതോടെയാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയത്. ആഗസ്റ്റ് 31നകം രാജ്യം വിടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൌരന്മാർ അടക്കമുള്ളവരെ ഒഴിപ്പിക്കാനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഇത് നീട്ടണമെന്നാണ് അഫ്ഗാൻ സേന മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം.

ആളുകളെ ഒഴിപ്പിക്കുന്നത് ദുഷ്കരമാവുന്ന സാഹചര്യത്തിൽ യുഎസ് സൈന്യം കൂടുതൽ കാലത്തേക്ക് അഫ്ഗാനിസ്ഥാനിൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സാഹചര്യം പെട്ടെന്ന് അപകടകരമായിത്തീരുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാബൂൾ വിമാനത്താവളം. എന്നാൽ വിമാനത്താവളത്തിന് പുറത്തും നഗരത്തിലെ പല ചെക്ക്പോയിന്റുകളിലും താലിബാന്റെ സാന്നിധ്യമുണ്ട്.
അതേസമയം, കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി കഴിഞ്ഞദിവസം, പൗരന്മാര്‍ക്ക് ജര്‍മനിയും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്കായിരുന്നു ഇരുരാജ്യങ്ങളുടെയും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷാ ഭീഷണിയുള്ളതിനാൽ ഹമിദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. ആയിരക്കണക്കിന് അഫ്ഗാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി വിമാനത്താവളത്തില്‍ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അമേരിക്കയുടെയും ജര്‍മനിയുടെയും സുരക്ഷാ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications