നാല് വര്‍ഷം... അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിതപ്പും കുതിപ്പും; രാജ്യം മുക്കാലും കൈപ്പിടിയില്‍, കൊടിയ യുദ്ധം

പേരില്‍ അത്രയേറെ ലാളിത്യമുണ്ട് താലിബാന്. വിദ്യാര്‍ത്ഥി എന്നര്‍ത്ഥം വരുന്ന താലിബ് എന്ന അറബി വാക്കിന്റെ ബഹുവചനം ആണ് താലിബാന്‍- വിദ്യാര്‍ത്ഥികള്‍. പക്ഷേ, ഏറെകാലമായി ലോകം ആശങ്കയോടെ കേള്‍ക്കുന്ന ഒരു വാക്ക് കൂടിയാണ് താലിബാന്‍ എന്നത്. ഇന്നിപ്പോള്‍ ആ ഭയം ഏറിക്കൊണ്ടേയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്‍ വീണ്ടും പൂര്‍ണമായും താലിബാന്റെ കീഴിലാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കാബൂളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തീരെ പ്രതീക്ഷ നല്‍കുന്നതല്ല. നാല് വര്‍ഷം മുമ്പ് എന്തായിരുന്നു താലിബാന്റെ അവസ്ഥ എന്നതും ഇപ്പോള്‍ അവര്‍ എവിടെ എത്തി നില്‍ക്കുന്നു എന്നതും പരിശോധിച്ചാല്‍ ഭയപ്പാട് മാറുകയില്ല. അഫ്ഗാനിസ്ഥാനില്‍ സംഭവിക്കുന്നതെന്ത്...

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

1

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഒരു വികാരമായി ഉയര്‍ന്നുവന്ന സംവിധാനമാണ്. എന്നാല്‍ അത് ആരുടെയൊക്കെ വികാരമായിരുന്നു എന്ന ചോദ്യം ഏറെ നിര്‍ണായകമാണ്. ഇങ്ങ് കേരളത്തില്‍ പോലും ഇപ്പോഴും താലിബാനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വരാന്‍ ആളുകള്‍ ഏറെയുണ്ട്. അപ്പോള്‍ തൊണ്ണൂറുകളില്‍ താലിബാന്‍ രൂപപ്പെട്ട കാലത്ത് അഫ്ഗാനിസ്ഥാനിലെ സ്ഥിതി എന്തായിരുന്നിരിക്കും എന്ന് കൂടി ഊഹിച്ചെടുക്കാവുന്നതേയുള്ളു. അതിന്റെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നത് അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരായ മനുഷ്യരായിരുന്നു. താലിബാനില്‍ നിന്ന് മാത്രമായിരുന്നില്ല അവര്‍ക്കുള്ള ദുരിതങ്ങള്‍.

2

രണ്ട് പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിലെ സ്ഥിതി വിശേഷങ്ങള്‍ അതീവ ഗുരുതരമാണ്. ആരൊക്കെ, ഏതൊക്കെ മേഖലകള്‍ കൈയ്യടക്കി വച്ചിരിക്കുന്നു എന്നത് ഇടയ്ക്കിടെ മാറിക്കൊണ്ടേയിരിക്കും. സര്‍ക്കാര്‍ ആണോ അതോ താലിബാന്‍ ആണോ എന്നത് മാത്രമാണ് ചോദ്യം. സര്‍ക്കാരില്‍ നിന്ന് താലിബാന്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും. തിരിച്ച് താലിബാന്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങള്‍ പട്ടാളവും പിടിച്ചെടുക്കും. ഇത് ഇടവേളകളില്‍ മാറിക്കൊണ്ടേയിരുന്നു. ഇപ്പോഴും മാറിക്കൊണ്ടേയിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാണ്.

3

നാല് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ നാമമാത്രമായ ജില്ലകളില്‍ മാത്രമായിരുന്നു താലിബാന് നിയന്ത്രണമുണ്ടായിരുന്നുള്ളു എന്നാണ് ബിബിസി പഠനം പറയുന്നത്. അതോടൊപ്പം മറ്റൊന്നുകൂടി അവര്‍ പറയുന്നുണ്ട്- ആ ഘട്ടത്തിലും രാജ്യത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും താലിബാന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണത്. ഇപ്പോള്‍ രാജ്യത്തിന്റെ ഭൂരിഭാഗവും താലിബാന്‍ അധീനതയിലാകുമ്പോള്‍, അതിന് സഹായിച്ചത് നേരത്തേ പറഞ്ഞ സാന്നിധ്യങ്ങള്‍ തന്നെ ആണെന്നും വിലയിരുത്തലുകളുണ്ട്. പലയിടങ്ങളിലും സൈന്യവും താലിബാനും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ മിക്കയിടത്തും താലിബാന് തന്നെയാണ് മുന്‍തൂക്കം.

