സൗദിക്കും റഷ്യക്കും പണികിട്ടും: ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ മറ്റൊരു രാജ്യം കൂടി, നിക്ഷേപവും
2027 ഓടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവായി മാറുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളുമായി എണ്ണ വ്യാപാരം ശക്തമാക്കാനും ഇന്ത്യക്ക് നീക്കമുണ്ട്. റഷ്യ, സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതിക്കാർ. ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ ഇന്ത്യയിലെ പ്രധാന കളിക്കാരായി മാറുന്നത്.
അമേരിക്ക ഉപരോധം നീക്കിയതോടെ വെനസ്വേലയില്‍ നിന്നും ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ്. അമേരിക്കന്‍ ഉപരോധത്തിന് മുമ്പ് ഇന്ത്യയിലേക്ക് വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്ന രാജ്യമായിരുന്നു വെനസ്വേല. ഇപ്പോഴിതാ മറ്റൊരു തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് ഇന്ത്യ.

ഗയാനയുമായി ഒന്നിലധികം വർഷത്തെ എണ്ണ വാങ്ങൽ കരാർ ഒപ്പിടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നാണ് ഗയാനീസ് പ്രകൃതിവിഭവ മന്ത്രി ഇന്ത്യ എനർജി വീക്കില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കിയത്. ഊർജമേഖലയിലെ സഹകരണത്തിനായി ഈ മാസം ആദ്യം ഗയാനയുമായി അഞ്ച് വർഷത്തെ ധാരണാപത്രം (എംഒയു) ഒപ്പുവെക്കുന്നതിന് ഇന്ത്യ അംഗീകാരം നൽകിയിരുന്നു.
ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പുറമെ ഗയാനയിലെ എണ്ണ പര്യവേക്ഷണ മേഖലയില്‍ നിക്ഷേപം നടത്താനും ഇന്ത്യന്‍ കമ്പനികള്‍ക്ക് താല്‍പര്യമുണ്ട്. നിലവില്‍ പ്രതിദിനം 650,000 ബാരല്‍ ക്രൂഡ് ഓയിലാണ് ഗയാന ഉത്പാദിപ്പിക്കുന്നത് (ബിപിഡി., 2027 ഓടെ 1.2 ദശലക്ഷം ബിപിഡി ഉൽപ്പാദനമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ സഹകരണത്തിന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും ഗയാന റിപ്പബ്ലിക്കിന്റെ പ്രകൃതിവിഭവ മന്ത്രാലയവും തമ്മില്‍ ഈ വർഷം ആദ്യമായിരുന്നു ധാരണാപത്രം ഒപ്പിട്ടത്. ഗയാനയില്‍ നിന്നും ക്രൂഡ് ഓയിൽ എത്തിക്കുക, ഗയാനയിലെ പര്യവേക്ഷണ, ഉല്‍പ്പാദന (ഇ ആന്‍ഡ് പി) മേഖലയില്‍ ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തം, ക്രൂഡ് ഓയില്‍ ശുദ്ധീകരണം, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവയാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നത്.
ധാരണാപത്രം ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുകയും പരസ്പരമുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും അസംസ്‌കൃത എണ്ണയുടെ സ്രോതസ്സ് വൈവിദ്ധ്യവലക്കരിക്കുന്നതിന് സഹായിക്കും. ഇതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജവും വിതരണ സുരക്ഷയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഗയാനയിലെ ഇ ആന്റ് പി മേഖലയില്‍ പങ്കെടുക്കാനും ആഗോള എണ്ണ, വാതക കമ്പനികളുമായി അപ്‌സ്ട്രീം പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ച് അനുഭവം നേടാനും ഇത് ഇന്ത്യന്‍ കമ്പനിക്ക് അവസരമൊരുക്കും.
സമീപകാലത്ത്, ലോകത്തിലെ ഏറ്റവും പുതിയ എണ്ണ ഉല്‍പ്പാദകരായി മാറുന്ന ഗയാന കൂടി ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുതോടെ പരമ്പരാഗത ഇറക്കുമതിക്കാരായ സൌദിക്കും ഇറാഖിനും അത് വലിയ തിരിച്ചടിയായി മാറും. റഷ്യ വന്നതോടെ ഈ രാജ്യങ്ങളുടെ വിഹിതത്തില്‍ വലിയ ഇടിവ് നേരിടേണ്ടി വന്നിരുന്നു. ഗയാനയില്‍ പുതുതായി കണ്ടെത്തിയ 11.2 ബില്യണ്‍ ബാരല്‍ എണ്ണ മൊത്തം ആഗോള എണ്ണ പ്രകൃതിവാതകത്തിന്റെ 18%ത്തിനും, കണ്ടെത്തിയ എണ്ണയുടെ 32% നും തുല്യമാണ്.












Click it and Unblock the Notifications