3

അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖല ഏതാണ്ട് പൂര്‍ണമായും താലിബാന്റെ കൈപ്പിടിയില്‍ ആണിപ്പോള്‍. വടക്കു-കിഴക്കന്‍ മേഖലയിലും മധ്യമേഖലയിലും കടന്നുകയറ്റം തുടരുകയാണ്. മധ്യമേഖലയായ ഗസ്‌നിയും മൈദാന്‍ വാര്‍ദക്കും എല്ലാം താലിബാന്‍ പിടിച്ചെടുത്തുകഴിഞ്ഞിട്ടുണ്ട്. അടുത്തതായി കുന്ദുസ്, ഹെരാത്, കാണ്ഡഹാര്‍, ലഷ്‌കര്‍ ഗാ എന്നീ മേഖലകളിലേക്കാണ് താലിബാന്‍ മുന്നേറ്റം. ലഷ്‌കര്‍ ഗായിലെ പോരാട്ടം രക്തരൂക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. ഇവിടെ ഒരു ടിവി സ്‌റ്റേഷന്‍ പിടിച്ചെടുത്തതായിട്ടാണ് താലിബാന്റെ അവകാശവാദം. എന്നാല്‍ ഇവിടെ താലിബാന്‍ സേനാ കമാന്‍ഡറുകള്‍ ഉള്‍പ്പെടെയുള്ളവരെ വധിച്ചുവെന്ന വാദവുമായി സൈന്യവും രംഗത്തുണ്ട്.

5

ഹെല്‍മാന്ദ് പ്രവിശ്യയുടെ ആസ്ഥാനമാണ് ലഷ്‌കര്‍ ഗാ. അമേരിക്കയുടേയും ബ്രിട്ടന്റേയും എല്ലാം സൈനിക നീക്കങ്ങളുടെ കേന്ദ്ര സ്ഥാനം കൂടിയായിരുന്നു ഈ പ്രവിശ്യ. അങ്ങനെ നോക്കുമ്പോള്‍ ലഷ്‌കര്‍ ഗാ താലിബാന്‍ പിടിച്ചെടുത്താല്‍ അത് അഫ്ഗാന്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയായി മാറും. 2016 ന് ശേഷം ഒരു പ്രവിശ്യാ തലസ്ഥാനവും കീഴ്‌പ്പെടുത്താന്‍ താലിബാന് സാധിച്ചിരുന്നില്ല. ലഷ്‌കര്‍ ഗാ കീഴ്‌പ്പെടുത്തിയാല്‍ അത്തരത്തില്‍ ഒരു ചരിത്രം കൂടി കുറിക്കപ്പെടും. അതിനെ ഏത് വിധത്തിലും തടയാനുള്ള കഠിനമായ ശ്രമത്തിലാണ് സര്‍ക്കാരും പട്ടാളവും.

6

സെപ്തംബര്‍ 11 ആക്രമണം നടത്തിയത് അല്‍ ഖ്വായ്ദ ആയിരുന്നെങ്കിലും അതിന്റെ തിക്തഫലം ഏറ്റവും അനുഭവിച്ചത് താലിബാന്‍ ആയിരുന്നു. ഒസാമ ബിന്‍ലാദനേയും അല്‍ ഖ്വായ്ദ നേതാക്കളേയും ഒളിവില്‍ കഴിയാന്‍ സഹായിച്ച അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെതിരെ അമേരിക്കയും സഖ്യസേനകളും യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. 1996 മുതല്‍ 2001 വരെ നീണ്ട താലിബാന്‍ ഭരണം അവസാനിപ്പിച്ചതും ഇതേ യുദ്ധം തന്നെ ആയിരുന്നു. അതിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും താലിബാന്‍ ഭീഷണി അവസാനിച്ചിട്ടുണ്ടായിരുന്നില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും അവര്‍ നടത്തിയ ആക്രമണങ്ങള്‍ അത്രയേറെ ഭീതി പരത്തുന്നവയായിരുന്നു.

7

താലിബാനെ ഭരണത്തില്‍ നിന്ന് താഴെയിറക്കിയിട്ടും അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സൈന്യങ്ങള്‍ അഫ്ഗാനില്‍ തന്നെ തുടര്‍ന്നു. പിന്നീടങ്ങോട്ടുള്ള താലിബാന്‍ വളര്‍ച്ചയെ തടഞ്ഞതില്‍ ഇതിന് നിര്‍ണായകമായ പങ്കുണ്ട്. അതേസമയം, സൈനിക അധിനിവേശവും അവരുടെ ക്രൂരതകളും കാരണം താലിബാന്‍ അനുകൂലികളായ ഒരുപാട് പേരും അഫ്ഗാനിസ്ഥാനില്‍ ഉണ്ട്. അമേരിക്കയെ സംബന്ധിച്ച് അഫ്ഗാന്‍ അധിനിവേശം ഒരു നഷ്ടക്കച്ചവടം തന്നെ ആയിരുന്നു. ഒരുപാട് സൈനികരെ കൊലയ്ക്ക് കൊടുക്കുകയും ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിയ്‌ക്കേണ്ടിയും വന്നു. ഒടുവില്‍ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറിയപ്പോള്‍ താലിബാന്റെ തിരിച്ചുവരവിനും ലോകം സാക്ഷ്യം വഹിക്കുകയാണിപ്പോള്‍.

8

2021 ജൂണില്‍ ആണ് അമേരിക്കയുടെ സൈനിക പിന്‍മാറ്റം പൂര്‍ണമായത്. എന്നിരുന്നാലും കാബൂളില്‍ നിന്ന് പൂര്‍ണമായും സൈന്യത്തെ അമേരിക്ക പിന്‍വലിച്ചിരുന്നില്ല. ഇവരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി താലിബാനെതിരെ വ്യോമയുദ്ധം നയിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, എത്ര നാള്‍ ഈ സംവിധാനം ഉപയോഗിച്ച് താലിബാനെ ചെറുക്കാന്‍ ആകുമെന്ന സംശയം അഫ്ഗാന്‍ ഭരണകൂടത്തിനും ഉണ്ട്. 2001 ന് ശേഷം താലിബാന്‍ ഏറ്റവും അധികം ശക്തി പ്രാപിക്കുന്നത് ഇപ്പോഴാണ്. അന്ന് കൈവശം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മേഖലകള്‍ അവര്‍ ഇന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

9

വളരെ പെട്ടെന്നുള്ള സൈനിക നീക്കങ്ങളാണ് ഇപ്പോള്‍ താലിബാന്‍ നടത്തുന്നത്. ഹെരാത് പ്രവിശ്യയില്‍ ജൂലായ് ഒമ്പതിന് അഞ്ച് ജില്ലകള്‍ ആയിരുന്നു താലിബാന്റെ അധീനതയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ജൂലായ് 19 ആയപ്പോഴേക്കും അത് ഇരട്ടിയില്‍ അധികമായി. ഇപ്പോഴും ഹെറാത്തില്‍ കടുത്ത യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. നിംറോസ് പ്രവിശ്യയില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ജൂലായ് 12 വരെ താലിബാന് ആയിരുന്നു ഇവിടെ കൂടുതല്‍ ജില്ലകളിലെ നിയന്ത്രണം. എന്നാല്‍ ജൂലായ് 19 ആയപ്പോഴേക്കും പല സ്ഥലങ്ങളും സൈന്യം തിരിച്ചുപിടിച്ചു

9

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിക്കുമ്പോള്‍ പാകിസ്താനും സൗദി അറേബ്യയയും യുഎഇയും മാത്രമായിരുന്നു അവരുടെ സര്‍ക്കാരിനെ അംഗീകരിച്ചിരുന്നത്. താലിബാന്‍ എന്താണെന്നും അവരുടെ ചെയ്തികള്‍ എന്തൊക്കെ ആണെന്നും ലോകത്തിന് അന്നേ അറിയാമായിരുന്നു. ഇനി ഒരിക്കല്‍ കൂടി താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്താല്‍ അത് ലോകത്തിന് വലിയ വെല്ലുവിളിയാകും എന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ഐസിസ് പരിശീലനത്തിനുള്ള ഒരു ഹബ്ബ് ആയി അഫ്ഗാനിസ്ഥാന്റെ പല മേഖലകളും മാറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+